ന്യൂയോര്‍ക്ക്: ഹറം ശരീഫ് വിഷയത്തില്‍ പ്രമേയം പാസാക്കി ഐക്യരാഷ്ട്ര സഭ. ജറൂസലേമിലെ മസ്ജിദുല്‍ അഖ്സ നിലകൊള്ളുന്ന കോംപൗണ്ടിനുമേലുള്ള ജൂത അവകാശം തള്ളിയാണ് ഐക്യരാഷ്ട്രസഭ പ്രമേയം. പ്രദേശത്തിന്റെ പൂര്‍ണ അവകാശം മുസ്ലിംകള്ക്കുമായിരിക്കുമെന്ന് പ്രമേയം വ്യക്തമാക്കുന്നു. ടെംപിള്‍ മൗണ്ട് എന്ന പേരില്‍ ജൂതസമൂഹം അവകാശം ഉന്നയിക്കുന്ന പ്രദേശം ഇനിമുതല്‍ മുസ്ലിംകള് വിളിക്കുന്ന ഹറം ശരീഫ് എന്ന പേരില്‍ മാത്രമായിരിക്കും അറിയപ്പെടുക.
യു.എന്‍ പൊതുസഭയില്‍ അവതരിപ്പിച്ച ‘ജറൂസലേം പ്രമേയം’ 11നെതിരെ 129 വോട്ടുകള്‍ക്കാണ് പാസായത്. ഫലസ്തീന് അതോറിറ്റിയുടെയും വിവിധ മുസ്ലിം രാഷ്ട്രങ്ങളുടെയും വര്‍ഷങ്ങളുടെ പോരാട്ടത്തിനൊടുവിലാണ് യുഎന്നില്‍ പ്രമേയത്തിന് വന്‍ ഭൂരിപക്ഷത്തിന്റെ അംഗീകാരം ലഭിക്കുന്നത്. ‘ഫലസ്തീന് പ്രശ്നത്തില്‍ സമാധാന പരിഹാരം’, ‘ജറൂസലം’, ‘സിറിയന്‍ ഗോലാന്‍’ എന്നിങ്ങനെ ഫലസ്തീനും പശ്ചിമേഷ്യയുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന പ്രമേയങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം യു.എന്‍ പൊതുസഭയില്‍ അംഗീകാരം ലഭിച്ചത്.
പശ്ചിമേഷ്യയില്‍ സമഗ്രവും സുസ്ഥിരവുമായ സമാധാനത്തിന് ആഹ്വാനം ചെയ്ത ആദ്യ പ്രമേയത്തില്‍ അധിനിവേശ ഫലസ്തീനിലെ ഏകപക്ഷീയമായ കൈയേറ്റങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെടുന്നു. 1967ന് മുമ്പുള്ള ഫലസ്തീന്-ഇസ്രായേല്‍ അതിര്‍ത്തിയില്‍ മാറ്റം വരുത്താനുള്ള ഒരു നീക്കവും അംഗീകരിക്കരുതെന്നും അനധികൃത കുടിയേറ്റങ്ങള്‍ക്ക് ഒരുതരത്തിലുമുള്ള സഹായവും നല്‍കരുതെന്നും ലോകരാജ്യങ്ങളോട് പ്രമേയത്തില്‍ ആഹ്വാനം ചെയ്തു.
ജറൂസലേം പ്രമേയത്തിലാണ് ചരിത്രപരമായ പ്രഖ്യാപനമുള്ളത്. ജറൂസലേമില്‍ തങ്ങളുടെ നിയമവും ഭരണവും സ്ഥാപിക്കാനുള്ള ഇസ്രായേലിന്റെ ഏതു നീക്കവും നിയമവിരുദ്ധമാണെന്ന് പ്രമേയത്തില്‍ വ്യക്തമാക്കുന്നു. മുസ്ലിംകള് ഹറം ശരീഫെന്ന് വിളിക്കുന്ന പുണ്യസ്ഥലത്തിന്റെ നിലവിലെ ചരിത്രപരമായ സ്ഥിതി നിലനിര്‍ത്തണമെന്ന് ആഹ്വാനം ചെയ്ത 2015ലെ യു.എന്‍ രക്ഷാസമിതി പ്രമേയം ഓര്‍മിപ്പിച്ചായിരുന്നു പുതിയ പ്രമേയം. സിറിയയിലെ ഗോലാന്‍ മേഖലയിലെ ഇസ്രായേല്‍ കൈയേറ്റം നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു മൂന്നാമത്തെ പ്രമേയം. ഈ മേഖലയില്‍ നിന്ന് പിന്മാറണമെന്ന് പ്രമേയം ഇസ്രായേലിനോട് ആവശ്യപ്പെട്ടു.
യു.എസ്, ഹംഗറി, ചെക്ക് റിപബ്ലിക് തുടങ്ങി 11 രാജ്യങ്ങളാണ് ജറൂസലേം പ്രമേയത്തെ എതിര്‍ത്തത്. ബ്രിട്ടന്, ജര്‍മനി, ഡെന്മാര്ക്ക്, നെതര്‍ലന്‍ഡ്സ് പ്രതിനിധികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ജറൂസലേമിനുമേലുള്ള ജൂത അവകാശം നിഷേധിക്കുന്ന പ്രമേയം യു.എന്‍ പൊതുസഭ അംഗീകരിക്കുന്നത് ധാര്‍മികമായും ചരിത്രപരമായും രാഷ്ട്രീയപരമായും ശരിയല്ലെന്ന് യു.എസ് പ്രതിനിധി സഭയില്‍ വ്യക്തമാക്കി. പ്രമേയത്തെ പിന്തുണച്ച രാജ്യങ്ങള്‍ക്ക് യു.എന്നിലെ ഫലസ്തീന് അംബാസഡര്‍ റിയാസ് മന്‍സൂര്‍ നന്ദി രേഖപ്പെടുത്തി. ഫലസ്തീന് ജനതയ്ക്ക് പിന്തുണയും പ്രതീക്ഷയും പകരുന്ന പ്രമേയമാണിതെന്നും റിയാദ് പറഞ്ഞു. ഫലസ്തീന്-ഇസ്രായേല്‍ സംഘര്‍ഷത്തെ മതസംഘര്ഷമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ക്കുള്ള അടികൂടിയാണ് പ്രമേയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.