കഴിഞ്ഞ ദിവസം പാണത്തൂര്‍ പരിയാരത്ത് കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിലിറങ്ങി നിരവധി കര്‍ഷകരുടെ തെങ്ങുകളും വാഴകളും നശിപ്പിച്ചു. വീടുകള്‍ക്ക് 25 മീറ്റര്‍ മാത്രം അകലെയെത്തിയ ആനക്കൂട്ടം കുലക്കാറായ 300 ഓളം വാഴകളാണ് നശിപ്പിച്ചത്. കര്‍ഷകരുടെ ഒരു വര്‍ഷത്തെ അധ്വാനമാണ് വൃഥാവിലായത്. ഈ മേഖലയില്‍ വീടുകള്‍ക്ക് നേരെയും അക്രമം ഉണ്ടായേക്കുമോ എന്ന ഭീതിയില്‍ രാത്രി ഉറക്കം പോലും ഉപേക്ഷിച്ചാണ് പലരും വീടുകളില്‍ കഴിയുന്നത്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ വനത്തില്‍ നിന്നാണ് ആനക്കൂട്ടം ഇറങ്ങിവരുന്നത്. വനാതിര്‍ത്തി മേഖലകളില്‍ വനം വകുപ്പ് സൗരോര്‍ജ്ജ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലു ഇവ മിക്ക പ്രദേശങ്ങളിലും പ്രവര്‍ത്തന രഹിതമാണ്. വനം വകുപ്പിന്റെ പ്രത്യേക സംഘത്തെ ആനകളെ തിരിച്ചയക്കാന്‍ നിയോഗിക്കുമെന്ന് നേരത്തെ ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നുവെങ്കിലും അതൊന്നും പ്രാബല്യത്തില്‍ വന്നിട്ടില്ല. പ്രവര്‍ത്തന രഹിതമായ 24 കിലോ മീറ്റര്‍ പ്രദേശത്തെ സൗരോര്‍ജ്ജ വേലി അറ്റകുറ്റപ്പണി നടത്തി നന്നാക്കിയാല്‍ തന്നെ ആനകളുടെ കടന്നു വരവ് ഒഴിവാക്കാനാവും. പാണത്തൂര്‍ പരിയാരത്ത് മാത്രമല്ല, മുള്ളേരിയ, ആദൂര്‍ തുടങ്ങിയ ഭാഗങ്ങളിലും കാട്ടാനകളെക്കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കയാണ്. നൂറ് കണക്കിന് കവുങ്ങുകളും തെങ്ങുകളും വാഴകളുമാണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. കുലച്ച ചെറിയ കവുങ്ങുകള്‍ വലിച്ച് താഴെയിട്ട് അതിലെ കുലകള്‍ തിന്നുകയാണ് ചെയ്യുന്നത്. വര്‍ഷങ്ങള്‍ കൊണ്ടുള്ള അധ്വാനമാണ് ഒറ്റദിവസം കൊണ്ട് തകര്‍ന്ന് തരിപ്പണമാകുന്നത്. കര്‍ഷകര്‍ സംഘടിച്ച് തീയിട്ടും വെടിപൊട്ടിച്ചുമാണ് നേരത്തെ കാട്ടാനകളെ തുരത്തിയിരുന്നത്. ഇത് പതിവ് സംഭവമായതോടെ ആനകള്‍ക്കും ഭയമില്ലാതെയായി. ജീവന് കയ്യില്‍പ്പിടിച്ചാണ് ഈ ഭാഗത്തെ ജനങ്ങള്‍ രാത്രിതള്ളിനീക്കുന്നത്. ഏത് സമയത്തും കാട്ടാനകള്‍ വീടുകളിലേക്ക് എത്താമെന്നതാണ് സ്ഥിതി. ഈ ഭാഗത്തും കിടങ്ങുകളും വേലികളും നിര്‍മ്മിച്ചിരുന്നെങ്കിലും അതെല്ലാം നശിച്ചതോടെയാണ് ആനകള്‍ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങിക്കൊണ്ടിരിക്കുന്നത്. വഴി തെറ്റിയും ആഹാരത്തിനുമാണ് ആനകള്‍ നാട്ടിലേക്കിറങ്ങുന്നത്. മനുഷ്യരും കാട്ടാനകളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ റേഞ്ച് തല പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കാനും നേരത്തെ നിര്‍ദ്ദേശമുണ്ടായിരുന്നു. റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ ഫോറസ്റ്റ് ഓഫീസര്‍, വാച്ചര്‍മാര്‍, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘത്തെയാണ് ചുമതലപ്പെടുത്താന്‍ ആലോചിച്ചിരുന്നത്. ആധുനിക സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗവും കൃത്യമായ ആസൂത്രണവും നിര്‍വ്വഹണവും വഴി മനുഷ്യവാസ മേഖലകളില്‍ നിന്ന് നാശങ്ങളില്ലാതെ കാട്ടാനകളെ തുരത്താനാവുമെന്നാണ് വനം വകുപ്പിന്റെ പ്രതീക്ഷ. നിലവില്‍ പരിശീലനമൊന്നുമില്ലാതെ അപകടകരമായ രീതിയിലാണ് കാട്ടാനകളെ ഓടിക്കുന്നത്. മനുഷ്യരുടെയും കാട്ടാനകളുടെയും ജീവന് ഇത് ഭീഷണിയാണ്. ശാസ്ത്രീയമായ രീതിയില്‍ കാട്ടാനകളെ അവയുടെ സ്ഥിരം സഞ്ചാര പഥത്തിലൂടെ തനത് ആവാസ വ്യവസ്ഥയിലെത്തിക്കുകയാണ് പുതിയ നടപടിശ്രമത്തിന്റെ ഉദ്ദേശം. ഇതൊക്കെ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങിയാന് പോര. പ്രാവര്‍ത്തികമാവണം. വനാതിര്‍ത്തികളിലുള്ള നൂറുകണക്കിന് ജനങ്ങളാണ് കാട്ടാനകളുടെ ഭീഷണിയില്‍ കുരുങ്ങി ജീവിതം വഴിമുട്ടി നില്‍ക്കുന്നത്.