ബദിയടുക്ക: മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ത്ഥി പെര്‍ള കുത്താജെയിലെ സുന്ദരയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കൈക്കൂലി നല്‍കിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമായി തുടരുന്നു. സുന്ദരക്ക് നല്കിയ ഫോണ്‍ വാങ്ങിയ കടയില്‍ ഇന്നലെ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. നീര്ച്ചാല് മുകളിലെ ബസാറിലെ മൊബൈല്‍ കടയിലെത്തിയാണ് തെളിവുകള്‍ ശേഖരിച്ചത്. മായിപ്പാടി സ്വദേശിയായ ബി.ജെ.പി പ്രവര്‍ത്തകനാണ് ഇവിടെ നിന്ന് ഫോണ്‍ വാങ്ങി സുന്ദരക്ക് നല്‍കിയതെന്നാണ് വിവരം. മൊബൈല്‍ കടയിലെ സി.സി.ടി.വി ക്യാമറയുടെ ഹാര്‍ഡ് ഡിസ്ക്ക് അന്വേഷണ സംഘം കൂടുതല്‍ പരിശോധനക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം സുന്ദരക്ക് നല്കിയ തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ ഒരു സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതായും ബാക്കി തുക വീട്ടു ആവശ്യത്തിന് ചെലവഴിച്ചതായും മൊഴി നല്‍കിയിട്ടുണ്ട്. പത്രിക പിന്‍വലിച്ച് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് പിന്തുണ നല്‍കണമെന്ന് ഭീഷണിപ്പെടുത്തി തടങ്കലില്‍വെച്ച ശേഷം പണവും ഫോണും നല്‍കിയെന്നാണ് സുന്ദര നേരത്തെ പൊലീസിന് നല്കിയ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബദിയടുക്ക പൊലീസ് സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
അന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് പലരില്‍ നിന്നും മൊഴി രേഖപ്പെടുത്തിവരികയാണ്. സംഭവം സംബന്ധിച്ച് പൊലീസില്‍ പരാതി നല്കിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വി രമേശന്, സുന്ദര, സുന്ദരയുടെ അമ്മ തുടങ്ങിയവരില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മൊഴി രേഖപ്പെടുത്തിയിരുന്നു.