തിരുവനന്തപുരം: കേരളത്തില്‍ നിലവിലുള്ള ന്യൂനപക്ഷ ആനുകൂല്യങ്ങളിലെ 80:20 ആനുപാതവുമായി ബന്ധപ്പെട്ട് പഠിച്ച ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് നിയമമന്ത്രി പി രാജീവ്. ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇന്നലെ വൈകിട്ടാണ് കോടതി വിധി വന്നതെന്നും അതിനാല്‍ വിശദമായി പഠിക്കാന്‍ സമയം കിട്ടിയില്ലെന്നും മന്ത്രി പറഞ്ഞു.
രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വി എസ് സര്‍ക്കാര്‍ രൂപീകരിച്ച പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി നല്കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം ന്യൂനപക്ഷം വളരെ പിന്നോക്കം നില്‍ക്കുകയാണെന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ ന്യൂനപക്ഷ വകുപ്പ് രൂപീകരിക്കുകയും മുസ്ലിംകള്ക്ക് വേണ്ടി പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്തത്. എന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 80 ശതമാനം മുസ്ലിം വിഭാഗത്തിനും ബാക്കി 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതം പിന്നീട് സ്വീകരിക്കുയകയായിരുന്നു.
എന്നാല്‍ ഈ അനുപാതമാണ് ഹൈക്കോടതി ഇന്നലെ റദ്ദാക്കിയത്. ഇപ്പോഴത്തെ ജനസംഖ്യാ അനുസരിച്ച് ഈ അനുപാതം പുനര്‍ നിശ്ചയിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് വിധി. നിലവിലെ അനുപാതം 2015 ലാണ് നിലവില്‍ വന്നത്. ഏറെക്കാലമായി ക്രൈസ്തവ സഭകള്‍ ഈ അനുപാതത്തിനെതിരെ രംഗത്തുണ്ടായിരുന്നു. ഹൈക്കോടതിയിലെത്്തിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ഉത്തരവ്.
ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തുല്യമായ രീതിയില്‍ നടപ്പിലാക്കണമെന്നും ഏറ്റവും പുതിയ ജനസംഖ്യാ കണക്കനുസരിച്ച് വേണം പുതിയ അനുപാതം ഉണ്ടാക്കാനെന്നുമാണ് ഉത്തരവില്‍ പറയുന്നത്. ഇപ്പോള്‍ 18 ശതമാനം ക്രിസ്ത്യാനികളും 27 ശതമാനം മുസ്ലിം വിഭാഗക്കാരുമാണുള്ളത്. ഈ സാഹചര്യത്തില്‍ പുതിയ ഉത്തരവ് നിലവില്‍ വരികയാണെങ്കില്‍ 60:40 എന്ന അനുപാതത്തിലേക്ക് വരും.