തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്തോറും മുന്നണികളുടെ നെഞ്ചിടിപ്പേറുന്നു. ആദ്യഘട്ടത്തില്‍ എല്‍.ഡി.എഫിന് അനുകൂലമായ സാഹചര്യമായിരുന്നെങ്കില്‍ പിന്നീട് യു.ഡി.എഫിലേക്ക് മാറി. വീണ്ടും സ്ഥിതിയില്‍ മാറ്റം വന്നുകൊണ്ടിരിക്കുന്നു. ചിലയിടങ്ങളില്‍ ബി.ജെ.പിക്കും മുന്‍തൂക്കമുണ്ട്. പ്രത്യേക ടേബിളുകളിലായാണ് തപാല്‍ വോട്ടുകള്‍ എണ്ണുന്നത്. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു മുതല്‍ എട്ടു വരെ ടേബിളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു ടേബിളില്‍ ഒരു റൗണ്ടില്‍ 500 പോസ്റ്റല്‍ ബാലറ്റ് വീതമാണ് എണ്ണുക. ഇതിനൊപ്പം ഇ.ടി.പി.ബി.എസ്. വോട്ടുകള്‍ സ്കാന്‍ ചെയ്യുന്നതിനു പ്രത്യേക ടേബിളും ക്രമീകരിച്ചിട്ടുണ്ട്. രണ്ടു റൗണ്ടില്‍ പൂര്‍ത്തിയാകത്തക്കവിധമാണു തപാല്‍ വോട്ടെണ്ണലിന്റെ ക്രമീകരണം. ഓരോ മണ്ഡലത്തിലേയും തപാല്‍ വോട്ടുകള്‍ മുഴുവനും എണ്ണിത്തീര്‍ന്ന ശേഷമേ അതതു മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ അവസാനത്തെ രണ്ടു റൗണ്ട് വോട്ടെണ്ണൂ. ഇതിനു ശേഷം അഞ്ചു വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ കൂടി എണ്ണി തിട്ടപ്പെടുത്തിയ ശേഷമാമായിരിക്കും വിജയിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരുകള്‍ പ്രഖ്യാപിക്കുന്നത്.
140 മണ്ഡലങ്ങളിലേക്കായി ഏപ്രില്‍ ആറിനായിരുന്നു വോട്ടെടുപ്പ് നടത്തിയത്. പോസ്റ്റല്‍ വോട്ട് ഒഴികെ 74.06 ആയിരുന്നു ഇത്തവണത്തെ പോളിങ് ശതമാനം.