തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യാസ്പത്രികളില്‍ 25 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി മാത്രം മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു. സ്വകാര്യ ആസ്പത്രി മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആസ്പത്രികള്‍ക്ക് പുറമെ സ്വകാര്യാസ്പത്രികളുടെ സഹകരണവും ഉറപ്പാക്കാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. കുറഞ്ഞത് 25 ശതമാനം കിടക്കകളെങ്കിലും കോവിഡ് ചികിത്സയ്ക്കായി മാത്രം മാറ്റിവെക്കണമെന്നും കോവിഡ് ചികിത്സക്ക് അമിത നിരക്ക് ഈടാക്കരുതെന്നും ആസ്പത്രികളില്‍ ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ പരമാവധി ഒരുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി കൂടുതല്‍ ആസ്പത്രികള്‍ സഹകരിക്കണം. നിലവില്‍ 407 സ്വകാര്യാസ്പത്രികള്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. എന്നാല്‍ ബാക്കിയുള്ള ആസ്പത്രികള്ക്കൂടി സഹകരിക്കാമെന്നും ആവശ്യമുയര്‍ന്നു. ചികിത്സാ ഇനത്തില്‍ ചെലവായ തുക 15 ദിവസത്തിനുള്ളില്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
സാധാരണക്കാര്‍ക്ക് കൂടി ആശ്രയിക്കാന്‍ പറ്റുന്ന തരത്തില്‍ നിരക്ക് ഏകീകരിക്കുകയോ കുറയ്ക്കുകയോ ചെയ്യാന്‍ മാനേജ്മെന്റുകള്‍ തയ്യാറാകണം. ആംബുലന്‍സ് സേവനം ഉറപ്പാക്കണം. ഏകോപനം ഉറപ്പിക്കാന്‍ 108 ആംബുലസ് സര്‍വീസുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം കിടക്കകളും ചികിത്സയും ഒരുക്കാമെന്ന് സമ്മതിച്ച മാനേജ്മെന്റ് അസോസിയേഷന് ചികിത്സകള്‍ക്ക് ഒരേ നിരക്ക് ഈടാക്കണമെന്ന നിര്‍ദേശം അംഗീകരിച്ചില്ല.