കേരളത്തില്‍ വൃക്കരോഗികളുടെയും കാന്‍സര്‍ രോഗികളുടെയും എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്. 60 വയസില്‍ താഴെയുള്ളവരില്‍ 10 ശതമാനത്തിനും വൃക്കരോഗം ഉണ്ടെന്നാണ് പഠന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 70 പിന്നിട്ടവരില്‍ പകുതിപേര്‍ക്കും വൃക്കരോഗം ഉണ്ടെന്നത് അതിനേക്കാള്‍ ഭീകരമാണ്. നമുക്ക് ചുറ്റുമുള്ള വൃക്കരോഗികളും കാന്‍സര്‍ രോഗികളും സമൂഹത്തില്‍ നിന്ന് വലിയ അവഗണനയാണ് നേടിരുന്നത്. അവര്‍ക്ക് സമൂഹത്തിന്റെ പരിഗണനയും സാന്ത്വനവും വേണം. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയില്‍ വിധിയുടെ ദയമാത്രം കാത്തുകഴിയുന്നവരാണവര്‍. ഇത്തരം രോഗികളില്‍ പാവപ്പെട്ടവരെന്നോ വലിയവരെന്നോ വ്യത്യാസമില്ല. പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് രോഗം ബാധിക്കുമ്പോള്‍ ചികിത്സിക്കുന്ന ഭീമമായ ചെലവ് അവര്‍ക്ക് പലപ്പോഴും താങ്ങാന്‍ കഴിയാത്തതാണ്. സൗജന്യ ഡയാലിസിസ് കേന്ദ്രങ്ങള്‍ കൂടുതലായി ഉണ്ടായാല്‍ മാത്രമേ വൃക്കരോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ സാധിക്കൂള്ളൂ. താലൂക്ക് അടിസ്ഥാനത്തില്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍ തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. താലൂക്ക് ആസ്പത്രികള്‍ കേന്ദ്രീകരിച്ച് ഡയാലിസിസ് കേന്ദ്രങ്ങള്‍ തുടങ്ങിയാല്‍ അവര്‍ക്ക് ആശ്വാസമാവും. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ഒരേ സമയം എട്ടുപേര്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള യന്ത്രങ്ങളുണ്ട്. രണ്ട് ഷിഫ്റ്റുകളിലായി ഇവിടെ ഒരു ദിവസം 16 പേര്‍ക്ക് ഡയാലിസിസ് ചെയ്യാം. കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ 12 ഡയാലിസിസ് യന്ത്രങ്ങള്‍ ഉണ്ടെങ്കിലും ഒരു സമയം ആറ് യന്ത്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ മേഖലയിലും ഡയാലിസിസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചിലര്‍ സൗജന്യമായാണ് ഇവ പ്രവര്‍ത്തിപ്പിക്കുന്നത്. ഇതൊക്കെ ഉണ്ടെങ്കില്‍ പോലും രോഗികളുടെ കണക്കെടുത്തു നോക്കുമ്പോള്‍ ഇത് അപര്യാപ്തമാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ ആളുകളും മംഗളൂരുവിലെ സ്വകാര്യ ആസ്പത്രികളെയാണ് പലപ്പോഴും ആശ്രയിക്കുന്നത്. 900 രൂപ മുതല്‍ 1500 രൂപ വരെയാണ് ഒരു ഡയാലിസിസിന് ചെലവ്. ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് ചെയ്യേണ്ടവര്‍ക്ക് ചുരുങ്ങിയത് 15,000 രൂപയെങ്കിലും ചെലവാകും. മരുന്നുകള്‍ക്കും വലിയ തുക കണ്ടെത്തണം. വൃക്കരോഗികള്‍ക്കും വൃക്കമാറ്റിവെച്ചവര്ക്കുമുള്ള മരുന്നുകള്‍ക്ക് വലിയ വില നല്‍കണം. കാരുണ്യ ഫാര്‍മസി വഴി മരുന്നുകള്‍ ലഭിക്കുന്നുണ്ട്. ഇവ ബുക്ക് ചെയ്തതിന് ശേഷം എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ബുക്ക് ചെയ്താല്‍ ചിലപ്പോള്‍ മാസങ്ങള്‍ക്ക് ശേഷമായിരിക്കും മരുന്ന് ലഭിക്കുക. ജീവന് നിലനിര്‍ത്തുന്നതുപോലും മരുന്നിന്റെ സഹായത്തിലായതിനാല് ഇതിന് കാത്തുനില്‍ക്കാതെ വന്‍ തുക നല്കി മരുന്ന് വാങ്ങിക്കേണ്ടിവരുന്നു.
ജില്ലയില്‍ ആയിരത്തിലധികം വൃക്കരോഗികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 500 ഓളം പേര് ഡയാലിസിസ് കൊണ്ട് മാത്രം ജീവന് നിലനിര്‍ത്തുന്നവരാണ്. 143 പേര് വൃക്കമാറ്റിവെച്ചവര്‍. ജില്ലയില്‍ ഇത്രയുമധികം വൃക്കരോഗികള്‍ ഉണ്ടായിട്ടും ആസ്പത്രികളിലെവിടെയും വൃക്കരോഗ വിദഗ്ധരില്ല. ഡയാലിസിസ് ചെയ്യുമ്പോഴോ മറ്റ് സങ്കീര്‍ണതകളോ വന്നാല്‍ അടിയന്തിര ചികിത്സ നല്കണമെങ്കില് വിദഗ്ധര്‍ വേണം. മരുന്നുകളുടെ വില അടിക്കടി വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ വൃക്കരോഗത്തിനുള്ള മരുന്നിന്റെ വിലയും കുത്തനെ ഉയരുന്നു. ജീവന് രക്ഷാ മരുന്നുകളുടെ കാര്യത്തില്‍ ഇത് അനുവദിച്ചുകൂടാത്തതാണ്. വൃക്ക രോഗം ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് സമൂഹമാണ് തണലാവേണ്ടത്.