പാലക്കാട്: ജില്ലയില്‍ കോണ്‍ഗ്രസിന്റെ അന്ത്യകൂദാശയ്ക്ക് സമയമായെന്ന് മുന്‍ എംഎല്‍എ എ വി ഗോപിനാഥ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ സീറ്റ് കച്ചവടം നടക്കുന്നുണ്ടെന്നും ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയുണ്ടാകുമൈന്നും അദ്ദേഹം പറഞ്ഞു. സീറ്റ് കച്ചവടം നടക്കുന്നുവെന്ന പ്രവര്‍ത്തകരുടെ തോന്നല്‍ പെട്ടെന്ന് മായ്ച്ച് കളയാന്‍ പറ്റില്ല. താഴേത്തട്ടിലെ ഗുരുതരമായ ആരോപണങ്ങള്‍ മനസിലാക്കി പ്രവര്‍ത്തകരുടെ വികാരം മനസിലാക്കി തെറ്റിദ്ധാരണയുണ്ടെങ്കില്‍ മാറ്റാന്‍ പാര്‍ട്ടി നേതൃത്വം നല്‍കണം. എ വി ഗോപിനാഥ് പറഞ്ഞു.
ഘടകകക്ഷികള്‍ക്ക് അവര്‍ ആവശ്യപ്പെടാത്ത സ്ഥലത്ത് സീറ്റ് കൊടുക്കുന്നത് പൊതുവേ ജനത്തിന് ഇത് കച്ചവടമാണോയെന്ന സംശയം ഉയര്‍ത്തും. താന്‍ പാര്‍ട്ടിയില്‍ തന്നെയുണ്ടെങ്കില്‍ ഷാഫി പറമ്പില്‍ മുതല്‍ വിടി ബല്‍റാം വരെ എല്ലാവരെയും വിജയിപ്പിക്കാന്‍ ശ്രമിക്കും. ജില്ലയില്‍ ബിജെപി ശക്തിയാര്ജിതായും ശക്തമായ ത്രികോണ മത്സരത്തിന് പാലക്കാട് സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
പാലക്കാട് ജില്ലയില്‍ ഒരു പാര്‍ട്ടി ആവശ്യപ്പെടാതെ തന്നെ സീറ്റ് നല്കി. ലീഗ് ആവശ്യപ്പെടാതിരുന്നിട്ടും കോങ്ങാട് സീറ്റ് മുസ്ലിം ലീഗിന് നല്കി. പട്ടാമ്പി ചോദിച്ചിട്ടും അവര്‍ക്ക് കൊടുത്തില്ല. നെന്മാറ കോണ്‍ഗ്രസിന്റെ സീറ്റ് സിഎംപിക്ക് കൊടുത്തു. പ്രവര്‍ത്തകര്‍ക്ക് വലിയ ആശങ്കയുണ്ട്. സീറ്റ് കച്ചവടം നടന്നെന്ന് ആരോപണങ്ങള്‍ നിലനില്ക്കുന്നു. സംസ്ഥാന നേതൃത്വം ഇടപെട്ട് ഇത് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സീറ്റ് കച്ചവടത്തെ കുറിച്ച് ഹൈക്കമാന്റ് തന്നെ അന്വേഷിക്കണം. കെപിസിസി അല്ല വേണ്ടത്. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണ്. താന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും എന്ന വിശ്വാസം ഇപ്പോഴും ഉണ്ടെന്നും ഉമ്മന്‍ ചാണ്ടിയിലാണ് തന്റെ പ്രതീക്ഷയെന്നും എ വി ഗോപിനാഥ് വ്യക്തമാക്കി. ഇങ്ങനെ സീറ്റ് വിഭജിച്ച് നല്‍കുന്നത് ഇത് ആദ്യമായാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാനസികമായി വേദനിപ്പിക്കുന്ന നിലപാടാണ്. തിങ്കളാഴ്ച മൂന്ന് മണിക്ക് താന്‍ തന്റെ നിലപാട് പ്രഖ്യാപിക്കും. ആരെയും കാത്ത് നില്‍ക്കാതെ മുന്നോട്ട് പോകുമെന്നും ഗോപിനാഥ് വ്യക്തമാക്കി. നേരത്തെ വിമതനായി മത്സരിക്കുമെന്ന തരത്തില്‍ അദ്ദേഹം സൂചന നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം വിശ്വസ്തരായ നേതാക്കളുടെ യോഗം വിളിച്ചിരുന്നു.