ആഴക്കടലിലെ മത്സ്യശേഖരം പിടിച്ചെടുക്കാന്‍ അമേരിക്കന്‍ കമ്പനി കേരളത്തിലെത്തുന്നുവെന്നത് വിവാദമായിരിക്കയാണല്ലോ. മന്ത്രി മേഴ്സിക്കുട്ടിയമ്മയും മന്ത്രി ഇ.പി ജയരാജനും ഇക്കാര്യം നിഷേധിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷം ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കയാണ്. നമ്മുടെ മത്സ്യസമ്പത്ത് അമേരിക്കന്‍ കമ്പനിക്ക് തീറെഴുതിക്കൊടുക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന പ്രശ്നം കൂടിയാണിത്. ഇപ്പോള്‍ തന്നെ യന്ത്രവല്‍കൃത ബോട്ടുകള്‍ മത്സ്യക്കുഞ്ഞുങ്ങളെയടക്കം കോരിയെടുത്ത് കൊണ്ടുപോകുന്ന സ്ഥിതിയാണ് ഉള്ളത്. അതിനിടയിലാണ് വര്‍ഷങ്ങളോളം ഇവര്‍ക്ക് മത്സ്യബന്ധനത്തിനുള്ള അവകാശം നല്കാന് ആലോചിക്കുന്നത്. 400 അത്യാധുനിക ആഴക്കടല്‍ ട്രോളറുകളും അഞ്ച് അത്യാധുനിക കൂറ്റന്‍ കപ്പലുകളും അടിത്തട്ട് വരെ അരിച്ചുവാരാന്‍ കഴിയുന്ന വലകളും ഉപയോഗിച്ച് മീന്‍ പിടിക്കാനാണത്രെ പദ്ധതി. ഈ രീതിയില്‍ കാര്യങ്ങള്‍ നടന്നാല്‍ കേരളത്തിന്റെ മത്സ്യസമ്പത്ത് മുഴുവന്‍ കൊള്ളയടിക്കപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം വഴിമുട്ടും. ഇപ്പോള്‍ വര്‍ഷത്തില്‍ രണ്ട് മാസം ട്രോളിംഗ് അനുവദിക്കാറില്ല. തീരക്കടലില്‍ മത്സ്യബന്ധനത്തിന് യന്ത്രവല്‍കൃത യാനങ്ങളെ അനുവദിക്കാറുമില്ല. എന്നാല്‍ അമേരിക്കന്‍ കമ്പനികള്‍ വരുന്നതോടെ ഇതിലൊക്കെ മാറ്റം വന്നേക്കാം. 20 മുതല്‍ 25 വര്‍ഷം പദ്ധതി നിര്‍മ്മാണത്തിന് കമ്പനിക്ക് അവകാശമുണ്ടായിരിക്കും. 400 ആധുനിക ട്രോളറുകള്‍ കേരളത്തില്‍ നിര്‍മ്മിക്കുന്നതുള്‍പ്പെടെയാണ് കരാര്‍. കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോ-ഓപ്പറേഷനുമായാണത്രെ കരാര്‍ ഒപ്പ് വെച്ചിട്ടുള്ളത്. 2950 കോടി രൂപയാണ് കമ്പനി ചെലവഴിക്കുന്നത്.
സംസ്ഥാനത്ത് പത്ത് വര്‍ഷത്തേക്ക് ഒരു മീന്‍ പിടുത്തയാനത്തിലും ലൈസന്‍സ് നല്‍കരുതെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുള്ളതാണ്. തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്തിട്ടുള്ളതാണിത്. അതിനിടയില്‍ 400 ട്രോളര്‍ നിര്‍മ്മിക്കാനും മത്സ്യബന്ധനത്തിനും വിദേശ കമ്പനിക്ക് അനുമതി നല്‍കിയത് ആശങ്ക സൃഷ്ടിക്കുന്നതാണ്. ആവശ്യമായതിന്റെ മൂന്നിരട്ടി യാനങ്ങള്‍ ഇപ്പോള്‍ തന്നെ ഉണ്ടെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്ക്. ലോകത്തെ മിക്കവാറും എല്ലാ മത്സ്യസങ്കേതങ്ങളിലും അമിത ചൂഷണത്തെത്തുടര്‍ന്ന് മത്സ്യക്ഷാമം അനുഭവപ്പെടുകയാണ്. മത്സ്യം അവശേഷിക്കുന്ന രണ്ട് പ്രധാന മേഖലകളാണ് ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലും. വിദേശ കമ്പനികള്‍ കേരളത്തെ ലക്ഷ്യം വെക്കുന്നത് അതു കൊണ്ടാണ്. കേരളത്തിന്റെ അതിര്‍ത്തി കടലില്‍ കയറ്റുമതി ഇനത്തില്‍ പെട്ട വന്‍ ശേഖരമുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് പിടിക്കാനുള്ള സാങ്കേതിക സംവിധാനം ഇല്ലെന്നാണ് വിലയിരുത്തല്‍. ഈ പ്രശ്നം പരിഹരിക്കാനാണ് അമേരിക്കന്‍ കമ്പനിയുടെ സഹായം തേടുന്നത്. പക്ഷെ കമ്പനിയുടെ ട്രോളറുകള്‍ ആഴക്കടലില്‍ മാത്രമായി ഒതുങ്ങില്ല. തീരക്കടലിലേക്കെത്തും. ഇത് കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയാവും. ട്രോളറുകളില്‍ സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് പറയുന്നത്.
എന്നാല്‍ കേരളത്തിന്റെ മത്സ്യമേഖലയില്‍ തൊഴിലാളികള്‍ തന്നെ ഉടമയാകുന്ന വ്യവസ്ഥയാണ് ഉള്ളത്. കിട്ടുന്ന വിഭവം വീതം വെച്ചെടുക്കുന്ന സമ്പ്രദായമാണ്. തൊഴിലാളികള്‍ക്കും ഉടമക്കും പങ്ക് നിശ്ചയിക്കുന്ന ഈ രീതി തകര്‍ക്കാന്‍ തൊഴിലാളി സമൂഹം താല്പര്യപ്പെടുന്നില്ലെന്ന് മാത്രമല്ല, ആഴക്കടല്‍ മീന്‍ പിടുത്തത്തിന് പ്രാപ്തരായ തൊഴിലാളികള്‍ കേരളത്തില്‍ കുറവുമാണ്. വിദേശ കപ്പലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കുന്നതില് പ്രതിഷേധിച്ച് ഇവിടെ ഒട്ടേറെ സമരങ്ങള്‍ നടന്നിരുന്നു. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ ഇതിന് കൂട്ടുനില്ക്കുന്നതിനെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നത്. എന്തായാലും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കിക്കൊണ്ടുള്ള ഒരു നീക്കവും ഉണ്ടാവരുത്.