ആബ്സെന്റ് മൈന്‍ഡഡ് പ്രൊഫസര്മാരെപ്പറ്റി കെട്ടുകഥകളും സത്യകഥകളും ധാരാളമുണ്ട്. ബുദ്ധിജീവികളുടെ ലക്ഷണമാണ് ആബ്സെന്റ് മൈന്‍ഡ്നെസ്സ് എന്നും പറയാറുണ്ട്. ശരിയായിരിക്കാം അല്ലായിരിക്കാം. ബുദ്ധി രാക്ഷസനും ലോക പ്രശസ്ത ശാസ്ത്രകാരനുമായ ഐന്സ്റ്റീന് പൂച്ചക്കൂടിന് രണ്ടു ദ്വാരങ്ങളുണ്ടാക്കിയത്രേ. വലിയ പൂച്ചയ്ക്ക് വലിയ ദ്വാരം ചെറിയ പൂച്ചയ്ക്ക് ചെറിയതും. ഈ കഥ വിവിധ രീതികളില്‍ ഭാവനക്കനുസരിച്ച് ചമയ്ക്കപ്പെട്ടിട്ടുണ്ട്. ഇത്തരം കഥകള്‍ ഉത്തരകേരളീയര്ക്കും എത്രയോ പറയാന്‍ കാണും. ഒരു പ്രൊഫസര്‍ വിശപ്പില്ലാതെ വിഷമിച്ച് അവസാനം ഒരു ഡോക്ടറുടെ അടുത്ത് വൈദ്യസഹായത്തിനെത്തി. രക്ത-കഫ-മല മൂത്രാദി പരിശോധനകളില്‍ ഒന്നും കണ്ടു പിടിക്കാനായില്ല. അവസാനമാണ് വായ തുറന്ന് നോക്കിയത്. പ്രൊഫസറുടെ അണ്ണാക്കില്‍ രണ്ടു പോസ്റ്റല്‍ സ്റ്റാമ്പുകള്‍ ഒട്ടി കിടക്കുന്നു. പേപ്പറില്‍ ഒട്ടിക്കാന്‍ നനക്കാനായി അണ്ണാക്കില്‍ വെച്ചത് എടുക്കാന്‍ പ്രൊഫസര്‍ മറന്നു പോയതായിരുന്നു.
കാസര്‍കോട് പട്ടണത്തില്‍ കണ്ണാടിപ്പള്ളി നിലവില്‍ വന്ന കാലത്ത് പള്ളി കാണാനും ജുമുഅ നമസ്കാരത്തിനുമായി ഒരു ആബ്സെന്റ് മൈന്‍ഡഡ് പ്രൊഫസര്‍ ഉണ്ടായിരുന്നുവത്രേ. റുക്കൂഇന് കുനിയുമ്പോള്‍ കീശയിലുണ്ടായിരുന്ന വിലപിടിച്ച വിദേശ നിര്‍മ്മിതമായ കണ്ണട താഴെ വീണ് ഉടഞ്ഞതും പ്രൊഫസര്‍ കാസര്ക്കോടന് ഭാഷയില്‍ ഒച്ച വെച്ചു പോയി.
യശഃശ്ശരീരനായ ഹമീദലി ഷംനാട് പ്രൊഫസറല്ലെങ്കിലും പ്രൊഫസര്‍മാരെ ആദരിച്ചിരുന്ന വക്കീലായിരുന്നു. ആബ്സെന്റ് മൈന്‍ഡ്നെസ്സ് അദ്ദേഹത്തിനും അന്യമായിരുന്നില്ല-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും ഉശിരന്‍ പ്രഭാഷണങ്ങളിലും പ്രകടമായില്ലെങ്കിലും. ഇഷ്ട ആഹാരമായ പൂരിയും കുറുമയും കഴിക്കാന്‍ ഒരിക്കല്‍ ഒരു വക്കീലിനെയും കൂട്ടി വസന്ത് വിഹാറില്‍ കയറി. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ചരിത്ര കഥകള്‍ പറഞ്ഞു കൊണ്ട് ആഹാരിച്ച ശേഷം പുറത്തിറങ്ങി കാറില്‍ കയറി രണ്ടു പേരും മടങ്ങുകയായിരുന്നു. പല ഹോട്ടലുകളും പൂട്ടിക്കിടക്കുന്നത് കണ്ട് ഷംനാട് സാഹിബ്: ‘ഏനയ്യാ ഈവത്തു കെലവു ഹോട്ടലുകളു ബന്ദാഗി കാണുത്തദേ?’
വക്കീലിന്റെ മറുപടി: ‘സാര്‍ ഇവത്തു ഉപവാസ-റമജാന് ശുറുവായ്തല്വാ?’ ഇതു കേട്ടപ്പോഴാണ് തനിക്ക് നോമ്പുള്ള കാര്യം ഒരു ഞെട്ടലോടെ ഷംനാട് സാഹിബ് ഓര്‍ത്തത്. ജീവിതാസ്തമയം വരെ യാതൊരു ഭംഗവും വരുത്താതെ നോമ്പനുഷ്ഠിച്ചിരുന്ന വ്യക്തിയായിരുന്നു ഷംനാട് സാഹിബ്.
ഷംനാട് സാഹിബിന്റെ ജീവിതം പുതുതലമുറക്ക് പാഠമാകേണ്ടതാണ്. ഭൗതികമായി ഒന്നും മോഹിക്കാതെ നിഷ്കളങ്കതയും, നീതി ബോധവും, അന്തസ്സും ആത്മാര്‍ത്ഥതയും കൈമുതലാക്കി ചരിത്ര സ്മരണകള്‍ കോറി വിതറുന്ന പ്രഭാഷണങ്ങളിലൂടെ വിസ്മയം സൃഷ്ടിച്ച് പ്രകാശം പരത്തുന്ന ചരിത്രം അവശേഷിപ്പിച്ചു കൊണ്ട് ഷംനാട് വിടപറഞ്ഞ് ഈ വരുന്ന ജനുവരി ആറിന് മൂന്ന് വര്‍ഷം തികയുകയാണ്.
ചില സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം നേതൃത്വം ഏറ്റെടുത്തു കൊണ്ട് മുഴുസമയ രാഷ്ട്രീയക്കാരനായി മാറിയെങ്കിലും ഷംനാട് സാഹിബിന്റെ ഇഷ്ട തൊഴില്‍ വക്കില്പ്പണിയായിരുന്നു. വക്കീലല്ലാതിരിക്കുമ്പോഴും വക്കീലന്മാരുടെ പ്രശ്നം അദ്ദേഹത്തിന് സ്വന്തം പ്രശ്നം പോലെയായിരുന്നു. 1963ല്‍ നാദാപുരം എം.എല്‍.എ ആയിരുന്ന കാലം. തെക്കന്‍ ജില്ലയിലെ ഒരു കലക്ടര്‍ ഒരഭിഭാഷകനോട് മോശമായി പെരുമാറിയതായാരോപണമുയര്ന്നപ്പോള് ഷംനാട് സാഹിബ് വളരെ ഗൗരവത്തോടെയാണ് അത് അസംബ്ലിയില്‍ പ്രതിഫലിച്ചത്. ആത്മാര്‍ത്ഥമായ സേവനം നടത്തുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ പുകഴ്ത്തി സംസാരിച്ച അദ്ദേഹം മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥരെ കണക്കിന് പ്രഹരിച്ചാണ് നിയമസഭയില്‍ തന്റെ ഇംഗ്ലീഷ് പ്രസംഗം അവസാനിപ്പിച്ചത്.
ഷംനാട് സാഹിബിന്റെ പ്രൗഢ ജീവിതത്തില്‍ നിന്ന് നമുക്കോരോരിക്കല് ഓര്‍ക്കാന്‍ ഓരോ പാഠ കഥകളുണ്ട്.