കാഞ്ഞങ്ങാട്: പാണത്തൂരില്‍ ഗൃഹനാഥനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമം നടത്തി. പ്രതികള്‍ റിമാണ്ടിലാണ്. പുത്തൂരടുക്കത്തെ കെ.വി ബാബുവി(56)നെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ സീമന്തിനി(48), മകന് സബിന്‍ (19) എന്നിവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ആണ് റിമാണ്ട്് ചെയ്തത്. കൊലയെ സ്വാഭാവിക മരണമാക്കാന്‍ നടത്തിയ ശ്രമം പൊലിസിന്റെ ഇടപെടലില്‍ വിഫലമായി. തെളിവ് നശിപ്പിക്കാന്‍ നടത്തിയ വിവരവും പുറത്തുവന്നു. മദ്യപിച്ച് വീട്ടിലെത്തിയ ബാബു ഭാര്യയുമായി വഴക്കിട്ടിരുന്നു. ഇതിനിടെയാണ് മകന് സബിന്‍ ബാബുവിനെ അക്രമിക്കുന്നത്. കല്ലുകൊണ്ടും വടികൊണ്ടുമാണ് അക്രമിച്ചത്. മര്‍ദ്ദനത്തെത്തുടര്‍ന്ന് ബാബു നിലത്ത് വീഴുകയായിരുന്നു. വീട്ടിനകത്തു നിന്നും മുട്ടിലിഴഞ്ഞ് പുറത്തേക്ക് പോയ ബാബു അവിടെ അബോധാവസ്ഥയില്‍ വീഴുകയായിരുന്നു. പിന്നീട് അമ്മയും മകനും ചേര്‍ന്ന് ദേഹത്തെ ചോരപ്പാടുകള്‍ കഴുകി കളഞ്ഞ് ചോര പുരണ്ട വസ്ത്രങ്ങള്‍ മാറ്റി മറ്റൊരു ലുങ്കി ധരിപ്പിച്ചു. പിന്നാലെ രാജപുരം പൊലീസ് സ്റ്റേഷനില്‍ വിളിച്ച് സഹായം തേടി. കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല. പൊലീസ് സ്റ്റേഷനില്‍ നിന്നും പാണത്തൂരിലെ ഔട്ട് പൊലീസിന്റെ നമ്പര്‍ നല്കി ബന്ധപ്പെടാന്‍ പറഞ്ഞു. ഇവിടെ ഫോണ്‍ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. പിന്നീടാണ് നാട്ടുകാരെ വിവരം അറിയിച്ചത്. നാട്ടുകാര്‍ എത്തിയാണ് പൂടങ്കല്ല് ആസ്പത്രിയില്‍ കൊണ്ടുപോയത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മര്‍ദ്ദനത്തില്‍ തകര്‍ന്ന വാരിയെല്ല് ഹൃദയത്തില്‍ തുളച്ചു കയറിയതായി പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞു. ആദ്യം മകന് ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടോടെയാണ് ഒന്നിലധികം ആളുകള്‍ സംഭവത്തിലുണ്ടെന്ന് മനസ്സിലായത്. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്ത് വരുന്നത്.