മംഗളൂരു: അതിവേഗം പടരുന്ന അതിതീവ്രവൈറസ് പടര്‍ന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് 56 പേര് ദക്ഷിണകന്നഡജില്ലയിലെത്തി. ഇതോടെ മംഗളൂരു അടക്കം ദക്ഷിണകന്നഡയിലെ വിവിധഭാഗങ്ങളില്‍ കടുത്ത ആശങ്ക പടര്‍ന്നു. കോവിഡ് മൂലമുള്ള ദുരിതത്തില്‍ നിന്നും ദക്ഷിണകന്നഡ ജില്ല പതുക്കെ കരകയറുന്നതിനിടെയാണ് കൊറോണയുടെ പുതിയ വകഭേദമായ തീവ്രവൈറസ് ബാധിച്ച രാജ്യങ്ങളില്‍ നിന്ന് ആളുകള്‍ എത്തിയിരിക്കുന്നത്. ഡിസംബര്‍ 7 മുതല്‍ 23 വരെയുള്ള ദിവസങ്ങള്‍ക്കിടയിലാണ് ഇത്രയും പേര് ദക്ഷിണകന്നഡ ജില്ലയിലെത്തിയത്. ഇവരില്‍ ഭൂരിഭാഗവും ബ്രിട്ടനില്‍ നിന്നാണ് വന്നത്. അഞ്ച് പേര് യു.കെയില്‍ നിന്നും രണ്ട് പേര് കാനഡയില്‍ നിന്നും ഒരാള്‍ അയര്‍ലണ്ടില്‍ നിന്നുമാണ് എത്തിയത്. ഇവരെല്ലാം ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം അവരവരുടെ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. ഇവര്‍ ആദ്യം ഇറങ്ങിയത് ബംഗളൂരുവിലാണ്. ഇവിടെ നിന്ന് ചിലര്‍ വിമാനം വഴിയും മറ്റ് ചിലര്‍ ബസ് മാര്‍ഗവും മംഗളൂരുവിലെത്തുകയായിരുന്നു.
ഡിസംബര്‍ 21നാണ് കൂടുതല്‍ പേര് വന്നതെന്നും പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നും ജില്ലാ ആരോഗ്യ ഓഫീസര്‍ ഡോ. രാമചന്ദ്ര ബെയറി പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വന്നവരെല്ലാം വിദ്യാസമ്പന്നരാണെന്നും നിയമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തുമസ്, പുതുവത്സര വേളയില്‍ കുടുംബത്തോടൊപ്പം പോകാനാണ് അവര്‍ ഇവിടെയെത്തിയത്. ഇവരോട് അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയോ വെന്‍ലോക്ക് ഹോസ്പിറ്റലിനെയോ സമീപിച്ച് ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് നിര്‍ദേശിച്ചു. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരെ മാത്രം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകാന്‍ അനുവദിക്കും. മെഡിക്കല്‍ ഓഫീസര്‍മാര്‍, ആരോഗ്യം, ആശാ പ്രവര്‍ത്തകര്‍ എന്നിവരിലൂടെ വിദേശത്ത് നിന്ന് ആരോഗ്യ വകുപ്പിലേക്ക് വരുന്ന യാത്രക്കാരെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ കൈമാറണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ജില്ലാ ആരോഗ്യ കുടുംബക്ഷേമ ഓഫീസര്‍ (9449843050), കോവിഡ് നോഡല്‍ ഓഫീസര്‍ (9972343984), ജില്ലാ നിരീക്ഷണ ഓഫീസര്‍ (944887706) എന്നിവരുമായി ബന്ധപ്പെടാം. അതേസമയം മംഗളൂരു വിമാനത്താവളത്തില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കി. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കാന്‍ ജില്ലാ ഭരണകൂടം ആലോചിക്കുന്നു.