എം.കെ. മുഹമ്മദ് കുഞ്ഞി സാഹിബ് ഒരു പാഠപുസ്തകം

ഞാനിരിക്കുന്ന കൗണ്ടറിന് (ന്യൂ ബദരിയാ റസ്റ്റോറന്റ്) നേരെ എതിര്‍വശത്ത് എം.ജി റോഡിന്റെ മറുവശത്ത് കാണുന്ന ഹോം ലിങ്ക്‌സ് കെട്ടിടവും മുബാറക് മസ്ജിദിന് എതിര്‍വശം ഹോട്ടല്‍ സ്റ്റേറ്റ്‌സ് കെട്ടിടവും ഏകദേശം ഒരേ കാലത്ത് പണിതതാണ്. 1960ന് മുമ്പ്. പക്ഷെ സ്റ്റേറ്റ്‌സ്, ഇന്നും അതിന്റെ പുതുമക്ക് ഒട്ടും മങ്ങലേല്‍ക്കാതെ, പഴയ പ്രതാപത്തോടെ നില നില്‍ക്കുന്നു.ഈയിടെ അന്തരിച്ച അതിന്റെ എല്ലാമായിരുന്ന എം.കെ മുഹമ്മദ്കുഞ്ഞി സാഹിബിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ബാക്കിയിരിപ്പാണത്. ഒരു കാലത്ത്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, ബാങ്ക് റോഡ്, പഴയ നാലും കൂടിയ […]

ഞാനിരിക്കുന്ന കൗണ്ടറിന് (ന്യൂ ബദരിയാ റസ്റ്റോറന്റ്) നേരെ എതിര്‍വശത്ത് എം.ജി റോഡിന്റെ മറുവശത്ത് കാണുന്ന ഹോം ലിങ്ക്‌സ് കെട്ടിടവും മുബാറക് മസ്ജിദിന് എതിര്‍വശം ഹോട്ടല്‍ സ്റ്റേറ്റ്‌സ് കെട്ടിടവും ഏകദേശം ഒരേ കാലത്ത് പണിതതാണ്. 1960ന് മുമ്പ്. പക്ഷെ സ്റ്റേറ്റ്‌സ്, ഇന്നും അതിന്റെ പുതുമക്ക് ഒട്ടും മങ്ങലേല്‍ക്കാതെ, പഴയ പ്രതാപത്തോടെ നില നില്‍ക്കുന്നു.
ഈയിടെ അന്തരിച്ച അതിന്റെ എല്ലാമായിരുന്ന എം.കെ മുഹമ്മദ്കുഞ്ഞി സാഹിബിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ബാക്കിയിരിപ്പാണത്. ഒരു കാലത്ത്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, ബാങ്ക് റോഡ്, പഴയ നാലും കൂടിയ ബജാര്‍ (ഇപ്പോഴത്തെ ട്രാഫിക് സര്‍ക്കിള്‍) എന്ന ഠ വട്ടത്തില്‍ നിന്ന് പട്ടണത്തെ പഴയ ജാല്‍സൂര്‍ (എം.ജി റോഡ്) റോഡിലേക്ക് വികസിപ്പിക്കുന്നതില്‍, ഇവിടെ സ്ഥാപിക്കപ്പെട്ട ഈ ഹോട്ടല്‍ വഹിച്ച പങ്ക് വലുതാണ്. പണ്ട് ഈ ഭാഗം ഗാഡിമുളം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പട്ടണത്തിലേക്ക് ചരക്ക് കൊണ്ട് വരുന്ന, തിരിച്ചു ഇവിടുന്ന് സാധനങ്ങള്‍ ഗ്രാമങ്ങളിലേക്ക് കയറ്റി കൊണ്ട് പോകുന്ന കാളവണ്ടികള്‍, അപൂര്‍വം കുതിരവണ്ടികളുടെ താവളം. കാര്യമായി ഷോപ്പുകളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. നഗര പ്രാന്തമായിരുന്ന ഒരു ഇടത്തെ കാസര്‍കോട് ടൗണിന്റെ തിരക്കേറിയ, 'ഇന്നത്തെ ഓള്‍ഡ് ബസ്സ്റ്റാന്റ്' ആക്കി മാറ്റിയതിന്റെ ആദ്യ ക്രെഡിറ് എം.കെ മുഹമ്മദ് കുഞ്ഞി സാഹിബിന് തന്നെ പോകണം. ഏറെ വൈകാതെ ബദരിയാ ഹോട്ടല്‍ കൂടി വന്നതോടെ ഇവിടത്തിന് ഒരു നഗര പ്രൗഢി കൈവന്നു. ബദരിയ ഹോട്ടലിന്റെ ചരിത്രം മുഹമ്മദ് കുഞ്ഞി സാഹിബിന്റെ പിതാവ് കുഞ്ഞാമു ഹാജിയെ ഓര്‍ക്കാതെ പൂര്‍ത്തിയാവില്ല. അന്ന് മുംബൈയില്‍ ഹോട്ടല്‍ തൊഴില്‍ ചെയ്തു വന്നിരുന്ന എന്റെ പിതാവ് അബ്ദുല്‍ ഖാദര്‍ ഹാജി സാഹിബിനെ ഇവിടെ കാസര്‍കോട്ട് ഒരു ഹോട്ടലില്‍ (ബദരിയാ) പിടിച്ചിരുത്തിയത് കുഞ്ഞാമു ഹാജി സാഹിബാണ്. അത് എന്റെ ഉപ്പ മരണം വരെ നന്ദിയോടെ അയവിറക്കുന്നത് (സ്മരിക്കുന്നത്) എനിക്ക് കണ്ടിട്ടുണ്ട്.
ഹോട്ടലിന് തൊട്ടടുത്ത് തന്നെ തറവാട് വീട് അമ്പലമുണ്ട്. അമ്പല കമ്മിറ്റിയുടെ പൂര്‍ണ്ണ സഹകരണത്തോടെ സ്റ്റേറ്റ്‌സിന് മുന്‍വശം ജാല്‍സൂര്‍ റോഡിന്റെ മറുവശം ഒരു പള്ളി കൂടി സ്ഥാപിക്കുന്നതില്‍ കുഞ്ഞാമു ഹാജി സാഹിബും മകന്‍ മുഹമ്മദ്കുഞ്ഞി സാഹിബും കാണിച്ച താല്‍പര്യവും അതെ ദീര്‍ഘവീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇവിടെ ഒരു പള്ളി ഇല്ലായിരുന്നെങ്കില്‍ എന്നത് ഒന്നാലോചിച്ചു നോക്കുക. ഇന്ന് സര്‍വ്വ സൗകര്യവും ഒത്തു ചേര്‍ന്ന മുബാറക് മസ്ജിദിന്റെ കാര്യം തന്നെ. ഈ ഏരിയയുടെ വികസനത്തില്‍ മുട്ടത്തൊടി കുടുംബം നല്‍കിയ സംഭാവനക്ക് മുബാറക് മസ്ജിദ് തന്നെ വലിയ സാക്ഷ്യം.
ദീര്‍ഘകാലം മുഹമ്മദ് കുഞ്ഞി ഹാജി ഇന്നത്തെ മുബാറക് മസ്ജിദിന്റെ പ്രസിഡണ്ട് പദവി കൂടി വഹിച്ചു. അതിന്റെ എല്ലാ വികസനങ്ങളുടെയും മുന്നില്‍ നിന്ന് ചുക്കാന്‍ പിടിച്ചു. അനുബന്ധമായി പറയാം, സ്വന്തം മഹല്ല് ആയ തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദിന്റെ പുരോഗതിയിയിലും എം.കെ മുഹമ്മദ് കുഞ്ഞി ഹാജിയുടെ സംഭാവനകള്‍ മറക്കാനാവാത്തതാണ്. മുഹമ്മദ് കുഞ്ഞി സാഹിബ്, വാപ്പയുടെ പാതയിലൂടെ തന്നെ സഞ്ചരിച്ചു. അനാവശ്യ സംസാരമില്ല. എപ്പോഴും ആ ഹൃദയം പോലെ തന്നെ, നല്ല ശുഭ്ര വെണ്‍മയാര്‍ന്ന വേഷത്തില്‍... മുഖത്ത് ഗൗരവം, പക്ഷെ അകത്ത് നിറയെ സ്‌നേഹം മാത്രം. വലതു കൈ നല്‍കുന്നത് ഇടതുകൈ പോലും അറിയരുതെന്ന് ജീവിതത്തില്‍ ഉള്‍ക്കൊണ്ട ഉദാരമതി.
ഇദ്ദേഹത്തെ ഏതെങ്കിലും കാര്യത്തില്‍ ആരെങ്കിലും കുറ്റപ്പെടുത്തുന്നത്, ഇന്നീ നാള് വരെ എനിക്ക് കേള്‍ക്കാനായിട്ടില്ല. കാസര്‍കോടിന്റെ വികസന കാര്യങ്ങളില്‍ ഇടപെട്ടു കൊണ്ട് അത് മാറി വരുന്നത് നോക്കികാണാനുള്ള ഭാഗ്യവും കൂടി സിദ്ധിച്ച ഒരാളാണ് അദ്ദേഹം.
70, 80, 90 കളില്‍ കാസര്‍കോട്ടെത്തുന്ന സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളുടെയൊക്കെ താവളം ഹോട്ടല്‍ സ്റ്റേറ്റ്‌സ് ആയിരുന്നു. ഗസ്റ്റ് ഹൗസും റസ്റ്റ് ഹൗസും, ഹൈവേ പാലസും ഒക്കെ വന്നതിനു ശേഷമാണ് അതിന് കുറവ് നേരിട്ടത്. പക്ഷെ ഇപ്പോഴും അത്തരക്കാരില്‍ ബാക്കിയായ ചിലരും പിന്മുറക്കാരും സ്റ്റേറ്റ്‌സില്‍ തന്നെ തങ്ങണമെന്ന് നിര്‍ബന്ധം പിടിക്കാറുണ്ട്. അത് പഴയൊരു തറവാട് വീട് പോലെ, അതിന്റെ പഴമയും പുതുമയും ഒത്തു ചേര്‍ന്ന് പോകുന്ന, നഗരത്തില്‍ നിന്ന് ദൂരെ മാറി എന്ന് തോന്നിപ്പിക്കുന്ന ശാന്തമായ അന്തരീക്ഷവും അവിടുത്തെ പരിചരണവും ഒക്കെ കൂടി ആണ്. മൈസൂരിലെ ഒരു ദാസ് പ്രകാശ് ഹോട്ടലിന്റെ രൂപ മാതൃക ഇതിന്റെ നിര്‍മ്മിതിക്ക് പിന്നില്‍ ഉണ്ട് എന്ന് കേട്ടിരുന്നു... ഇതൊക്കെ മുഹമ്മദ് കുഞ്ഞി സാഹിബിന്റെ വീക്ഷണത്തിന്റെ പ്രതിഫലനം തന്നെയാണ്.
ഈ വര്‍ത്തമാന കാലത്തും മക്കളായ അഹമ്മദ് മഖ്സൂദും അബ്ദുല്‍ റഊഫും അബ്ദുല്‍ നാസറും സ്റ്റേറ്റ്സ് ഹോട്ടലിനെ പൂര്‍വാധികം കരുതലോടെ മുന്നോട്ട് നയിക്കുന്നു.
നാലാം നില ഒരു ഓഡിറ്റോറിയം ആണ്. ഒരുകാലത്ത് ഇവിടെ നിത്യം കൂടിച്ചേരലുകള്‍ കാസര്‍കോടിന്റെ ചരിത്രം ഉള്‍ക്കാമ്പോടെ പഠിച്ചറിഞ്ഞ, എന്നാല്‍ ഒരു സംഘടനയിലും വെള്ളിവെളിച്ചത്തില്‍ നില്‍ക്കാത്ത വ്യക്തി. ആയിട്ടും ബന്ധപ്പെടുന്ന ജമാഅത് കമ്മിറ്റികളില്‍ സജീവമായിരുന്നു താനും. മരണാനന്തര ജീവിതം നന്മയിലാക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

-ഹനീഫ് ബദരിയ

Related Articles
Next Story
Share it