വേള്‍ഡ് കപ്പ് ക്രിക്കറ്റിന്റെ ചരിത്രത്താളുകളിലൂടെ...

1973ലായിരുന്നു ഏകദിന ക്രിക്കറ്റിന്റെ പിറവി. അത് വരെ അന്താരാഷ്ട്ര ക്രിക്കറ്റ് എന്നത് ടെസ്റ്റ് ക്രിക്കറ്റായിരുന്നു. ആസ്‌ട്രേലിയയില്‍ ഇതിലും കൂടുതല്‍ പ്രചാരം ക്രിക്കറ്റിനുണ്ടായിരുന്ന അക്കാലത്ത് അവിടത്തെ പ്രമുഖ വ്യവസായി കെറിപാക്കര്‍ ഈ കളിയെ കൂടുതല്‍ ആകര്‍ഷകമാക്കാനും കളിക്കമ്പക്കാര്‍ക്ക് ഏറെ ആവേശം ജനിപ്പിക്കാനും നിശ്ചിത ഓവര്‍ ക്രിക്കറ്റിന് രൂപം കൊടുത്തു. ഒപ്പം ഓരോ ടീമിനും വ്യത്യസ്ത നിറങ്ങളുള്ള ജേഴ്‌സിയാണ് അണിയിച്ചത്. അന്ന് കെറിപാക്കര്‍ വരുത്തിയ വിപ്ലവം ക്രിക്കറ്റ് കളിയെ കൂടുതല്‍ ജനകീയമാക്കി. അത് വരെ അന്താരാഷ്ട്ര മത്സരം എന്നത് ടെസ്റ്റ് […]

1973ലായിരുന്നു ഏകദിന ക്രിക്കറ്റിന്റെ പിറവി. അത് വരെ അന്താരാഷ്ട്ര ക്രിക്കറ്റ് എന്നത് ടെസ്റ്റ് ക്രിക്കറ്റായിരുന്നു. ആസ്‌ട്രേലിയയില്‍ ഇതിലും കൂടുതല്‍ പ്രചാരം ക്രിക്കറ്റിനുണ്ടായിരുന്ന അക്കാലത്ത് അവിടത്തെ പ്രമുഖ വ്യവസായി കെറിപാക്കര്‍ ഈ കളിയെ കൂടുതല്‍ ആകര്‍ഷകമാക്കാനും കളിക്കമ്പക്കാര്‍ക്ക് ഏറെ ആവേശം ജനിപ്പിക്കാനും നിശ്ചിത ഓവര്‍ ക്രിക്കറ്റിന് രൂപം കൊടുത്തു. ഒപ്പം ഓരോ ടീമിനും വ്യത്യസ്ത നിറങ്ങളുള്ള ജേഴ്‌സിയാണ് അണിയിച്ചത്. അന്ന് കെറിപാക്കര്‍ വരുത്തിയ വിപ്ലവം ക്രിക്കറ്റ് കളിയെ കൂടുതല്‍ ജനകീയമാക്കി. അത് വരെ അന്താരാഷ്ട്ര മത്സരം എന്നത് ടെസ്റ്റ് മാത്രമായിരുന്നു. അതും ആറു ദിവസത്തെ മത്സരത്തിനിടക്ക് ഒരു ദിവസം വിശ്രമദിനം.
1975ലായിരുന്നു ക്രിക്കറ്റ് ലോകപ്പിന് തുടക്കമിട്ടത്. തുടര്‍ച്ചയായ മൂന്ന് ലോകകപ്പും ഇംഗ്ലണ്ടിലെ വിവിധ സ്റ്റേഡിയങ്ങളിലായിരുന്നുവെങ്കിലും 1987ലെ നാലാം ലോകകപ്പ് ഇന്ത്യാ ഉപഭൂഖണ്ഡത്തിലും. അത് വരെ ഇംഗ്ലണ്ടില്‍ 60 ഓവര്‍ മത്സരം ഉണ്ടായിരുന്നത് 50 ഓവറായി ചുരുട്ടിക്കെട്ടിയത് അന്ന് മുതലായിരുന്നു. ഏകദിന ക്രിക്കറ്റ് ടെസ്റ്റ് ക്രിക്കറ്റിനാണ് ഭീഷണി ഉയര്‍ത്തിയതെങ്കില്‍ ഇന്നത്തെ പരിഷ്‌കരിച്ച പതിപ്പായ ട്വന്റി-20 ക്രിക്കറ്റ് ഏകദിന ക്രിക്കറ്റിന്റെ മുന്നോട്ടുള്ള പ്രയാണത്തിനാണ് കടുത്ത ഭീഷണി ഉയര്‍ത്തുന്നത്. ഇംഗ്ലീഷുകാര്‍ തണുപ്പില്‍ നിന്നുള്ള രക്ഷക്ക് വെയില്‍ കൊള്ളാന്‍ സംഘടിപ്പിച്ച ക്രിക്കറ്റ് കളി കോമണ്‍ വെല്‍ത്ത് രാജ്യങ്ങളിലെല്ലാം പ്രചുര പ്രചാരമാണ്. ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ക്രിക്കറ്റ് വികാരത്തിന്റെ കളിയാണ്. സ്വന്തം കുടുംബത്തിലെ ഒരംഗം രാജ്യത്തിന് വേണ്ടി ടീമില്‍ കളിക്കുന്ന വികാരത്തോടെയാണ് ഇന്ത്യാ, പാക്കിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് രാജ്യങ്ങലിലെ ജനങ്ങള്‍ ഈ കളിയെ നോക്കി കാണുന്നത്. ടെസ്റ്റും ഏകദിനവും ട്വന്റി-20 ക്രിക്കറ്റും അവര്‍ക്ക് ഒരേ വികാരമാണ്. ട്വന്റി-20യുടെ ആവിര്‍ഭാവത്തോടെ ക്രിക്കറ്റിന്റെ രൂപഭാവങ്ങള്‍ പാടേ മാറി കളിയില്‍ ഉദ്വേഗജനക നിമിഷങ്ങള്‍ അധികരിച്ചിരിക്കയാണ്. 1975-79 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി രണ്ട് ലോകകപ്പുകള്‍ സ്വന്തമാക്കി ക്രിക്കറ്റ് ലോകത്ത് വിസ്മയമായി മാറി അന്നത്തെ വെസ്റ്റ് ഇന്റീസ് ടീം-ലോയിഡ് കാളിച്ചന്‍ റിച്ചാര്‍ഡ്‌സ്, ഹോള്‍ഡ്ജ്, ഹെയ്ന്‍സ്, കീപ്പര്‍ മറേ എന്നിവരടങ്ങിയ സ്വപ്‌നടീമിനോട് ഏറ്റുമുട്ടാന്‍ തക്ക പ്രബലടീം ലോക ക്രിക്കറ്റില്‍ തന്നെ അന്നുണ്ടായിരുന്നില്ല എന്നുള്ളതാണ് പരമാര്‍ത്ഥം. 1983ലെ ഇന്ത്യന്‍ വിജയം ലോകകപ്പ് തുടര്‍ച്ചയായി രണ്ട് തവണ കയ്യിലേന്തിയ വിന്‍ഡീസിനെ മലര്‍ത്തിയടിച്ച് കപിലിന്റെ ചെകുത്താന്‍മാര്‍ ഇന്ത്യയിലെ ഹരമായി ക്രിക്കറ്റിനെ മാറ്റി. ഈ വിജയത്തോടെ ക്രിക്കറ്റിന്റെ പ്രചാരം ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ പതിന്മടങ്ങ് വര്‍ധിച്ചു. 1987ല്‍ ലോകകപ്പിന് സംയുക്തമായി ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യയും പാക്കിസ്താനും ലങ്കയും അവകാശം നേടിയെടുത്തു.
1992ല്‍ ദക്ഷിണാഫ്രിക്കയുടെ പരാജയം ഏതൊരു ക്രിക്കറ്റ് പ്രേമിയുടെയും മനസ് നൊമ്പരപ്പെടുത്തുന്നതായിരുന്നു. ക്രിക്കറ്റ് ലോകകപ്പിലെ അന്നത്തെ ഗ്ലാമര്‍ ടീമായ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള സെമിഫൈനല്‍; ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ വേണ്ടത് 13 പന്തില്‍ 22 റണ്‍സ്. മഴയെത്തിയതോടെ മത്സരം തടസ്സപ്പെട്ടു. പിന്നീട് ക്രീസിലെത്തിയ സൗത്താഫ്രിക്കയുടെ ഊഴം ഒരു പന്തില്‍ നിന്ന് 22 റണ്‍സാക്കി പുനര്‍നിര്‍ണയിച്ചു. ഇത് പോലെ വീണ്ടും അപ്രാപ്യ കാര്യങ്ങള്‍ ക്രിക്കറ്റിലുണ്ടാവാതിരിക്കാന്‍ പുതിയ മഴ നിയമം വേണമെന്നാവശ്യം പല കോണില്‍ നിന്നും ഉയര്‍ന്നു. ബ്രിട്ടീഷ് സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ധാരായ ഡക്‌വര്‍ത്തും ലൂയിസുമാണ് പുതിയ മഴ നിയമവുമായെത്തിയത്. 1999ല്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമം അംഗീകരിച്ചു. 2001ലാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇത് ഉപയോഗിച്ചു തുടങ്ങിയത്.
'92' ലോകകപ്പില്‍ സൗത്താഫ്രിക്കയുടെ ലക്ഷ്യം പുതിയ നിയമപ്രകാരം പുനര്‍നിര്‍ണയിച്ചാല്‍ ഒരു പന്തില്‍ നിന്ന് ജയിക്കാന്‍ അഞ്ച് റണ്‍സ് മതിയായിരുന്നു. 2003 ലോകകപ്പില്‍ മഴനിയമത്തിലൂടെ പുനര്‍നിര്‍ണയിച്ച ലക്ഷ്യം തെറ്റായി വായിച്ച് ലങ്കയോട് സൗത്താഫ്രിക്ക പരാജയപ്പെട്ടു.
ആസ്‌ത്രേലിയയിലെ അഞ്ചാം ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോഡ്‌സ് ഒരു ജിംനാസ്റ്റിക് താരത്തെപ്പോലും വെല്ലുന്ന വിധത്തില്‍ പറന്നുള്ള ഫീല്‍ഡിംഗ് കണ്ട് ലോകം അത്ഭുതപ്പെട്ടു. ബാറ്റിങ്ങിലും ബൗളിംഗിലും മാത്രം ശ്രദ്ധ ചെലുത്തുന്ന അക്കാലത്ത് ജോണ്ടിയുടെ ജിംനാസ്റ്റിക് പ്രകടനം പിന്നീടുള്ള ഫീല്‍ഡിംങ്ങ് സങ്കല്‍പത്തേയും മാറ്റി മറിച്ചു. മികച്ച ഫീല്‍ഡിംഗിലൂടെ ഒരു ഏകദിനത്തില്‍ മികച്ച ശരാശരി മുപ്പതില്‍ കൂടുതല്‍ റണ്‍സ് തടയാമെന്ന കണ്ടെത്തല്‍ അന്നാണുണ്ടായത്. പില്‍കാലത്ത് ഫീല്‍ഡിംഗില്‍ മാത്രമായി പരിശീലകരെ നിയമിക്കാനും പ്രമുഖ ടീമുകളെല്ലാം തയ്യാറായി.
1996ല്‍ ലോകകപ്പ് നേടിയത് ശ്രീലങ്കയായിരുന്നു. ഈ ലോകകപ്പില്‍ ഓപ്പണിംഗിന് ഇറങ്ങിയ ജയസൂര്യയും കലുവിതരണയും ഹിറ്റര്‍മാരുടെ റോളിലാണ് ബാറ്റ് വീശിയത്. ബാറ്റിംഗ് നിയന്ത്രണമുള്ള ആദ്യ പതിനഞ്ച് ഓവറില്‍ പരമാവധി റണ്‍സ് വാരി കൂട്ടുന്നതിനാണ് ലങ്കന്‍ ടീം പുതിയ ബാറ്റിംഗ് ശൈലി രൂപപ്പെടുത്തിയത്. ആസ്‌ത്രേലിയക്കാരന്‍ കോച്ച് വാട്‌മോറായിരുന്നു ഇതിന് പിന്നില്‍.
ആദ്യ ഓവറുകളിലെ വെടിക്കെട്ടിലൂടെയായിരുന്നു ഈ ലോകകപ്പ് ലങ്ക വരുതിയിലാക്കിയത്. അന്ന് 131.54സ്‌ട്രൈക്ക്‌റേറ്റില്‍ 221 റണ്‍സാണ് ജയസൂര്യ അടിച്ചെടുത്തത്.
ഏകദിനത്തില്‍ 300 റണ്‍സ് കൂറ്റന്‍ സ്‌കോറായി കണ്ടിരുന്ന കാലമായിരുന്നു അത്. ഇന്ന് 300ഉം കടന്ന് 410ല്‍ എത്തിനില്‍ക്കുകയാണ് ഏകദിന സ്‌കോര്‍.
1999ലെ ലോകകപ്പ്: ഈ ലോകകപ്പ് മുതല്‍ 2007 വരെയുള്ള മൂന്ന് ലോകകപ്പുകളില്‍ കംഗാരുക്കളുടെ തേരോട്ടമായിരുന്നു. ആദ്യ ലോകകപ്പുകളിലെ വിന്‍ഡീസിന്റെ വിസ്മയടീം പോലെ തന്നെയായിരുന്നു ആസ്‌ട്രേലിയന്‍ ടീമും. 99 ലോകകപ്പ് ഫൈനലില്‍ മികച്ച ഫോമിലായിരുന്നു ആസ്‌ട്രേലിയന്‍ ടീമും. 99 ലോകകപ്പ് ഫൈനലില്‍ മികച്ച ഫോമിലായിരുന്ന പാക് ടീമിനെ കംഗാരുക്കള്‍ നാണംകെട്ട തോല്‍വിക്ക് വിധേയമാക്കിയതിന് ശേഷം ഏകദിന ക്രിക്കറ്റില്‍ പുതുയുഗമായി. പിന്നീട് ലോകം കണ്ടത് കംഗാരുക്കളുടെ സമ്പൂര്‍ണ്ണ ആധിപത്യമായിരുന്നു ക്രിക്കറ്റ് രംഗത്ത്. ബൗളിംഗില്‍ മഗ്രാത്ത്, ഗില്ലസ്പി, ഷെയ്ന്‍വോണ്‍ മുതലായവര്‍ ബാറ്റിംഗില്‍ മാര്‍ക്ക്‌വോ, സ്റ്റീവ്‌വോ, റിക്കിപോണ്ടിംഗ്, മൈക്കിള്‍ ബെവന്‍...ഓസീസിന് ക്രിക്കറ്റ് രാജാക്കന്‍മാരായി വിലസാന്‍ ഇതില്‍ കൂടുതല്‍ പ്രതിഭാ സമ്പത്ത് വേണ്ടായിരുന്നു. ഇവര്‍ക്ക് പുറമെ മാന്യനായ ക്രിക്കറ്റര്‍ എന്ന പേര് സമ്പാദിച്ച ആദംഗില്‍ ക്രിസ്റ്റിന്റെ സ്‌ഫോടനാത്മകമായ തുടക്കവും കീപ്പിംഗും ലോകത്തിലെ ഏത് ടീമും മുട്ടിടിച്ച് വീണത് ഇവര്‍ക്ക് മുന്നിലാണ്. ടെസ്റ്റിലും ഏകദിനത്തിലും കുട്ടിക്രിക്കറ്റിലും എല്ലാം.
2011ലെ പത്താം ലോകകപ്പ് ഇന്ത്യാ ഉപഭൂഖണ്ഡത്തിലായിരുന്നു അരങ്ങേറിയത്.
കരിയറില്‍ അവസാന ലോകകപ്പ് കളിക്കുന്ന ക്രിക്കറ്റ് ദൈവമായി കണക്കാക്കുന്ന സച്ചിന്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിക്കുടമയായി. ഇംഗ്ലണ്ടിനെതിരെ നേടിയ മിന്നുന്ന ശതകമാണ് സച്ചിനെ ഈ ബഹുമതിക്കര്‍ഹനാക്കിയത്. ഇന്ത്യ-ഇംഗ്ലണ്ട് മത്സരം അലകടലോളം ആവേശം അവസാനനിമിഷം വരെ പകര്‍ന്നു തന്ന മത്സരമായിരുന്നു.
സെമി; ഇന്ത്യാപാക് പോരാട്ടമായിരുന്നു. ഇന്ത്യയുടെ 260 റണ്‍സിനെതിരെ ഉജ്വലമായി തിരിച്ചടിച്ച പാക്പട അവസാനം ഇരുപത്താറുറണ്‍സിന് കീഴടങ്ങുകയായിരുന്നു. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ലങ്കയും ഫൈനലില്‍. കലാശക്കളിയില്‍ ആതിഥേയരായ ഇന്ത്യ ലങ്കയെ പരാജയപ്പെടുത്തി ആധികാരികമായ വിജയം കരസ്ഥമാക്കുകയും ചെയ്തു.
2015ലെ പത്താം ലോകകപ്പ് ആസ്‌ട്രേലിയയും-ന്യൂസിലാന്റും സംയുക്തമായാണ് നടത്തിയത്. ഒപ്പം കലാശപോരാട്ടം ആതിഥേയര്‍ തമ്മിലായിരുന്നു. ലോകത്തിലെ വലിയ ക്രിക്കറ്റ് ഗ്രൗണ്ടായ മെല്‍ബണില്‍ നടന്ന ഫൈനല്‍ മത്സരം അത്യന്തം വാശിയേറിയതായിരുന്നു. 183 റണ്‍സിനെതിരെ 186 റണ്‍സ് നേടി ആസ്‌ട്രേലിയ കഷ്ടിച്ച് ജയിച്ചുകയറുകയായിരുന്നു.
2019ലെ ലോകകപ്പ്; ക്രിക്കറ്റിന്റെ ജന്മഗേഹമായ ഇംഗ്ലണ്ടായിരുന്നു തട്ടകം. ലോകകപ്പില്‍ പലവട്ടം ഫൈനല്‍ കളിച്ച ഇംഗ്ലീഷുകാര്‍ ചരിത്രത്തിലാദ്യമായി ചാമ്പ്യന്മാരായി. കലാശപോരാട്ടത്തില്‍ കിവീസായിരുന്നു എതിരാളി.
ന്യൂസിലാണ്ടിനെതിരെ ലോകകപ്പ് ഫൈനലില്‍ സൂപ്പര്‍ ഓവറിലായിരുന്നു തീരുമാനം.
ചൈനയിലെ ഹാങ്‌ചോയില്‍ ഇപ്പോള്‍ നടന്ന് വരുന്ന ഏഷ്യന്‍ ഗെയിംസിന് തിരശ്ശീല വീഴുന്നതോടെ ഇന്ത്യയിലെ കായിക പ്രേമികള്‍ക്കിടയില്‍ ക്രിക്കറ്റ് ആവേശം അലകടലോളം ഉയരും തീര്‍ച്ച.

-അബു കാസര്‍കോട്‌

Related Articles
Next Story
Share it