സിഡ്‌കോ എസ്റ്റേറ്റുകളിലെ പട്ടയപ്രശ്‌നത്തിലെ കാലതാമസം പരിഹരിക്കും-സി.പി മുരളി

കാസര്‍കോട്: ഭൂമിയുടെ ഉടമസ്ഥാവകാശം അടക്കം ജില്ലയിലെ സിഡ്‌കോ എസ്റ്റേറ്റുകളിലെ സംരംഭകര്‍ പതിറ്റാണ്ടുകളായി അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ കേട്ടും കണ്ടും മനസ്സിലാക്കി സിഡ്‌കോ ചെയര്‍മാന്‍ സി.പി. മുരളി.കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാനഗര്‍ വ്യവസായ ഭവനില്‍ സംഘടിപ്പിച്ച 'ചെയര്‍മാനുമായുള്ള മുഖാമുഖ'മാണ് ഇതിന് വേദിയായത്.ജില്ലാ പ്രസിഡണ്ട് എസ്. രാജറാം അധ്യക്ഷത വഹിച്ചു.കാസര്‍കോട്, കാഞ്ഞങ്ങാട് എസ്റ്റേറ്റുകളിലെ ഷെഡ്, അനുബന്ധ ഭൂമി, റോഡ് അറ്റകുറ്റപ്പണി, വാടകയിലെ ക്രമാതീത വര്‍ധനവ്, സെയില്‍ഡീഡ്, വൈദ്യുതിയുടെ അപര്യാപ്തത തുടങ്ങിയ പ്രധാന വിഷയങ്ങള്‍ […]

കാസര്‍കോട്: ഭൂമിയുടെ ഉടമസ്ഥാവകാശം അടക്കം ജില്ലയിലെ സിഡ്‌കോ എസ്റ്റേറ്റുകളിലെ സംരംഭകര്‍ പതിറ്റാണ്ടുകളായി അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ കേട്ടും കണ്ടും മനസ്സിലാക്കി സിഡ്‌കോ ചെയര്‍മാന്‍ സി.പി. മുരളി.
കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാനഗര്‍ വ്യവസായ ഭവനില്‍ സംഘടിപ്പിച്ച 'ചെയര്‍മാനുമായുള്ള മുഖാമുഖ'മാണ് ഇതിന് വേദിയായത്.
ജില്ലാ പ്രസിഡണ്ട് എസ്. രാജറാം അധ്യക്ഷത വഹിച്ചു.
കാസര്‍കോട്, കാഞ്ഞങ്ങാട് എസ്റ്റേറ്റുകളിലെ ഷെഡ്, അനുബന്ധ ഭൂമി, റോഡ് അറ്റകുറ്റപ്പണി, വാടകയിലെ ക്രമാതീത വര്‍ധനവ്, സെയില്‍ഡീഡ്, വൈദ്യുതിയുടെ അപര്യാപ്തത തുടങ്ങിയ പ്രധാന വിഷയങ്ങള്‍ വ്യവസായികള്‍ ചെയര്‍മാന്റെ ശ്രദ്ധയില്‍പെടുത്തി.
പ്ലോട്ടുകള്‍ അനുവദിച്ച് കൊടുക്കുമ്പോള്‍ ഉണ്ടാക്കിയ ധാരണ പ്രകാരമുള്ള മുഴുവന്‍ തുകയും അടച്ചിട്ടും സെയില്‍ ഡീഡ് നല്‍കാതെ സിഡ്‌കോ സംരംഭകരെ വട്ടം കളിപ്പിക്കുകയാണെന്ന് കേരള സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് മുന്‍ സംസ്ഥാന ചെയര്‍മാന്‍ കെ.ജെ ഇമ്മാനുവല്‍ പറഞ്ഞു.
റോഡിന്റെ ശോചനീയാവസ്ഥയും മറ്റു അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കൊണ്ട് സംരംഭകര്‍ പൊറുതി മുട്ടുമ്പോള്‍ സൂപ്പര്‍വിഷന്‍ ചാര്‍ജ് 300 ശതമാനം വര്‍ധിപ്പിച്ചത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് മുന്‍ പ്രസിഡണ്ട് കെ. അഹ്‌മദലി പറഞ്ഞു.
പട്ടയ വിഷയത്തില്‍ കെ.എസ്.എസ്.ഐ.എ.യും സിഡ്‌കോ എന്റര്‍പ്രണേര്‍സ് ഫോറവും സര്‍ക്കാര്‍ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും നിരന്തരം ബന്ധപ്പെട്ടുവരുന്നുണ്ടെങ്കിലും സിഡ്‌കോ ഉദ്യോഗസ്ഥര്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന് മുന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. രവീന്ദ്രന്‍ പറഞ്ഞു.
കാഞ്ഞങ്ങാട്, ചെമ്മട്ടംവയല്‍, ബല്ല എസ്റ്റേറ്റില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഓണര്‍ഷിപ് വ്യവസ്ഥയില്‍ സംരംഭകര്‍ക്ക് അനുവദിച്ച് കൊടുത്ത ഭൂമി ദേശീയ പാത വികസനത്തിനായി ഏറ്റെടുത്തപ്പോള്‍ ഉടമസ്ഥാവകാശം തെളിയിക്കുന്ന കൃത്യമായ രേഖ ഇതുവരെ നല്‍കാത്തതിനാല്‍ ഭൂമിയും സ്ഥലവും നഷ്ടപ്പെട്ട് പെരുവഴിയില്‍ നില്‍ക്കേണ്ട സാഹചര്യമാണെന്നും ഇതിന് അടിയന്തര പരിഹാരം കാണണമെന്നും സംരംഭകനായ ജയേഷ് കെ.ജെ പറഞ്ഞു. മുന്‍ പ്രസിഡണ്ട് കെ.ടി സുഭാഷ് നാരായണന്‍, സംസ്ഥാന കമ്മിറ്റിയംഗം എ പ്രസന്നചന്ദ്രന്‍,പരേഷ് കുമാര്‍ എ, പ്രദീപ് കൃഷ്ണന്‍ ടി.പി, റഫീഖ്, ജസിം സി.എച്ച്, സിഡ്‌കോ മാനേജര്‍ കെ. നവീന്‍ എന്നിവര്‍ സംസാരിച്ചു.
സിഡ്‌കോ എസ്റ്റേറ്റുകള്‍ക്ക് പട്ടയം നല്‍കാന്‍ 2009ല്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും കാസര്‍കോട് ജില്ലയില്‍ പട്ടയം നല്‍കുന്നതിലുണ്ടായിട്ടുള്ള കാലവിളംബത്തെ കുറിച്ച് അന്വേഷിക്കുമെന്നും ഉന്നതതല ഇടപെടലിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട വ്യവസായികളുടെ ഉന്നമനം ലക്ഷ്യമാക്കി വിഭാവനം ചെയ്യപ്പെട്ട സിഡ്‌കോയുടെ ഉദ്ദേശലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കപ്പെട്ടതാണ് പല എസ്റ്റേറ്റുകളുടെയും പ്രൊഡക്ഷന്‍ സെന്ററുകളുടെ ശോചനീയാവസ്ഥക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. പല കാലങ്ങളിലെ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവവും അതിന് ആക്കം കൂട്ടി.
ഉല്‍പാദന രംഗത്ത് കൂടുതല്‍ ശ്രദ്ധപതിപ്പിച്ച് സിഡ്‌കോയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളെ കാലത്തിന് അനുസരിച്ച് നവീകരിച്ച് പഴയ പ്രതാപത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് ചെയര്‍മാന്‍ എന്ന നിലയില്‍ തന്റെ ലക്ഷ്യം. ഇതിനായി വെവ്വേറെ പ്രവര്‍ത്തിക്കുന്ന ഡിവിഷനുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരും.
പല എസ്റ്റേറ്റുകളിലെയും ഭൂരിഭാഗം ഭൂമിയും ഹയര്‍ പര്‍ച്ചേസ് രീതിയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ അനുവദിച്ച് കൊടുത്തതിനാല്‍ അതില്‍ നിന്നുള്ള വരുമാനം കുറഞ്ഞതാണ് നിലവില്‍ അവയുടെ നടത്തിപ്പ് തന്നെ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. സംരംഭകരുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിച്ചും കോര്‍പ്പറേഷന്റെ നിലനില്‍പ്പ് ഉറപ്പ് വരുത്തിയുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ തുടക്കം കുറിച്ചതായി അദ്ദേഹം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡണ്ട് മുജീബ് അഹ്‌മദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ. മുഹമ്മദലി റെഡ്‌വുഡ് നന്ദിയും പറഞ്ഞു.

കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സിഡ്‌കോ എസ്റ്റേറ്റുകളിലെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിവേദനം സിഡ്‌കോ ചെയര്‍മാന്‍ സി.പി മുരളിക്ക് സമര്‍പ്പിക്കുന്നു
Related Articles
Next Story
Share it