മഴക്കെടുതിയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങള്‍; രണ്ട് മരണം

കാസര്‍കോട്: ഇന്നലെയുണ്ടായ മഴക്കെടുതിയില്‍ ജില്ലയില്‍ പൊലിഞ്ഞത് രണ്ട് മുനഷ്യജീവനുകള്‍. കര്‍ഷകനായ മടിക്കൈ പുതിയ കണ്ടത്തെ കീലത്ത് ബാലന്‍(70), ചെറുവത്തൂര്‍ അച്ചാം തുരുത്തിയിലെ പുതിയ പുരയില്‍ വളപ്പില്‍ വെള്ളച്ചി(81) എന്നവരാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് വീട്ടിനടുത്തുള്ള കവുങ്ങിന്‍തോട്ടത്തില്‍ കൃഷിക്ക് വെള്ളം നനയ്ക്കാന്‍ ഉപയോഗിക്കുന്ന പൈപ്പുകള്‍ മടക്കിവെക്കുന്നതിനിടെയാണ് ബാലന്‍ ഷോക്കേറ്റ് മരിച്ചത്. ഇന്നലെ ഉച്ചയോടെ വെള്ളച്ചിയെ കാണാതായിരുന്നു. പിന്നീടാണ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടത്.കാറ്റിലും മഴയിലും ഇടിമിന്നലിലും ജില്ലയില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഇന്നലെ ഉച്ചയോടെ ചാറ്റല്‍ മഴയായിരുന്നു. വൈകിട്ടോടെ […]

കാസര്‍കോട്: ഇന്നലെയുണ്ടായ മഴക്കെടുതിയില്‍ ജില്ലയില്‍ പൊലിഞ്ഞത് രണ്ട് മുനഷ്യജീവനുകള്‍. കര്‍ഷകനായ മടിക്കൈ പുതിയ കണ്ടത്തെ കീലത്ത് ബാലന്‍(70), ചെറുവത്തൂര്‍ അച്ചാം തുരുത്തിയിലെ പുതിയ പുരയില്‍ വളപ്പില്‍ വെള്ളച്ചി(81) എന്നവരാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് വീട്ടിനടുത്തുള്ള കവുങ്ങിന്‍തോട്ടത്തില്‍ കൃഷിക്ക് വെള്ളം നനയ്ക്കാന്‍ ഉപയോഗിക്കുന്ന പൈപ്പുകള്‍ മടക്കിവെക്കുന്നതിനിടെയാണ് ബാലന്‍ ഷോക്കേറ്റ് മരിച്ചത്. ഇന്നലെ ഉച്ചയോടെ വെള്ളച്ചിയെ കാണാതായിരുന്നു. പിന്നീടാണ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടത്.
കാറ്റിലും മഴയിലും ഇടിമിന്നലിലും ജില്ലയില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഇന്നലെ ഉച്ചയോടെ ചാറ്റല്‍ മഴയായിരുന്നു. വൈകിട്ടോടെ മഴ കനത്തു. അതോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടായി. ഇടിമിന്നലില്‍ ഉദുമ ബേവൂരിയില്‍ രതീഷിന്റെ വീടിനും മതിലിനും കേടുപാടുകള്‍ സംഭവിച്ചു. വീട്ടുമുറ്റത്തെ തെങ്ങ് കത്തി നശിച്ചു. പാക്യാര കുന്നിലില്‍ ഷാഫിയുടെ കറവപ്പശു മിന്നലേറ്റ് ചത്തു. ഷാഫിയുടെ ഭാര്യ കുല്‍സു പശുവിനെ കറന്നുകൊണ്ടിരിക്കുന്നതിനിടെയാണ് മിന്നലുണ്ടായത്. കുല്‍സു വീടിനുള്ളിലേക്ക് ഓടിക്കയറിയതിനാല്‍ രക്ഷപ്പെട്ടു. പള്ളിക്കര പൂച്ചക്കാട് തെക്കുപുറം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം താമസിക്കുന്ന റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ കെ.വി കുഞ്ഞികൃഷ്ണന്റെ വീട്ടുമതില്‍ മഴവെള്ളപ്പാച്ചിലില്‍ തകര്‍ന്നു. പാലക്കുന്ന്-കോട്ടപ്പാറ-ആറാട്ട് കടവ് റോഡില്‍ മരം വീണതിനെ തുടര്‍ന്ന് വൈദ്യുതി തൂണ്‍ തകര്‍ന്നു. ഈ തൂണ്‍ തൊട്ടടുത്തുള്ള ഷാഹുല്‍ ഹമീദിന്റെ വീടിന്റെ മതിലില്‍ തങ്ങി അപകടാവസ്ഥയില്‍ നില്‍ക്കുകയാണ്. പള്ളിക്കര തെക്കേക്കുന്ന് തറവാട് വീട്ടില്‍ മുരളീപ്രസാദിന് മിന്നലേറ്റു. വീട്ടിലെ വൈദ്യുതി മീറ്റര്‍ കത്തി നശിച്ചു.
കുണ്ടംകുഴി താരംതട്ടടുക്ക ഗവ. എല്‍.പി സ്‌കൂള്‍ വളപ്പിലെ ചുറ്റുമതില്‍ ഇന്നലെ ഉച്ചയോടെയുണ്ടായ കനത്ത മഴയില്‍ ഇടിഞ്ഞു. കുണ്ടംകുഴി-മൂന്നാംകടവ് റോഡരികിലുള്ള മതിലാണ് ഇടിഞ്ഞത്. ചെങ്കല്ലുകള്‍ റോഡില്‍ പതിച്ചതിനാല്‍ ഗതാഗത തടസ്സവും സംഭവിച്ചു. ചെങ്കള പഞ്ചായത്തിലെ പാടിയില്‍ മഴ വ്യാപകമായ കൃഷി നാശത്തിന് കാരണമായി. കായ്ഫലമുള്ള തെങ്ങുകളും കവുങ്ങുകളും വാഴകളും കാറ്റില്‍ നിലംപതിച്ചു. പാടി തായത്തുവളപ്പിലെ കെ. നാരായണന്‍ നായരുടെ ഒമ്പത് കവുങ്ങുകള്‍ നശിച്ചു. ഇബ്രാന്‍വളപ്പിലെ രാഘവേന്ദ്രയുടെയും എം. ഗോപാലന്റെയും തെങ്ങുകളും കവുങ്ങുകളും കട പുഴകി വീണു. കൂട്ടക്കാലിലെ നാരായണന്റെ കൃഷി നശിച്ചു. പെരുമ്പട്ട മുള്ളിക്കാട്ടെ പി.സി സലാമും കുടുംബവും താമസിക്കുന്ന വാടക വീട്ടില്‍ ഇടിമിന്നല്‍ വന്‍നാശം വരുത്തി. എം.എസ് തയ്യിബിന്റെ ഉടമസ്ഥതയിലുള്ള വീടാണിത്. മെയിന്‍ സ്വിച്ച്, മീറ്റര്‍, ഡി.പി ബോര്‍ഡ്, വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ്, സ്വിച്ച് ബോര്‍ഡ് ഉള്‍പ്പെടെയുള്ളവയെല്ലാം കത്തിനശിച്ചു. ഈ വീടിന് സമീപത്തെ പ്രവാസിയായ വേലിക്കോത്തെ എന്‍.പി നാസറിന്റെ പുരയിടത്തിലെ കുഴല്‍ക്കിണറും അനുബന്ധ സംവിധാനങ്ങളും തകര്‍ന്നു. കിണറിന്റെ പൈപ്പുകള്‍ വന്‍ സ്‌ഫോടനത്തോടെയാണ് പൊട്ടിത്തെറിച്ചത്. ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രം ദേവസ്വം പറമ്പിലെ അരയാല്‍ മരത്തിന്റെ ഒരു ഭാഗം മുറിഞ്ഞുവീണ് കരിമ്പില്‍ വീട്ടില്‍ ദിനേശന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം ഭാഗീകമായി തകര്‍ന്നു.

Related Articles
Next Story
Share it