കേരളം ആരെ വീഴ്ത്തും ?

വോട്ട് പെട്ടി തുറക്കാന്‍ മൂന്നാഴ്ചയോളം കാത്തു നില്‍ക്കേണ്ടതാണ് വലിയ എടങ്ങേറ് തന്നെ.അത് വരെ കൂട്ടിയും കിഴിച്ചും നോക്കുമ്പോള്‍ ഒരു എത്തും പിടിയും കിട്ടില്ല! മനസ്സ് അക്കങ്ങള്‍ കൊണ്ട് നിറയും! എതിരാളി നിര്‍ത്തിപ്പൊരിച്ചവരാണെങ്കില്‍ പറയണ്ട. പ്രഷറില്ലാത്തവര്‍ക്കും പ്രഷര്‍ കൂടും. ഇതിനൊരു കാരണം തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ വന്ന ചില ട്വിസ്റ്റുകളാണ്. ഉറപ്പാണ് എല്‍.ഡി.എഫ് എന്ന സ്ലോഗണുമായി ഇടത് മുന്നണി ഗോദയിലിറങ്ങുമ്പോള്‍ സെയ്ഫ് സോണിലായിരുന്നു. യു.ഡി.എഫിന്റെ കാര്യം പോക്കാണെന്ന് പലര്‍ക്കും തോന്നി. കാരണം മാണിയുടെ പാര്‍ട്ടിയും വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയും സലാം […]

വോട്ട് പെട്ടി തുറക്കാന്‍ മൂന്നാഴ്ചയോളം കാത്തു നില്‍ക്കേണ്ടതാണ് വലിയ എടങ്ങേറ് തന്നെ.അത് വരെ കൂട്ടിയും കിഴിച്ചും നോക്കുമ്പോള്‍ ഒരു എത്തും പിടിയും കിട്ടില്ല! മനസ്സ് അക്കങ്ങള്‍ കൊണ്ട് നിറയും! എതിരാളി നിര്‍ത്തിപ്പൊരിച്ചവരാണെങ്കില്‍ പറയണ്ട. പ്രഷറില്ലാത്തവര്‍ക്കും പ്രഷര്‍ കൂടും. ഇതിനൊരു കാരണം തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ വന്ന ചില ട്വിസ്റ്റുകളാണ്. ഉറപ്പാണ് എല്‍.ഡി.എഫ് എന്ന സ്ലോഗണുമായി ഇടത് മുന്നണി ഗോദയിലിറങ്ങുമ്പോള്‍ സെയ്ഫ് സോണിലായിരുന്നു. യു.ഡി.എഫിന്റെ കാര്യം പോക്കാണെന്ന് പലര്‍ക്കും തോന്നി. കാരണം മാണിയുടെ പാര്‍ട്ടിയും വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയും സലാം പറഞ്ഞ് പോയി...നാള് പോവുന്തോറും കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് തോന്നിപ്പിക്കുന്ന, മനം നടുക്കുന്ന, ഓക്കാനം വരുത്തുന്ന കളിയാണ് ദേശീയ ലെവലില്‍ പോലും! കോണ്‍ഗ്രസിന്റെ ഉപ്പും ചോറും തിന്നവര്‍ മറുകണ്ടം ചാടുന്ന വാര്‍ത്ത വേറൊരു ഭാഗത്ത്. കടം വാങ്ങിയിട്ടും സര്‍ക്കാര്‍ പെന്‍ഷനും കിറ്റും കൊടുക്കുന്നുമുണ്ട്. ഇത്തരമൊരവസ്ഥയില്‍ യു.ഡി.എഫിന്റെ തടി സലാമത്താവുമോ എന്നറിയാന്‍ കവിടിയൊന്നും നിരത്തണ്ട! സര്‍വേയും നടത്തണ്ട 80ന് മുകളില്‍ സീറ്റ് കൊടുത്ത് ഉറപ്പാണ് എല്‍.ഡി.എഫ് എന്ന് സര്‍വേക്കാരും പറഞ്ഞു! പക്ഷേ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പട്ടിക വന്നതിന് ശേഷമാണ് ട്രെന്‍ഡ് മാറുന്നത്. ഒരാചാരം പോലെയാവാതെ പുട്ടിന് തേങ്ങയിട്ടത് പോലെ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും സ്ഥാനാര്‍ത്ഥി പട്ടികയില്‍. മൂന്ന് പതിറ്റാണ്ടിനിപ്പുറത്തൊരു ചെലുണ്ടായപ്പോള്‍ യു.ഡി.എഫിന്റെ ഗ്രാഫ് കുറേശ്ശെയായി ഉയരാന്‍ തുടങ്ങി. ഒപ്പം രാജീവ് ഗാന്ധിയുടെ മക്കള്‍ കൂടി പ്രചരണത്തിന് വന്നപ്പോള്‍ ഒരു ഗുമ്മുണ്ടായി! അതാവാം സര്‍വേ നടത്തിയവര്‍ പോലും യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പമെന്ന് എഴുതേണ്ടി വന്നത്! 50 മണ്ഡലങ്ങള്‍ എല്‍.ഡി.എഫിനും 40 എണ്ണം യു.ഡി.എഫിനുമുറപ്പിക്കാം ബാക്കിയുള്ളത് ചവോക്ക് മരത്തിന്റെ ഒരില പോലെ ആടുന്നുവെന്ന നിഗമനത്തിലാണ് കേരളം ബൂത്തിലേക്ക് പോയത്. ഇനി നമുക്ക് അറിയേണ്ടത് മെട്രോമാന്‍ പാലക്കാട് ഓഫീസ് തുറക്കുമോ രമേശ് ചെന്നിത്തല മുഖ്യ മന്ത്രിയാവുമോ എന്നല്ല. ഉറപ്പാണു എല്‍.ഡി.എഫ് എന്ന് ഉറപ്പിക്കാമോ എന്നാണ്? 91 സീറ്റാണ് 2016ല്‍ എല്‍.ഡി.എഫിന് കിട്ടിയത്. ഇത് സെഞ്ചുറിയിലെത്തുമോ റിവേഴ് സ് ഗിയറില്‍ പോവുമോ എന്നറിയാന്‍ എല്ലാ ജില്ലകളിലും ഒന്ന് കണ്ണോടിച്ചാല്‍ കോലം തിരിയും. ഉദാഹരണത്തിന് കാസര്‍കോട് ജില്ല. 5ല്‍ മൂന്നാണ് എല്‍.ഡി.എഫിന്. ഇതില്‍ 2 ഉറപ്പിക്കാം. ഒന്ന് നിലനിര്‍ത്താം അല്ലെങ്കില്‍ നഷ്ടപ്പെടാം. വളച്ച് കെട്ടാതെ പറഞ്ഞാല്‍ തുച്ഛമായ വോട്ട് വ്യത്യാസത്തില്‍ അങ്ങോട്ടോ ഇങ്ങോട്ടോ മറിയാവുന്ന ഉദുമ എല്‍.ഡി.എഫിനും മഞ്ചേശ്വരം യു.ഡി.എഫിനും നഷ്ടമായേക്കുന്നത് മുന്നില്‍ കാണണമെന്ന് പറയുമ്പോള്‍ എന്റെ നേരെ പാഞ്ഞടുക്കരുത്! മഞ്ചേശ്വരത്ത് സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ചാഞ്ചാട്ടം ബി.ജെ.പി.ക്ക് ലോട്ടറിയായേക്കുന്ന ഘടകമാണ്. കെ. സുധാകരന്‍ എന്ന ഭീമന്‍ മസില് പിടിച്ചിട്ടും കിട്ടാത്ത ഉദുമ കിട്ടുമോ എന്നതും ചോദ്യം?

ബാക്കി 13 ജില്ലകളിലെയും സ്ഥിതിയെന്താണെന്ന് നോക്കാം. എല്‍.ഡി.എഫ് 11ല്‍ 8 നേടിയ കണ്ണൂരെടുത്താല്‍ ക്രിട്ടിക്കല്‍ എന്ന് പറയാവുന്നത് ലീഗിലെ ഷാജി ജയിച്ച അഴീക്കോടാണ്. എങ്കില്‍ അഴീക്കോടിന് സമാനമാണ് മന്ത്രി ശൈലജ ജയിച്ച കൂത്തു പറമ്പും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ജയിച്ച കണ്ണൂരും. കോഴിക്കോട് 13ല്‍ 11 എല്‍.ഡി.എഫ് നേടിയ ജില്ല. 11 നില നിര്‍ത്തണമെങ്കില്‍ കൊടുവള്ളിയില്‍ എം.കെ. മുനീറിനെയും വടകരയില്‍ കെ.കെ. രമയെയും തോല്‍പ്പിക്ക ണം. കൂട്ടത്തില്‍ കൊയിലാണ്ടിയും തിരുവമ്പാടിയുമുണ്ട്. ഒരു കോണ്‍ഗ്രസുകാരനേ യും ജയിപ്പിക്കാത്ത കോഴിക്കോട് വിട്ടാല്‍ മരുന്നിനായി ഒരു കോണ്‍ഗ്രസുകാരനെ മാത്രം ജയിപ്പിച്ച തൃശൂരില്‍ 14ല്‍ 13 എന്ന ആധിപത്യം എല്‍.ഡി.എഫ് തുടരുമോ അനില്‍ അക്കരയുടെ ചീട്ട് കീറുമോ? അപ്പോഴും പിടി തരാതെ സ്റ്റാര്‍ മണ്ഡലമായ തൃശൂരും ഒല്ലൂരും കൊടുങ്ങല്ലൂരും ഗുരുവായൂരുമടക്കം 4 മണ്ഡലങ്ങളുടെ കാര്യം വേറൊരു ലെവലാണ്.
എറണാകുളത്തെ 13ല്‍ 5സീറ്റ് എല്‍.ഡി.എഫ് നില നിര്‍ത്തുമോ എന്ന് ചോദിച്ചാല്‍ അത് തൃപ്പൂണിത്തുറയിലോ മൂവാററു പുഴയിലോ കളമശ്ശേരിയിലോ ചെന്ന് നില്‍ക്കും. തൃപ്പൂണിത്തുറയില്‍ കെ. ബാബുവും എം. സ്വരാജും തന്നെ ഇത്തവണയും. സ്വരാജ് ലീഗിലെ കെ.എന്‍.എ.ഖാദറിനെ പോലൊരു വാഗ്മിയാണ്. വിഷയത്തെ ആഴത്തില്‍ പഠിച്ച് അവതരിപ്പിക്കുന്നൊരു ബുദ്ധിജീവി. മൂവാറ്റുഴയില്‍ എല്‍.ഡി.എഫിന് ഭീഷണി ഉയര്‍ത്തുന്ന മാത്യു കുഴല്‍നാടനും കളമശ്ശേരിയിലെ പി.രാജീവും ഇതേ ഗണത്തില്‍ തന്നെ. ഒരു പക്ഷെ വോട്ടെണ്ണിക്കഴിഞ്ഞാല്‍ ലീഗ് വിരല്‍ കടിക്കേണ്ടി വരുന്നത് പി. രാജീവിന് മുന്നിലേക്ക് തള്ളി വിട്ട ഇബ്രാഹിം കുഞ്ഞിന്റെ മോനെ ഓര്‍ത്താവും!

9ല്‍ 8എണ്ണവും സ്വന്തമാക്കിയിരുന്ന ആലപ്പുഴയിലെ ആറിടത്തും ഇത്തവണ തീ പാറി. ഏലത്തൂരില്‍ പാട്ടും പാടി ജയിക്കാന്‍ രമ്യഹരിദാസ് വന്നത് പോലെയാണ് കായം കുളത്ത് കോണ്‍ഗ്രസിലെ ഹരിത ബാബു എന്ന പാല്‍ക്കാരി സ്ഥാനാര്‍ഥിയായത്. എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളെ ഇളക്കി മറീച്ച കൂട്ടത്തില്‍ കായംകുളം ഇടം പിടിച്ചു. കുട്ടനാട്, ചേര്‍ത്തല, കായംകുളം, ആലപ്പുഴ മണ്ഡലങ്ങള്‍ നിര്‍ണായകമാണ്. എല്‍.ഡി.എഫ് ഒരു കൊടുങ്കാറ്റായി മാറി 14 സീറ്റും പിടിച്ച കൊല്ലം ജില്ലയില്‍ ഇത്തവണയും അതാവര്‍ത്തിക്കുമെന്ന് അവര്‍ പോലും പറയുമെന്ന് തോന്നുന്നില്ല! ആഴക്കടല്‍ കരാര്‍ വിവാദമായത് കൊല്ലത്തെ തീരദേശ വാസികള്‍ക്കിടയില്‍ ചലനമുണ്ടാക്കിയത് നെഗറ്റീവ് വോട്ടായി മാറിയാല്‍ കൊടുത്താല്‍ കൊല്ലത്തും കിട്ടും! ചവറയും കരുനാഗപ്പള്ളിയും കുണ്ടറയും കൊല്ലവും ഉള്‍പ്പെട്ട കൊല്ലത്ത് യു.ഡി.എഫിന്റെ ഗ്രാഫ് പൂജ്യത്തില്‍ നിന്ന് എത്ര വരെ ഉയരുമെന്ന് നോക്കിയാല്‍ മതി. 5ല്‍ അഞ്ചും നഷ്ടപ്പെട്ട് യു.ഡി.എഫ് സമ്പൂജ്യരായിപ്പോയ മറ്റൊരു ജില്ലയാണ് പത്തനംതിട്ട. റാന്നിയെങ്കിലും ഇത്തവണയത് തിരുത്തിയേക്കും! മാണി കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടത് ഇടുക്കിയെ എങ്ങനെ ബാധിക്കുമെന്ന് തീരുമാനിക്കപ്പെടുന്ന രണ്ട് ജില്ലകളാണ് ഇടുക്കിയും കോട്ടയവും. രണ്ടിടത്തായി 14 സീറ്റുകളില്‍ യു.ഡി.എഫിന് 8 എല്‍.ഡീ.എഫ് 6 എന്നതിന്റെ പരിണാമം തീരുമാനിക്കുക കോട്ടയത്ത് കടുത്തുരുത്തിയും ചങ്ങനാശ്ശേരിയുമാണെങ്കില്‍ ഇടുക്കിയിലത് പീരുമേടും ദേവികുളവുമായിരിക്കും. ജോസ് കെ. മാണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും എം.എം മണിയുടെയുടെയും പി.ജേ. ജോസഫിന്റെയും തട്ടകങ്ങള്‍.

പൊതുവേ ഇടത്പക്ഷ സ്വഭാവം കാണിക്കുന്ന പാലക്കാടിന്റെ സ്‌കോര്‍ ബോര്‍ഡ് 11 - 3 എന്ന നിലയില്‍ നിന്നും മാറാനുള്ള സാ ്യതക്കുള്ള ലക്ഷണങ്ങളൊന്നും പ്രകടമല്ലെങ്കിലും തൃത്താലയിലും പാലക്കാടും മണ്ണാര്‍ക്കാടും സി.പി.എം നന്നായി മസില്‍പിടിച്ചിട്ടുണ്ട്. പട്ടാമ്പിയടക്കം 3 യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ജാതകം മാത്രമല്ല പാലക്കാട് തീരുമാനിക്കുക - എം.ബി. രാജേഷ് എന്ന എക്‌സ് എം.പിയുടേതു.
പാലക്കാട്ടെ സി.പി.എം മേല്‍ക്കോയ്മക്ക് തുല്യമാണ് മലപ്പുറത്ത് ലീഗിന്. 16ല്‍ ഇടത് മുന്നണിയുടെ 4 മണ്ഡലങ്ങളിലാണ് മത്സരത്തിന്റെ ചൂടറിഞ്ഞത്. ഇതില്‍ വാശി ഹൈവോള്‍ട്ടേജിലെത്തിയത് തവന്നൂരില്‍. ഖിയാമം നാളിന്റെ അടയാളം പോലെ സുല്‍ത്താന്‍ ഫക്കീറാവുന്ന ഫക്കീര്‍ സുല്‍ത്താനാവുന്ന പാരമ്പര്യമാണ് തവന്നൂറിന്റെത്. കെ.ടി. ജലീലെന്ന മലപ്പുറം സുല്‍ത്താനെ ഫിറോസ് കുന്നം പറമ്പില്‍ എന്ന പുതുമുഖം പാമ്പിനെ കീരി വട്ടമിട്ടത് പോലെ തവന്നൂരിന്റെ അതിര്‍ത്തിക്കുള്ളില്‍ കുരുക്കാനായി. ജയന്റ് കില്ലര്‍, മലപ്പുറം സുല്‍ത്താന്‍ പദവികളുടെ കുടമാറ്റം നടക്കുമോ? അതോ കുഞ്ഞാലിക്കുട്ടിയെ തോല്‍പ്പിച്ച എനിക്കെന്ത് കുന്നംപറമ്പില്‍ എന്ന് ജലീല്‍ ഡയലോഗടിക്കുമോ? ബി.ജെ.പി.യുടെ അക്കൗണ്ട് ക്ലോസ് ആയിപ്പോവുമോ. കെ. മുരളീധരന്‍ ചാവേറാവുമോ എന്ന് ഉറ്റു നോക്കുന്ന നേമം ഉള്‍പ്പെടെ 14 സീറ്റുള്ള തിരുവനന്തപുരം ജില്ല. എല്‍.ഡി.എഫ് -10 യു.ഡി.എഫ് -3 ബി.ജെ.പി -1 എന്ന ഇക്വാഷന്‍ എങ്ങനെയായിത്തീരുമെന്ന് കണ്ടറിയണം. വലിയ പരിക്കില്ലാതെ മൂന്ന് മുന്നണികളും സ്ടാറ്റസ്‌കോ നിലനിര്‍ത്താം. പക്ഷേ നെടുമങ്ങാടും വര്‍ക്കലയും പാറശ്ശാലയും ഒളിച്ചു കളിക്കുന്നുണ്ട്. പറഞ്ഞുവന്നതിതാണ്: തിരഞ്ഞെടുപ്പ് രംഗം എല്ലാം നക്കിത്തുടക്കുന്ന മട്ടില്‍ തിരമാലകള്‍ ഉയര്‍ന്ന അറബിക്കടലല്ലായിരുന്നു. ചന്ദ്രഗിരിപ്പുഴയുടെ പ്രതലം കണക്കെ ശാന്തമായിരുന്നു. എവിടെ ചുഴികള്‍ രൂപപ്പെട്ടുവെന്നോ ആരൊക്കെ അടിയൊഴുക്കിലേക്ക് മുങ്ങിത്താണുവെന്നോ പടച്ചവനറിയാം. എങ്കിലും തോന്നുന്നതിതാണ്? എല്‍.ഡി.എഫ് 91സീറ്റോടെ ഭരണത്തിലെത്തിയതിന് മുഖ്യ റോള്‍ കോഴിക്കോടും തൃശൂരും പത്തനംതിട്ടയും കൊല്ലവും ആലപ്പുഴയും ഉള്‍പ്പെട്ട 5 ജില്ലകള്‍ക്കാണ്. ആകെയുള്ള 53 സീറ്റില്‍ 49എണ്ണം എല്‍.ഡി.എഫ് തൂത്തു വാരിയപ്പോള്‍ യു.ഡി.എഫിന് കിട്ടിയത് വെറും നാലെണ്ണം. 2021ല്‍ എല്‍.ഡി.എഫ് ഭയപ്പെടേണ്ടതും ഇതേ ജില്ലകളാണ്. മെയ് 2ന് ആദ്യമായി ഈ ജില്ലകളിലെ ഫലമറിഞ്ഞാല്‍ മതി. 49 സീറ്റ് 30ലേക്ക് ചുരുങ്ങിപ്പോയാല്‍ 'ഉറപ്പാണ് എല്‍.ഡി.എഫ്' എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചര്‍ മാറ്റിത്തുടങ്ങാം. എന്ന് വെച്ച് യു.ഡി.എഫ് കാര്‍ മാലപ്പടക്കം വാങ്ങാനായി ഓടണ്ട. ബാക്കി 9 ജില്ലകളില്‍ നിന്നായി 9 സീറ്റെങ്കിലും അധികം പിടിച്ചാലേ റണ്‍ ഔട്ട് ആവാതിരിക്കൂ! എനിക്ക് തോന്നുന്നത് ഏതെങ്കിലുമൊരു മുന്നണിക്ക് ഭരണം നഷ്ടപ്പെടുക ചുണ്ടിനും കോപ്പക്കുമിടയില്‍ വെച്ചാവും! കൂടിപ്പോയാലത് 75നും 80നുമിടയിലൊതുങ്ങാം? അത്ക്കും മേലെ പോവുന്നുവെങ്കിലത് സുനാമിയാണ്. ഈ ഖുദ്‌റത്ത് എങ്ങനെ സംഭവിച്ചുവെന്നറിയാന്‍ സ്വന്തം പാര്‍ട്ടി ആപ്പീസുകളില്‍ കുത്തിയിരുന്ന് ഒരാഴ്ച്ചയെങ്കിലും തല പുണ്ണാക്കേണ്ടി വരും.

Related Articles
Next Story
Share it