കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് മന്ത്രി ഇ. ചന്ദ്രശേഖരന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ചിലര്‍ രംഗത്ത് വന്നതിന് പിന്നാലെ അദ്ദേഹം ഇന്ന് രാവിലെ കാഞ്ഞങ്ങാട്ട് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനം എല്ലാവരും ആകാംക്ഷയോടെയാണ് ശ്രദ്ധിച്ചത്. എന്നാല്‍ കഴിഞ്ഞ 5 വര്‍ഷം മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയിലും മന്ത്രി എന്ന നിലയിലും താന്‍ നടത്തിയ വികസന നേട്ടങ്ങളെ എണ്ണിനിരത്തിയാണ് ചന്ദ്രശേഖരന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത്. മണ്ഡലത്തിലെ ഓരോ വികസന പ്രവര്‍ത്തനങ്ങളും അദ്ദേഹം വിശദീകരിച്ചു. ഏറെ ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയുമാണ് മൂന്നാംതവണയും തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടയില്‍ മന്ത്രിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഉയര്‍ന്ന എതിര്‍പ്പിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് ചോദ്യം ഉയര്‍ന്നു. സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പരാതിയുണ്ടെങ്കില്‍ അത് പാര്‍ട്ടിവേദിയിലാണ് ഉന്നയിക്കേണ്ടതെന്നും പാര്‍ട്ടിയാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും ചന്ദ്രശേഖരന് പറഞ്ഞു.
ഈ പ്രതിഷേധങ്ങളൊന്നും തിരഞ്ഞെടുപ്പിനെ ഇബാധിക്കില്ലെന്ന് മന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന സി.പി.എം നേതാവ് അഡ്വ. പി. അപ്പുക്കുട്ടന് പറഞ്ഞു.
1987ല്‍ സി.പി.ഐയിലുണ്ടായ അസ്വാരസ്യങ്ങള്‍ കാരണം നൂറില്‍താഴെ വോട്ടുകള്‍ക്ക് യു.ഡി.എഫ് വിജയിച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍ കാലം എത്രയോ മുന്നോട്ട് പോയിരിക്കുകയാണെന്നും അതിനൊന്നും ഇപ്പോള്‍ പ്രസക്തിയില്ലെന്നുമായിരുന്നു എല്‍.ഡി.എഫ് നേതാക്കളുടെ മറുപടി.