കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിമറിച്ചുകൊണ്ട് പിണറായി വിജയന്‍ രണ്ടാമൂഴത്തിന് ഒരുങ്ങുന്നു. ജനങ്ങള്‍വെച്ചു പുലര്‍ത്തുന്ന വലിയ പ്രതീക്ഷകളുടെ വ്യക്തമായപ്രതിഫലനമാണ് അത്പ്രകടമാക്കുന്നത്. ആ പ്രതീക്ഷകള്‍ക്കൊത്തുയരാനും അവയുടെ സാക്ഷാത്കാരത്തിനും വേണ്ടി പ്രവര്‍ത്തിക്കാനും പുതിയ സര്‍ക്കാറിന് സാധിക്കണം. കേരളത്തിന്റെ പതിവ് രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിയെഴുതി തുടര്‍ഭരണം സമ്മാനിച്ച ജനങ്ങളോട് നീതി പുലര്‍ത്തേണ്ടത് പുതിയ സര്‍ക്കാരിന്റെ ബാധ്യതയാണ്. സാമ്പ്രദായിക ഭരണരീതികളില്‍ സമൂലമായ മാറ്റം വരുത്തി വികസനാത്മകവും ജനോപകാരപ്രദവുമായ ഭരണ നിര്‍വ്വഹണത്തിലൂടെ അത് സാധ്യമാവണം. പിണറായി വിജയനെപോലെ നിശ്ചയദാര്‍ഢ്യമുള്ള, ഉറച്ചനിലപാടുകളും തീരുമാനങ്ങളുമുള്ള ഒരാള്‍ക്ക് അതിന് കഴിയും എന്ന് തന്നെയാണ് കരുതുന്നത്. അവശ്യഘട്ടങ്ങളില്‍ ജനങ്ങളെ ചേര്‍ത്തുപിടിക്കാനും അവരോടൊപ്പം നില്‍ക്കാനും ഒരു ഭരണാധികാരിക്ക് കഴിയണം. കഴിയുമെന്ന് അദ്ദേഹം പലകുറി തെളിയിച്ചിട്ടുള്ളതുമാണ്.
പ്രവാസികളോട് എന്നും ചിറ്റമ്മ നയമാണ് സര്‍ക്കാരുകള്‍വെച്ച് പുലര്‍ത്തിപ്പോരാറുള്ളത്. അതിന് തീര്‍ച്ചയായും മാറ്റമുണ്ടാവണം. ക്വാറന്റെയ്ന്‍ കാര്യത്തില്‍പോലും പ്രവാസികളോട് വ്യത്യസ്ത സമീപനമാണ് ഉണ്ടായതെന്ന ആക്ഷേപം ചെറുതായിരുന്നില്ല. വാക്കിലൂടെയുള്ള പുകഴ്ത്തലും പ്രോത്സാഹനവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും. അതിലപ്പുറം ക്രിയാത്മകമായ പരിഗണനയും പുനരധിവസിപ്പിക്കലുമാണ് ആവശ്യമായിട്ടുള്ളത്. സമ്പൂര്‍ണമായ ഒരു പ്രവാസി വകുപ്പും അതിന് ഒരു മന്ത്രിയും അതോടൊപ്പം വ്യക്തമായ നയസമീപനവും പദ്ധതികളും നടപ്പിലാക്കണം. നോര്‍ക്കപോലുള്ള സംവിധാനങ്ങളെ പ്രവാസി വകുപ്പിന്റെ കീഴിലാക്കി കൂടുതല്‍ സേവനങ്ങളും പദ്ധതികളും അതുവഴിയും കൊണ്ടുവരണം. പ്രവാസികള്‍ക്ക് സ്വന്തം നാട്ടില്‍ മുതല്‍ മുടക്കി സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അവസരമൊരുക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉദാരമായ നിയമനടപടികള്‍ ഏര്‍പ്പെടുത്തുകയും അവര്‍ക്കാവശ്യമായ സംരക്ഷണം ഉറപ്പുവരുത്തുകയും വേണം. ഇത് നാടിന്റെ വികസനത്തിനും സാമ്പത്തിക അഭിവൃദ്ധിക്കും വഴിവെക്കും. പ്രവാസികള്‍ക്കിടയില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന സംഘടനകളുണ്ട്. പ്രവാസികള്‍ക്ക് അഭയമായി പ്രവര്‍ത്തിക്കുന്ന അത്തരം സംഘടനകള്‍ അതോടൊപ്പം തന്നെ അവശ്യഘട്ടങ്ങളിലെല്ലാം സര്‍ക്കാരിനോടും സഹകരിക്കുകയും സഹായിക്കുകയും ചെയ്യാറുണ്ട്.
ഇടയ്ക്കിടെ സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങളും പകര്‍ച്ചവ്യാധികളും നമ്മുടെ ജീവിത രീതിയെതന്നെ മാറ്റിമറിച്ചിട്ടുണ്ട്. അതുള്‍ക്കൊണ്ടുകൊണ്ടുള്ള സമഗ്രമായ ആരോഗ്യനയം ആവിഷ്‌കരിക്കണം. ഏത് സാഹചര്യവും നേരിടാനുള്ളമുന്‍കരുതല്‍ ആരോഗ്യചികിത്സാരംഗത്ത് ഒരുക്കേണ്ടതായിട്ടുണ്ട്. കൂടുതല്‍ ഓക്‌സിജന്‍ സംഭരണ സംവിധാനങ്ങളും മറ്റും ഉണ്ടാവണം. കിഡ്നി രോഗികളുടെ എണ്ണം ക്രമാതീതമായി അധികരിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലപ്പുറമാണ് ചികിത്സാ ചെലവുകള്‍. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആസ്പത്രികളോടനുബന്ധിച്ചും ഡയാലിസ് സൗകര്യങ്ങള്‍ സംവിധാനിച്ച് സൗജന്യചികിത്സ തരപ്പെടുത്തിയാല്‍ ഇതിന് ഒരു പരിഹാരമാവും. സ്വകാര്യ മേഖലകളെ കൂടി സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കുന്നതിനായി ചികിത്സാ പരിശോധനാ കാര്യങ്ങള്‍ക്ക് ചാര്‍ജ് നിശ്ചയിക്കുകയും അത് നടപ്പിലാക്കുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളുകയും വേണം. ഇത് ഈ മേഖലയില്‍ കൊള്ളലാഭമുണ്ടാക്കാനായി രോഗികളെ പരമാവധി ചൂഷണം ചെയ്യുന്നത് തടയാനും സഹായകമാവും. സര്‍ക്കാര്‍ – സ്വകാര്യമേഖലകളില്‍ രോഗികള്‍ക്ക് തങ്ങളുടെ രോഗ വിവരങ്ങളെക്കുറിച്ചും ചികിത്സാരീതികളെ കുറിച്ചും അറിയാനുള്ള അവകാശം മൗലികമാക്കണം. പലപ്പോഴും രോഗികളോ ബന്ധുക്കളോ അറിയാതെ അനാവശ്യ പരിശോധനകളും ചികിത്സകളും നല്‍കി ചൂഷണം ചെയ്യുന്നത് തടയാന്‍ ഇത് വഴി ഒരുപരിധിവരെ സാധിക്കും. കാസര്‍കോട് ജില്ലക്ക് പ്രത്യേക പാക്കേജ് തയ്യാറാക്കി സൂപ്പര്‍ സ്‌പെഷ്യലിറ്റി ആസ്പത്രികളടക്കം സ്ഥാപിച്ച് കൂടുതല്‍ സംവിധാനങ്ങളും സൗകര്യങ്ങളും ഏര്‍പ്പെടുത്തുക വഴി മംഗലാപുരത്തെ എപ്പോഴും ആശ്രയിക്കേണ്ടിവരുന്ന ഒരവസ്ഥയില്‍ നിന്ന് മോചനമുണ്ടാകും.
സമൂലമായ മാറ്റമുണ്ടാവേണ്ട മറ്റൊരു രംഗമാണ് വിദ്യാഭ്യാസം. കോവിഡിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ പഠന രംഗത്ത് നാം സ്വീകരിക്കാന്‍ നിര്‍ബന്ധിതമായ സംവിധാനങ്ങള്‍ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം കുറച്ചുവെന്ന ആവലാതി ഉണ്ട്. അതോടൊപ്പം തന്നെ നാമറിയാതെ വിദ്യാര്‍ത്ഥികളുടെ സ്വഭാവത്തിലും ജീവിതരീതികളിലും വലിയമാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അത് പുതിയ തലമുറയില്‍ ദൂരവ്യാപകമായ ഫലമുളവാക്കുമെന്ന കാര്യം നാം അറിഞ്ഞേമതിയാവു. അതുകൊണ്ടുതന്നെ ഇതൊക്കെ മുന്നില്‍ കണ്ടുകൊണ്ടുള്ള വിദ്യാഭ്യാസരംഗത്തെ സമഗ്രഅഴിച്ചു പണിയാണാവശ്യം. അത്‌പോലെ നമ്മുടെ സാമ്പ്രദായിക പഠന സംവിധാനത്തില്‍ തന്നെ മാറ്റംവേണം. ഏഴാംതരം കഴിയുന്നതോടെ തൊഴിലധിഷ്ഠിത പാഠ്യപദ്ധതി നടപ്പിലാക്കണം. ഒന്നാംതരംമുതല്‍ മലയാളത്തോടൊപ്പം തന്നെ ഇംഗ്ലീഷ്, ഹിന്ദി, അറബിക് പോലുള്ളപ്രധാനഭാഷകള്‍ പഠിപ്പിക്കുക വഴി ഏഴാംതരത്തില്‍ എത്തുന്നതോടെ ഭാഷകളെല്ലാം അനായാസംകൈകാര്യം ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ പര്യാപ്തമാക്കണം. ഇത് ലോകത്തിന്റെ ഏതുഭാഗത്തു ചെന്നാലും തലയുയര്‍ത്തി നില്‍ക്കാന്‍ അവരെ പ്രാപ്തരാക്കും. രാജ്യത്തെ മറ്റുപ്രമുഖ യുണിവേഴ്‌സിറ്റികളുടെയൊക്കെ ഓഫ് ക്യാമ്പസുകള്‍അനുവദിക്കുകയും അന്താരാഷ്ട്രതലത്തിലെ യൂണിവേഴ്‌സിറ്റികളെ കൂടി നമ്മുടെ നാട്ടില്‍ എത്തിക്കുകയും വേണം. സംസ്ഥാനത്തിന് വെളിയിലും എന്തിന് ലോകത്തെല്ലായിടത്തുംമലയാളിക്കുള്ള മേന്മ അവന്റെ വിദ്യാഭ്യാസ ഗുണമാണ്. അത് വര്‍ധിപ്പിക്കാനും ഇത് കാരണമാകും.
അത് പോലെശുദ്ധികലശം നടക്കേണ്ട ഒരിടമാണ് നമ്മുടെ പൊലീസ് സേന. ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസാണ് കേരളത്തിന്റേതെങ്കിലും അടുത്തകാലങ്ങളിലായിക്രിമിനലുകളുടെ തോതും രാഷ്ട്രീയചായ്വുകളും അവര്‍ക്കിടയില്‍ കൂടിവരുന്നു. കര്‍ശനനിയന്ത്രണത്തിലൂടെ അതിനു കടിഞ്ഞാണിടണം. പൊലീസ് എല്ലായ്‌പ്പോഴും നിഷ്പക്ഷരായിരിക്കണം. എങ്കില്‍ മാത്രമേ അവരില്‍ നിന്ന് നീതി പ്രതീക്ഷിക്കാന്‍ പറ്റുകയുള്ളൂ.
അതോടൊപ്പം ജനമൈത്രി പൊലീസ് എന്നത് സാര്‍വത്രികമാക്കുകയും വേണം. പരമാവധി മലയാളികളായഉദ്യോഗസ്ഥരെ തന്നെ ഉന്നതസ്ഥാനങ്ങളില്‍ കൊണ്ടുവരാന്‍ ശ്രദ്ധിക്കണം. പലപ്പോഴും മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ സ്വാഭാവങ്ങളും രീതികളും നടപടികളുംപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് നാം കണ്ടതാണ്.
അതിഥിതൊഴിലാളികള്‍ എന്ന് നാം ഓമനപ്പേരില്‍വിളിക്കുന്ന അന്യസംസ്ഥാനതൊഴിലാളികളുടെ കാര്യത്തിലുംവ്യക്തമായ ചിലനടപടികള്‍ കൈക്കൊള്ളേണ്ടതായിട്ടുണ്ട്. മലയാളികളില്‍ നല്ലൊരു വിഭാഗം ബോംബെ, ചെന്നൈ, മൈസൂര്‍, ബാംഗ്‌ളൂര്‍, ഹൈദ്രബാദ് പോലുള്ള നഗരങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. മറുനാടുകളില്‍ നമുക്ക് ലഭിക്കുന്ന സുരക്ഷിതത്വം നമ്മുടെ നാട്ടില്‍ അധ്വാനിച്ച് ജീവിക്കുന്ന് അന്യ ദേശ തൊഴിലാളികള്‍ക്ക് നല്‍കാന്‍ നമുക്കും കഴിയണം.
വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി തോമസ് ഐസക്ക് മുന്നോട്ട് വെച്ച ഒരു ആശയമായിരുന്നു ഇസ്ലാമിക്ബാങ്കിങ്. ഇത് പ്രായോഗികമാക്കാന്‍നടപടിയുണ്ടാകണം. ബാങ്കുകളില്‍ നിന്നുള്ള പലിശകളും സ്വകാര്യപണമിടപാട് സ്ഥാപനങ്ങളിലെ കൊള്ളപലിശകളും സമൂഹത്തില്‍ വരുത്തിവെക്കുന്ന ദുരന്തങ്ങള്‍ദൈനംദിനം നാം കണ്ടും കേട്ടും കൊണ്ടിരിക്കുകയാണ്. ഇസ്ലാമിക് ബാങ്കിങ് മുന്നോട്ടുവെക്കുന്നത് പലിശരഹിതസംവിധാനമാണ്. അതുകൊണ്ടുതന്നെ ഇത് വ്യാപകമാക്കാനായാല്‍ പലിശയുടെ കെടുതിയില്‍ നിന്ന് ആളുകള്‍ക്ക് കുറേയൊക്കെ മോചനം ലഭിക്കും.
ഇങ്ങനെ എല്ലാമേഖലകളിലും സമഗ്രമായ പൊളിച്ചെഴുത്തുകള്‍ നടത്തി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് കഴിയണം. അപ്പോഴാണ് കേരളത്തിന്റെ ചരിത്രം പൊളിച്ചെഴുതി പിണറായി സര്‍ക്കാരിന് തുടര്‍ഭരണം സമ്മാനിച്ചകേരളജനതയോട് നീതികാട്ടിയതായി അവകാശപ്പെടാന്‍ ആവുകയുള്ളു.