മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് കാസര്‍കോടെത്തുമ്പോള്‍...

കേരളത്തിലെ മൂന്നാമത്തെ മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് (Maritime Institute) ഏറെ വൈകാതെ തന്നെ ജില്ലയില്‍ ആരംഭിക്കുമെന്ന സൂചനയാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാന തുറമുഖ വകുപ്പിന്റെ കീഴില്‍ കേരള മരിടൈം ബോര്‍ഡിനാണ് ഇതിന്റെ നിയന്ത്രണം. സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്ത് നീണ്ടകരയിലും മധ്യഭാഗത്ത് കൊടുങ്ങല്ലൂരിലുമാണ് നിലവില്‍ മരിടൈം സ്ഥാപനങ്ങള്‍ ഉള്ളത്. ഇപ്പോള്‍ വടക്കേ അറ്റത്തും അത് വരാനിരിക്കുന്നു നമ്മുടെ ജില്ലയില്‍. മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് എന്താണെന്നും എന്തിനാണെന്നും ചോദിക്കുന്നവര്‍ ഏറെയുണ്ട്. ആദ്യമേ പറയട്ടെ, മര്‍ച്ചന്റ് നേവി ജീവനക്കാരുമായോ അവരുടെ ജോലിയുമായോ അവര്‍ ജോലിയെടുക്കുന്ന […]

കേരളത്തിലെ മൂന്നാമത്തെ മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് (Maritime Institute) ഏറെ വൈകാതെ തന്നെ ജില്ലയില്‍ ആരംഭിക്കുമെന്ന സൂചനയാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാന തുറമുഖ വകുപ്പിന്റെ കീഴില്‍ കേരള മരിടൈം ബോര്‍ഡിനാണ് ഇതിന്റെ നിയന്ത്രണം. സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്ത് നീണ്ടകരയിലും മധ്യഭാഗത്ത് കൊടുങ്ങല്ലൂരിലുമാണ് നിലവില്‍ മരിടൈം സ്ഥാപനങ്ങള്‍ ഉള്ളത്. ഇപ്പോള്‍ വടക്കേ അറ്റത്തും അത് വരാനിരിക്കുന്നു നമ്മുടെ ജില്ലയില്‍.
മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് എന്താണെന്നും എന്തിനാണെന്നും ചോദിക്കുന്നവര്‍ ഏറെയുണ്ട്. ആദ്യമേ പറയട്ടെ, മര്‍ച്ചന്റ് നേവി ജീവനക്കാരുമായോ അവരുടെ ജോലിയുമായോ അവര്‍ ജോലിയെടുക്കുന്ന കപ്പലുമായോ ഈ സ്ഥാപനത്തിന് ഒരു ബന്ധവുമില്ല. മര്‍ച്ചന്റ് നേവിയില്‍ ജോലിനേടാനുള്ള പ്രീ-സി ട്രെയിനിങ് നല്‍കുന്ന സ്ഥാപനമാണോ ഇതെന്ന് സംശയിക്കുന്നവരും ഏറെയുണ്ടിവിടെ. കപ്പലോട്ടക്കാര്‍ക്കുള്ള എസ്.ടി.സി. ഡബ്ല്യൂ (STCW) കോഴ്‌സുകളോ പഠനാനന്തര പരിശീലനമോ (RefresherCourse) ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിധിയില്‍ ഇപ്പോള്‍ ഉള്‍പ്പെടുന്നുമില്ല. ബോട്ടുകളിലെ ഡ്രൈവര്‍, ജീവനക്കാര്‍ (Crew) തുടങ്ങിയ വിഭാഗങ്ങളില്‍ ജോലിചെയ്യാന്‍ താല്‍പര്യമുള്ളവരെ അതിനായി പ്രാപ്തരാക്കാനുള്ള കോഴ്‌സുകളും അനുബന്ധ സുരക്ഷാ പരിശീലനങ്ങളുമാണ് മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പ്രധാനമായും നടത്തുന്നത്. കേരളത്തില്‍ കൂടുതല്‍ മര്‍ച്ചെന്റ് നേവി ജീവനക്കാരുള്ള ജില്ലയില്‍ ഈ സ്ഥാപനം വരുമ്പോള്‍ അവര്‍ക്കിത് എങ്ങിനെ ഉപകാരപ്പെടുമെന്ന സംശയം സ്വാഭാവികവുമാണ്.
കേന്ദ്ര സര്‍ക്കാരിന്റെ ഷിപ്പിങ് മന്ത്രാലയത്തിന്റെ കീഴില്‍ മുംബൈ ആസ്ഥാനമായുള്ള ഡി.ജി. ഷിപ്പിങ്ങാണ് (Director General of Shipping) മര്‍ച്ചന്റ് നേവിയുമായി ബന്ധപ്പെട്ട സര്‍വ്വതിന്റെയും ചുക്കാന്‍ നിയന്ത്രിക്കുവാന്‍ അധികാരപ്പെട്ടവര്‍. സംസ്ഥാന മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് ഡി.ജി ഷിപ്പിങ്‌നോട് നേരിട്ട് യാതൊരു വിധേയത്വവുമില്ല.
സി.എച്ച്. കുഞ്ഞമ്പു 2006ല്‍ മഞ്ചേശ്വരം എം.എല്‍.എ. ആയപ്പോഴാണ് കാസര്‍കോട് ജില്ലയില്‍ മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് വേണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത്. മഞ്ചേശ്വരത്തിനടുത്ത മീഞ്ചയില്‍ മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാമെന്ന് 2007 ഡിസംബറില്‍ തത്വത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. കടല്‍ ജോലിയോട് കൂടുതല്‍ ആകൃഷ്ടരായ ഒട്ടനേകം പേരുടെ വാസസ്ഥലം എന്ന പരിഗണന കാസര്‍കോടിന് അന്ന് അനുകൂല ഘടകമായി. പക്ഷേ മീഞ്ചയില്‍ അതിനായി കണ്ടെത്തിയ ഇടം പല കാരണങ്ങള്‍ നിരത്തി അന്ന് വേണ്ടെന്നുവെക്കുകയായിരുന്നു. കാസര്‍കോട്ടേക്ക് നിര്‍ദ്ദേശിച്ച മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് അങ്ങനെയാണ് കൊല്ലം ജില്ലയിലെ നീണ്ടകരയിലെത്തിയത്. എയിംസ് അടക്കം നമുക്കനുവദിച്ചു കിട്ടേണ്ട പലതും മറ്റു ജില്ലകളിലേക്ക് ചേക്കേറുന്നത് കാണാന്‍ ശീലമാക്കിയവരാണല്ലോ നമ്മള്‍ കാസര്‍കോട്ടുകാര്‍. ഇതും ആ പട്ടികയില്‍ പെടുത്തി നമ്മള്‍ മൗനം പാലിച്ചു.
സി.എച്ച്. കുഞ്ഞമ്പു ഇപ്പോള്‍ ഉദുമയുടെ എം.എല്‍.എ. ആയപ്പോള്‍, മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പഴയ ആവശ്യത്തിന് പുനര്‍ജനി കൈവന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ തക്കതായ ഇടപെടലിനെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്നാമത്തെ മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് കാസര്‍കോട് ജില്ലക്ക് അനുവദിച്ചു കിട്ടിയിരിക്കുകയാണ്. 'ബേക്കല്‍ മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട്' എന്ന പേരില്‍ തച്ചങ്ങാടായിരിക്കും ഇത് തുടങ്ങുകയെന്ന് അറിയുന്നു. ഈ അധ്യയന വര്‍ഷം തന്നെ അവിടെ ഹ്രസ്വകാല അനുബന്ധ കോഴ്‌സുകള്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. ബിരുദ യോഗ്യതക്ക് സമാനമായ കോഴ്‌സുകള്‍ അടുത്ത അധ്യയനവര്‍ഷം തുടങ്ങുമത്രെ.
സംസ്ഥാനത്ത് കൂടുതല്‍ കപ്പലോട്ടക്കാര്‍ ഉള്ള ജില്ലയാണല്ലോ നമ്മുടേത്. ഉദുമ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ മര്‍ച്ചന്റ് നേവി ജീവനക്കാരുള്ളതും. അതുകൊണ്ട് തന്നെയാവാം നിര്‍ദ്ദിഷ്ട മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് ഇവിടെ തന്നെ ആരംഭിക്കാന്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. മുന്‍കയ്യെടുത്തതും.
മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് ജില്ലയില്‍ എത്തുമ്പോള്‍ അതിന്റെ ഗുണം മര്‍ച്ചന്റ് നേവി ജീവനക്കാര്‍ക്കും പ്രയോജനകരമാകണം. ഇതൊരു പ്രീസീ ട്രെയിനിങ് കേന്ദ്രമാക്കണമെന്നൊന്നും ആരും ആവശ്യപ്പെടുന്നുമില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കപ്പല്‍ ജീവനക്കാരുള്ള ജില്ലയില്‍ മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് വരുമ്പോള്‍ അതിന്റെ യഥാര്‍ഥ ഗുണഭോക്താക്കളില്‍ അവരും ഉള്‍പ്പെടണമെന്നത് അവരുടെ ന്യായമായ ആവശ്യം തന്നെ. മര്‍ച്ചന്റ്‌നേവി ജീവനക്കാര്‍ക്ക് എസ്.ടി.സി.ഡബ്ല്യൂ. അനുബന്ധ കോഴ്‌സുകള്‍ ചെയ്യാനും അവ സമയബന്ധിതമായി പുതുക്കാനും മറ്റുമായി ഇപ്പോള്‍ മറ്റിടങ്ങള്‍ തേടി പോകേണ്ടിവരുന്നു. ബേക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അതിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കാന്‍ മുംബൈയിലെ ഡി. ജി. ഷിപ്പിങ്ങിന്റെ അനുവാദം അനിവാര്യമാണ്. സംസ്ഥാനത്തെ മറ്റു രണ്ടിടത്തും ഈ സൗകര്യം ഇല്ലെന്നിരിക്കെ ഇവിടെ അത് അനുവദിച്ചു കിട്ടാന്‍ ഉന്നതതല ഇടപെടലുകള്‍ വേണ്ടിവരും. മര്‍ച്ചന്റ് നേവി ജീവനക്കാരുടെ ശക്തമായ ആവശ്യവും അത് തന്നെ. ജില്ല മര്‍ച്ചന്റ് നേവി അസോസിയേഷനും ഓഫീസര്‍സ്-എഞ്ചിനീയേര്‍സ് അസോസിയേഷനും സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ.ക്ക് ഇത് സംബന്ധിച്ച് നിവേദനം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിനും ഏറെ താല്‍പര്യമുള്ള വിഷയമായത് കൊണ്ട് ജില്ലയിലെ കപ്പലോട്ടക്കാരുടെ ആവശ്യം അംഗീകരിച്ചുകിട്ടാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങള്‍ ഉണ്ടാകുമെന്ന പ്രത്യാശയിലാണ് ജില്ലയിലെ മര്‍ച്ചന്റ് നേവി ജീവനക്കാര്‍.
മെഡിക്കല്‍ പരിശോധന
ഓരോ തവണ ജോലിയില്‍ കയറാന്‍ കോണ്‍ട്രാക്ട് പുതുക്കും മുന്‍പേയും മറ്റു പല ആവശ്യങ്ങള്‍ക്കും ഡി.ജി. ഷിപ്പിങ് അംഗീകരിച്ച ഡോക്ടരുടെ പരിശോധന റിപ്പോര്‍ട്ട് കൂടിയേ തീരൂ. കണ്ണൂരിലും മംഗളൂരിലും ഈ സൗകര്യം ഉണ്ടെങ്കിലും കൂടുതല്‍ കപ്പലോട്ടക്കാരുള്ള ജില്ലയില്‍ അതില്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടുകയാണ് ജില്ലയിലെ നാവികര്‍. അതിനായ് ഒരു ശ്രമം കൂടി ഉണ്ടാവേണ്ടതാണ്. കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് ഇതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

Related Articles
Next Story
Share it