45 ദശലക്ഷം വീടുകളില്‍ ചാനല്‍ നിശ്ചലമാകുമ്പോള്‍

വിനോദത്തിനും വിവരങ്ങള്‍ അറിയുവാനുമുള്ള പ്രേക്ഷകരുടെ അവകാശത്തിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടുള്ള നടപടികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡിസ്നി സ്റ്റാര്‍, സോണി, സീ ഉള്‍പ്പെടെയുള്ള രാജ്യത്തെ മുന്‍നിര ബ്രോഡ്കാസ്റ്റര്‍മാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. മേല്‍പ്പറഞ്ഞ കമ്പനികളുടെ ചാനലുകള്‍ കേബിള്‍ ടിവി പ്ലാറ്റ്ഫോമുകളില്‍ നിന്നും ആ കമ്പനികള്‍ വിച്ഛേദിച്ചിരിക്കുകയാണ്. ഇതോടെ രാജ്യത്തെ 45 ദശലക്ഷം വീടുകളിലാണ് ഇപ്പോള്‍ കേബിള്‍ ടിവി സേവനങ്ങള്‍ ഭാഗികമായി തടസ്സപ്പെട്ടിരിക്കുന്നത്.എന്‍.ടി.ഒ 3.0 പ്രകാരമുള്ള പുതുക്കിയ വിലഘടന അംഗീകരിക്കുവാന്‍ കേബിള്‍ ടിവി പ്ലാറ്റുഫോമുകള്‍ തയ്യാറായിട്ടില്ല എന്ന കാരണത്താലാണ് ചാനലുകള്‍ പിന്‍വലിക്കുന്ന ഉപഭോക്തൃ ദ്രോഹ […]

വിനോദത്തിനും വിവരങ്ങള്‍ അറിയുവാനുമുള്ള പ്രേക്ഷകരുടെ അവകാശത്തിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടുള്ള നടപടികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡിസ്നി സ്റ്റാര്‍, സോണി, സീ ഉള്‍പ്പെടെയുള്ള രാജ്യത്തെ മുന്‍നിര ബ്രോഡ്കാസ്റ്റര്‍മാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. മേല്‍പ്പറഞ്ഞ കമ്പനികളുടെ ചാനലുകള്‍ കേബിള്‍ ടിവി പ്ലാറ്റ്ഫോമുകളില്‍ നിന്നും ആ കമ്പനികള്‍ വിച്ഛേദിച്ചിരിക്കുകയാണ്. ഇതോടെ രാജ്യത്തെ 45 ദശലക്ഷം വീടുകളിലാണ് ഇപ്പോള്‍ കേബിള്‍ ടിവി സേവനങ്ങള്‍ ഭാഗികമായി തടസ്സപ്പെട്ടിരിക്കുന്നത്.
എന്‍.ടി.ഒ 3.0 പ്രകാരമുള്ള പുതുക്കിയ വിലഘടന അംഗീകരിക്കുവാന്‍ കേബിള്‍ ടിവി പ്ലാറ്റുഫോമുകള്‍ തയ്യാറായിട്ടില്ല എന്ന കാരണത്താലാണ് ചാനലുകള്‍ പിന്‍വലിക്കുന്ന ഉപഭോക്തൃ ദ്രോഹ നടപടി ബ്രോഡ്കാസ്റ്റര്‍മാര്‍ സ്വീകരിച്ചിരിക്കുന്നത്. കേരള ഹൈക്കോടതിയില്‍ ഉള്‍പ്പെടെ ഇക്കാര്യത്തിലുള്ള കേസുകളില്‍ വിധി പറയാനിരിക്കുകയാണ്. അതുവരെയെങ്കിലും പുതിയ നിരക്കുകള്‍ നടപ്പാക്കരുതെന്ന് കേബിള്‍ ടി.വി പ്ലാറ്റ്ഫോമുകള്‍ ബ്രോഡ്കാസ്റ്റര്‍മാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. അത് പരിഗണിക്കാതെ വെറും 48 മണിക്കൂറുകള്‍ക്ക് മുമ്പ് നോട്ടീസ് നല്‍കി ചാനലുകള്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു ബ്രോഡ്കാസ്റ്റര്‍മാര്‍.
പുതിയ താരിഫ് ഓര്‍ഡര്‍
(എന്‍.ടി.ഒ) നാള്‍വഴികള്‍
2019 ഫെബ്രുവരി 1 മുതലാണ് MRP അടിസ്ഥാനമാക്കിയുള്ള താരിഫ് ഓര്‍ഡര്‍ (NTO 1) ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നടപ്പിലാക്കിയത്. പ്രേക്ഷകരുടെ താത്പര്യങ്ങള്‍ കണക്കിലെടുക്കാതെ അവരിലേക്ക് മിക്ക ചാനലുകളും അടിച്ചേല്‍പ്പിക്കുന്ന രീതി അവസാനിപ്പിക്കാനാണ് ആ നടപടിയിലേക്ക് ട്രായ് കടന്നത്. കൂടാതെ എം.എസ്.ഒ.കളും ഡി.ടി.എച്ച് പ്ലാറ്റ്ഫോമുകളും അടക്കമുള്ള ഡിസ്ട്രിബ്യൂഷന്‍ പ്ലാറ്റ്ഫോമുകളുമായി നിലനിന്നിരുന്ന ഫിക്സഡ് ഫീ, സി.പി.എസ് (കോസ്റ്റ് പെര്‍ സബ്സ്‌ക്രൈബര്‍) ഇടപാടുകള്‍ സുതാര്യമല്ലെന്നും വിവേചനപരമായുള്ളതാണെന്നും അന്ന് ട്രായ് നിരീക്ഷിച്ചിരുന്നു. ബ്രോഡ്കാസ്റ്റര്‍മാരുടെ തീരുമാനങ്ങള്‍ അംഗീകരിച്ചില്ല എങ്കില്‍ ആര്‍.ഐ.ഒ (റെഫറന്‍സ് ഇന്റര്‍കണക്ട് ഓഫര്‍) നിരക്ക് നല്‍കുവാന്‍ ഡിസ്ട്രിബ്യൂഷന്‍ പ്ലാറ്റ്‌ഫോമുകളുടെ മേല്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു.
താഴെ പറയുന്ന ലക്ഷ്യങ്ങള്‍ സാധൂകരിക്കാന്‍ എന്‍.ടി.ഒ 1 നടപ്പിലാക്കുന്നതോടെ സാധിക്കുമെന്നായിരുന്നു ട്രായുടെ വാദം.
1. ഉപയോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ ടെലിവിഷന്‍ സേവനങ്ങള്‍ ലഭ്യമാകും.
2. ഉപയോക്താക്കള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ ചാനല്‍ തിരഞ്ഞെടുത്ത് ഉപയോഗിക്കാം.
3. സുതാര്യത, വിവേചനമില്ലായ്മ, ഭാഗഭാക്കായവരെ മാറ്റിനിര്‍ത്തപ്പെടുന്ന സാഹചര്യമില്ലാതാക്കുക.
പ്രേക്ഷകരുടെ കയ്യടി വാങ്ങിക്കുവാന്‍ ഇതിലൂടെ ട്രായ്ക്ക് കഴിഞ്ഞു. എന്നാല്‍ പ്രഖ്യാപനങ്ങള്‍ക്ക് വിരുദ്ധമായി ഉപയോക്താക്കളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന് പകരം അതേ ചാനലുകള്‍ക്കായി ഉപയോക്താക്കളുടെ മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കുന്ന സാഹചര്യമാണ് എന്‍.ടി.ഒ1 ഉണ്ടാക്കിയത്. പ്രമുഖ ബ്രോഡ്കാസ്റ്റര്‍മാരെല്ലാം അവരുടെ മുഴുവന്‍ ചാനല്‍ ബൊക്കെയും (30 മുതല്‍ 60 വരെ ചാനലുകള്‍) 10 മുതല്‍ 25 രൂപ വരെയുള്ള സി.പി.എസ് (കോസ്റ്റ് പെര്‍ സബ്സ്‌ക്രെബര്‍) നിരക്കിലാണ് നല്‍കിയിരുന്നത്. എന്നാല്‍ എന്‍.ടി.ഒ1ന് ശേഷം അവരുടെ മുന്‍നിര ചാനലുകളെല്ലാം 19 രൂപ പരമാവധി നിരക്കിലാണ് ഉപയോക്താക്കള്‍ക്ക് നല്‍കിയത്. സബ്സ്‌ക്രിപ്ഷന്‍ നിരക്ക് കുത്തനെ ഉയരുന്നതിലേക്ക് ഈ സാഹചര്യം നയിച്ചു.
ഉപയോക്താക്കളുടെ മേല്‍ വന്നുചേര്‍ന്ന ഈ അധികഭാരം ലഘൂകരിക്കുന്നതിനായി എന്‍.ടി.ഒ2 എന്ന പേരില്‍ 2020 ജനുവരി 1ന് എന്‍.ടി.ഒ1ല്‍ വീണ്ടും ചില ഭേദഗതികള്‍ ട്രായ് അവതരിപ്പിച്ചു. എന്‍.ടി.ഒ2ലെ പ്രധാന തീരുമാനങ്ങള്‍ താഴെ പറയും പ്രകാരമായിരുന്നു.
1. ചാനല്‍ സ്ലാബുകളുടെ അധിക എന്‍സിഎഫ് (നെറ്റുവര്‍ക്ക് കപ്പാസിറ്റി ഫീ) തുക എം.എസ്.ഒ.കള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. ഒപ്പം 200 ചാനലുകള്‍ക്കും അതിനുമുകളിലും പരമാവധി 160 രൂപയാക്കി എന്‍.സി.എഫ് പരിധി നിശ്ചയിക്കുകയും ചെയ്തു. അധിക കണക്ഷനുകളുടെ എന്‍.സി.എഫ് തുക 60 ശതമാനമാക്കി കുറച്ചു.
2. ഒരു ചാനല്‍ ബൊക്കെയുടെ ഭാഗമാണെങ്കില്‍ ബ്രോഡ്കാസ്റ്റര്‍ക്ക് ആ ചാനലിന് നിശ്ചയിക്കാവുന്ന പരമാവധി തുക12 രൂപയാണെന്ന് (19 രൂപക്ക് പകരം) നിര്‍ണയിച്ചു.
എന്‍.സി.എഫ് കുറച്ചുകൊണ്ട് ഉപയോക്താക്കളുടെ താത്പര്യം സംരക്ഷിക്കുന്നതിനായുള്ള എന്‍.ടി.ഒ 2 ഭേദഗതികള്‍ എം.എസ്.ഒ.കള്‍ നടപ്പിലാക്കുമ്പോള്‍ ഉപയോക്താവിന് പ്രതിമാസം 40-45 രൂപ ലാഭിക്കാന്‍ സാധിക്കുമെന്നതായിരുന്നു ട്രായുടെ വിലയിരുത്തല്‍. പേ ചാനല്‍ നിരക്കുകള്‍ കുറയുന്നതിലൂടെയും ഉപയോക്താവിന് പണം ലാഭിക്കുവാന്‍ സാധിക്കുമെന്നും കണക്കാക്കി. എന്നാല്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ അവരുടെ മുന്‍നിര/ജനപ്രിയ ചാനലുകളുടെ നിരക്ക് മാസം 19 രൂപക്ക് മുകളിലാക്കി നിശ്ചയിക്കുകയാണുണ്ടായത്.
ഇതിന് ശേഷമാണ് വീണ്ടും ഉപയോക്താക്കള്‍ക്ക് വേണ്ടിയെന്ന പേരില്‍ ട്രായ് താരിഫ് ഓര്‍ഡറില്‍ പുതി ഭേദഗതികള്‍ വരുത്തിക്കൊണ്ട് NTO 3.0 അവതരിപ്പിക്കുന്നത്.
1. പേ ചാനലുകളുടെ MRP നിയന്ത്രണം തുടരുന്നു.
2. 19 രൂപയോ അതില്‍ താഴെയോ MRPയുള്ള ചാനലുകള്‍ മാത്രം ചാനല്‍ ബൊക്കെയുടെ ഭാഗമാക്കാന്‍ അനുമതി.
3. പേ ചാനല്‍ ബൊക്കെകളുടെ വില നിര്‍ണയത്തില്‍ ബൊക്കെയില്‍ ഉള്‍പ്പെടുന്ന എല്ലാ പേ ചാനലുകളുടേയും ആകെ വിലയുടെ 45 ശതമാനം വരെ പരമാവധി ഡിസ്‌കൗണ്ട് നല്‍കാം.
4. പേ ചാനലുകളുടെ MRPക്ക് മേല്‍ ബ്രോഡ്കാസ്റ്റര്‍ ഇന്‍സെന്റീവ് രീതിയില്‍ നല്‍കുന്ന ഡിസ്‌കൗണ്ട് ബൊക്കെകളിലും അലാ- കാര്‍ടെയിലുമുള്ള സംയുക്ത സബ്സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയായിരിക്കണം.
എന്നിവയായിരുന്നു എന്‍.ടി.ഒ 3.0യിലെ പ്രധാന തീരുമാനങ്ങള്‍. 2022 ഫെബ്രുവരി 1 മുതല്‍ എന്‍.ടി.ഒ 3.0 പ്രാബല്യത്തില്‍ വന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ടെലിവിഷന്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ തങ്ങളുടെ മുന്‍നിര ജനപ്രിയ ചാനലുകളുടെ നിരക്കില്‍ 10 മുതല്‍ 15 ശതമാനം വരെയാണ് നിലവില്‍ വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. സാധാരണക്കാരായ കേബിള്‍ വരിക്കാര്‍ക്ക് ഈ അധികച്ചിലവ് നിലവില്‍ താങ്ങാന്‍ കഴിയില്ല എന്നതാണ് വാസ്തവം. ഉപഭോക്താക്കളുടെ നിരക്കുകളില്‍ 60 ശതമാനത്തോളമുള്ള വര്‍ധനവാണ് ബ്രോഡ്കാസ്റ്റര്‍മാരുടെ പുതിയ നിരക്കുകള്‍ പ്രകാരമുണ്ടായിരിക്കുന്നത്. ട്രായ് ഭേദഗതികളുടെ മറവില്‍ ഉപഭോക്താക്കള്‍ക്ക് വലിയ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുകയാണ് ബ്രോഡ്കാസ്റ്റര്‍മാര്‍.
2019ല്‍ താരിഫ് ഓര്‍ഡര്‍ ആദ്യമായി ട്രായ് അവതരിപ്പിച്ചപ്പോള്‍ അന്ന് എല്ലാ പേ ചാനലുകള്‍ക്കും കൂടി പ്രേക്ഷകര്‍ നല്‍കേണ്ടി വന്ന ശരാശരി തുക 200 രൂപയായിരുന്നു. എന്നാല്‍ താരിഫ് ഓര്‍ഡര്‍ നടപ്പാക്കപ്പെട്ടതിന് ശേഷം ഈ നിരക്ക് 230-240 രൂപയായി വര്‍ധിച്ചു.
ലഭിച്ചുകൊണ്ടിരുന്ന ചാനലുകളുടെ എണ്ണം നേര്‍പകുതിയായി. കൂടുതല്‍ പേ ചാനലുകള്‍ വേണമെങ്കില്‍ കൂടുതല്‍ തുക നല്‍കേണ്ടുന്ന സാഹചര്യം. 260 മുതല്‍ 300 രൂപ വരെ ഇക്കാലയളവില്‍ നിരക്കുയര്‍ന്നു. താരിഫ് ഓര്‍ഡറില്‍ ട്രായ് വീണ്ടും ഭേദഗതി വരുത്തുമ്പോള്‍ 5 രൂപയും, 9 രൂപയുമൊക്കെ നിരക്കുകളുള്ള രണ്ടാംനിര ചാനലുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന നിരക്കായ 19 രൂപയാണ് ഈടാക്കുവാന്‍ നിശ്ചയിച്ചിട്ടുള്ളത്. സ്റ്റാര്‍ നെറ്റ്‌വര്‍ക്കിന്റെ പ്രാഥമിക പാക്കേജിന് 39 രൂപയായിരുന്നു കഴിഞ്ഞ താരിഫ് ഓര്‍ഡര്‍ പ്രകാരം ഉണ്ടായിരുന്നത് എങ്കില്‍ ഇപ്പോഴത് 54 രൂപയായി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതേ മാതൃകയാണ് എല്ലാ മുന്‍നിര ബ്രോഡ്കാസ്റ്റര്‍മാരും അവരുടെ ബൊക്കെ നിരക്കുകളില്‍ വരുത്തിയിട്ടുള്ളത്. ഏറ്റവും കുറഞ്ഞത് ശരാശരി 30 ശതമാനത്തിന്റെ വര്‍ധനവ് വരുത്തുവാനാണ് ബ്രോഡ്കാസ്റ്റര്‍മാരുടെ നീക്കം. ഇതിന് കുടപിടിക്കുന്ന, കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന രീതിയാണ് ട്രായ് സ്വീകരിച്ചിട്ടുള്ളതും. രാജ്യത്തെ മുന്‍നിര എം.എസ്.ഒ.കളുടെ കൂട്ടായ്മയായ AIDCF എന്ന സംഘടന ഇതുമായി ബന്ധപ്പെട്ട് ട്രായിയുമായി പല തവണ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. എന്നാല്‍ ഇവക്കൊന്നും ചെവി നല്‍കാതെ കോര്‍പ്പറേറ്റ് അനുകൂല നിലപാടുമായി മുന്നോട്ടുപോവുകയാണ് ട്രായ്.
പുതിയ താരിഫ് ഭേദഗതികള്‍ നടപ്പില്‍ വരുത്തിയാലുണ്ടാകുന്ന അമിത ഭാരം ഉപഭോക്താക്കള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനാവില്ല എന്ന് തീരുമാനത്തില്‍ എം.എസ്.ഒകള്‍ ഉറച്ചു നിന്നതിന്റെ ഭാഗമായാണ് കേബിള്‍ പ്ലാറ്റുഫോമുകളില്‍ നിന്നും ഇപ്പോള്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ ചാനലുകള്‍ വിച്ഛേദിച്ചിരിക്കുന്നത്. ട്രാ യുടെ തീരുമാനം ഇതേ രീതിയില്‍ നടപ്പാക്കുന്നതിനെതിരെ കേരളാ വിഷന്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനായി ഫെബ്രുവരി 22ലേക്ക് മാറ്റിവച്ചിരിക്കുകയാണ്.
ഇത്തരത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കോടതികളില്‍ കേബിള്‍ ടിവി പ്ലാറ്റ്ഫോമുകള്‍ നല്‍കിയിട്ടുള്ള ഹര്‍ജിയില്‍ വിധി പറയുവാനിരിക്കെയാണ് ട്രായും ബ്രോഡ്കാസ്റ്റര്‍മാരും ഉപയോക്താക്കള്‍ക്കെതിരെ പരസ്യ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്.
ഉപയോക്താക്കള്‍ക്ക് വേണ്ടി എന്ന പേരില്‍ ട്രായ് അവതരിപ്പിച്ചിരിക്കുന്ന ഭേദഗതികളെല്ലാം തന്നെ ഫലത്തില്‍ കോര്‍പ്പറേറ്റ് അനുകൂല നടപടികളാവുകയാണ്. ആഗ്രഹിക്കുന്ന ചാനലുകള്‍ കാണുന്നതിനായി കൂടുതല്‍ തുക ഇനി ഉപയോക്താക്കള്‍ നല്‍കേണ്ടതായി വരും. ഇതോടെ വലിയ സാമ്പത്തിക ഭാരമാണ് ഉപയോക്താക്കളുടെ മേല്‍ വന്നു ചേരുക. ഒപ്പം നിലവിലെ ഘടനയില്‍ എന്‍.ടി.ഒ 3.0 നടപ്പിലാക്കുന്നത് കേബിള്‍ ടി.വി വ്യവസായത്തിന്റെ ഉപഭോക്തൃ അടിത്തറയിലും വലിയ പ്രതിസന്ധിയാണുണ്ടാക്കും.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2021 മാര്‍ച്ച് 1 വരെ രാജ്യത്ത് ഏകദേശം 1,55,303 ലോക്കല്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
നേരിട്ടും അല്ലാതെയും 10 ലക്ഷത്തിന് മുകളില്‍ തൊഴില്‍ സാധ്യതകളാണ് ഈ മേഖലയില്‍ സൃഷ്ടിക്കപ്പെടുന്നത്. ചാനല്‍ നിരക്ക് വര്‍ദ്ധനവ് ഉപയോക്താക്കളെ മാത്രമല്ല, ഈ പത്ത് ലക്ഷത്തിലേറെ കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കുന്നതാണ്.

നിമിഷ പി
(സബ് എഡിറ്റര്‍, കേബിള്‍സ്‌കാന്‍)

Related Articles
Next Story
Share it