അട്ടിമറികളുടെ ലോകകപ്പില്‍ ഇന്ന് എന്ത് സംഭവിക്കും?; നെഞ്ചിടിപ്പോടെ ബ്രസീല്‍ ആരാധകരും

ടി.എ. ഷാഫിദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ആവേശത്തിന്റെ കൊടുമുടിയിലാണിപ്പോള്‍. അട്ടിമറികളുടെ ലോകകപ്പ് എന്ന വിശേഷണവും ഖത്തറിന് ഇതിനകം തന്നെ സ്വന്തമായിരിക്കുന്നു. ചൊവ്വാഴ്ച അര്‍ജന്റീനയെ തകര്‍ത്ത് സൗദിഅറേബ്യ നേടിയ വിജയത്തിന് പിന്നാലെ ഇന്നലെ നാലുതവണ ലോകചാമ്പ്യന്മാരായ ജര്‍മ്മനിയെ പരാജയപ്പെടുത്തി ഏഷ്യന്‍ രാജ്യമായ ജപ്പാന്‍ നേടിയ വിജയവും അട്ടിമറിയുടെ മറ്റൊരു പതിപ്പായി. പ്രമുഖ ടീമുകള്‍ക്ക് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന ചോദ്യം എങ്ങും ഉയരുന്നുണ്ട്.ഇന്ന് നടക്കുന്ന ബ്രസീലും സെര്‍ബിയയും തമ്മിലുള്ള മത്സരവും പോര്‍ച്ചുഗലും ഘാനയും തമ്മിലുള്ള മത്സരവും ലോകം ഉറ്റു നോക്കുന്നുണ്ട്. […]

ടി.എ. ഷാഫി
ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ആവേശത്തിന്റെ കൊടുമുടിയിലാണിപ്പോള്‍. അട്ടിമറികളുടെ ലോകകപ്പ് എന്ന വിശേഷണവും ഖത്തറിന് ഇതിനകം തന്നെ സ്വന്തമായിരിക്കുന്നു. ചൊവ്വാഴ്ച അര്‍ജന്റീനയെ തകര്‍ത്ത് സൗദിഅറേബ്യ നേടിയ വിജയത്തിന് പിന്നാലെ ഇന്നലെ നാലുതവണ ലോകചാമ്പ്യന്മാരായ ജര്‍മ്മനിയെ പരാജയപ്പെടുത്തി ഏഷ്യന്‍ രാജ്യമായ ജപ്പാന്‍ നേടിയ വിജയവും അട്ടിമറിയുടെ മറ്റൊരു പതിപ്പായി. പ്രമുഖ ടീമുകള്‍ക്ക് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന ചോദ്യം എങ്ങും ഉയരുന്നുണ്ട്.
ഇന്ന് നടക്കുന്ന ബ്രസീലും സെര്‍ബിയയും തമ്മിലുള്ള മത്സരവും പോര്‍ച്ചുഗലും ഘാനയും തമ്മിലുള്ള മത്സരവും ലോകം ഉറ്റു നോക്കുന്നുണ്ട്. ബ്രസീലിനെ സെര്‍ബിയ തോല്‍പ്പിച്ചു കളയുമോ എന്ന ചോദ്യം എങ്ങും പരക്കുന്നു. മഞ്ഞ ജേഴ്‌സി ധരിച്ച് നടക്കുന്ന ആരാധകനെ നോക്കി നാളെ ഊരിക്കളയല്ലേ എന്നു പറഞ്ഞ് ചിരിക്കുന്ന മലയാളിയെ കണ്ടു. ഇന്ത്യന്‍ സമയം രാത്രി 12.30ന് ആണ് ബ്രസീലും സെര്‍ബിയയും തമ്മിലുള്ള പോരാട്ടം. അതിനുമുമ്പ് 9.30ന് പോര്‍ച്ചുഗല്‍ ഘാനയെ നേരിടുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇത്തവണത്തെ ലോകകപ്പില്‍ കളിക്കാന്‍ ഇറങ്ങുന്ന ആദ്യത്തെ മത്സരം. ഘാന അത്ര ചെറിയ മീനല്ല. ഖത്തറിലെ ഓളപ്പരപ്പില്‍ പോര്‍ച്ചുഗലിനെതിരെ നീന്തിക്കയറാന്‍ മാത്രം കെല്‍പുണ്ടോ എന്നാണ് അറിയേണ്ടത്. സെര്‍ബിയ ബ്രസീലിനെതിരെയും ഘാന പോര്‍ച്ചുഗലിനെതിരെയും വിജയം നേടുകയാണെങ്കില്‍ ഖത്തര്‍ ലോകകപ്പില്‍ അട്ടിമറികളുടെ പൂരം തന്നെ സംഭവിക്കുന്നുണ്ട് എന്ന് വേണം കരുതാന്‍. ഇന്നലെ വലിയ ഗ്ലാമര്‍ ടീമുകള്‍ തമ്മിലുള്ള മത്സരങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ജര്‍മ്മനിക്കെതിരായ ജപ്പാന്റെ അട്ടിമറി വിജയം ഖത്തറിലെ തെരുവീഥികള്‍ വലിയ ആവേശത്തോടെ തന്നെ കൊണ്ടാടുന്നത് കണ്ടു. ഖത്തര്‍ ലോകകപ്പിനെതിരെ ജര്‍മ്മനി ഉയര്‍ത്തിയ പ്രതിഷേധവും വിവാദങ്ങളുമാവാം ആഘോഷത്തിമിര്‍പ്പിന്റെ ഒരു കാരണം. തെരുവുകളെല്ലാം വിവിധ രാജ്യക്കാര്‍ കയ്യടക്കിയിരിക്കുന്നു. ജപ്പാന്റെ വിജയം ആഘോഷിക്കുന്നവരായിരുന്നു അതിലേറെയും. കൂട്ടത്തില്‍ കാസര്‍കോട് സ്വദേശികളെയും കണ്ടു. ദുബായില്‍ നിന്ന് ഇന്നലെ വൈകിട്ട് വന്നിറങ്ങിയ സമീര്‍ ചെങ്കളവും കുവൈത്തില്‍ നിന്നെത്തിയ സിദ്ദീഖ് പട്ടേലും കാല് കുത്തിയത് ഈ ആഘോഷത്തിലേക്കാണ്. അവരും നൃത്തച്ചുവടുകളുമായി ആഘോഷത്തില്‍ പങ്കുചേര്‍ന്നു. കോസ്റ്റാറിക്കയെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ചു കളഞ്ഞ സ്‌പെയിനിന്റെ വിജയാഘോഷവും കണ്ടു. ദോഹയിലെ പ്രധാനപ്പെട്ട ടിക്കറ്റ് വില്‍പ്പന കേന്ദ്രമായ എക്‌സിബിഷന്‍ സെന്ററിന് മുന്നില്‍ എല്ലാ നേരവും ടിക്കറ്റിനു വേണ്ടി നില്‍ക്കുന്നവരുടെ തിരക്കാണ്.
ഇന്നലെയും എക്‌സിബിഷന്‍ സെന്ററിന് മുന്നിലെ തിരക്ക് ഏറെ നീണ്ടതായിരുന്നു. ടിക്കറ്റുകള്‍ ഏറിയ പങ്കും മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഓണ്‍ലൈന്‍ വഴി വിറ്റു തീര്‍ന്നിരുന്നു. ഏറെയും ഒരു ടിക്കറ്റെങ്കിലും സ്വന്തമാക്കി മത്സരം കാണാന്‍ ആഗ്രഹിക്കുന്നവര്‍. അതിനു വേണ്ടി മണിക്കുറുകളോളമാണ് അവര്‍ കാത്തിരിക്കുന്നത്. എക്‌സിബിഷന് പുറത്തെ വലിയ സ്‌ക്രീനില്‍ ബാക്കിയുള്ള ടിക്കറ്റുകളുടെ എണ്ണവും വിലയും പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രധാന മത്സരങ്ങളുടെ ടിക്കറ്റുകളൊന്നുമില്ല.
ഇന്നലെ സന്ധ്യാനേരത്ത് വില്‍പ്പനക്കുണ്ടായിരുന്ന വളരെ ചുരുക്കം ടിക്കറ്റുകളാണെങ്കില്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി റിസര്‍വ് ചെയ്തവയായിരുന്നു. ലോക ഫുട്‌ബോളിന്റെ ആദ്യ നാല് നാളുകള്‍ പിന്നിട്ടപ്പോഴേക്കും ഖത്തറിലാകെ ഫുട്‌ബോള്‍ ആവേശത്തിന്റെ പാരമ്യത്തിലാണ്.
ലോകകപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റ് വിതരണം മാസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ചതാണെങ്കിലും അന്നൊന്നും വലിയ ഗൗരവത്തില്‍ കാണാത്ത നിരവധി പേര്‍ ഇപ്പോള്‍ ടിക്കറ്റിന് വേണ്ടി നെട്ടോട്ടമോടുന്നു. ഏത് വിധേനയും ഹയാ കാര്‍ഡും ടിക്കറ്റും സ്വന്തമാക്കാന്‍ പരക്കം പായുന്നു. നിരവധി ടിക്കറ്റുകള്‍ കൈക്കലാക്കി ബ്ലാക്കില്‍ വില്‍ക്കുന്നവരും ഏറെ. ടിക്കറ്റുകള്‍ ബ്ലാക്കില്‍ വില്‍ക്കുന്നതിന് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ചില പഴുതുകള്‍ ഉപയോഗിച്ച് ബ്ലാക്കില്‍ വിറ്റ് പണം സമ്പാദിക്കുന്ന വിരുതരും കുറച്ചൊന്നുമല്ല. ഇന്ന് നടക്കുന്ന ബ്രസീലിന്റെ മത്സരത്തിനു വേണ്ടി ടിക്കറ്റുമായി വന്ന ഒരാള്‍ ചോദിച്ചത് 1200 റിയാലാണ്. ഏതാണ്ട് 25,000 രൂപ!

Related Articles
Next Story
Share it