സംസ്ഥാനത്ത് സിക്ക വൈറസ് ബാധ; എന്താണ് സിക്ക വൈറസ്? ഗര്‍ഭിണികളില്‍ വൈറസ് ബാധിച്ചാല്‍ ജനിക്കുന്ന കുഞ്ഞിന് അംഗ വൈകല്യത്തിന് വരെ കാരണമായേക്കാം; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കാസര്‍കോട്: സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചു. കോവിഡ് രണ്ടാം തരംഗം തുടരുന്നതിനിടെ സിക്ക വൈറസ് കൂടി സ്ഥിരീകരിച്ചത് ആളുകളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 24കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഗര്‍ഭിണിയായ യുവതിയെ ജൂണ്‍ 28നാണ് പനി, തലവേദന, ചുവന്ന പാടുകള്‍ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ പരിശോധനയില്‍ ചെറിയ തോതിലുള്ള പോസിറ്റീവ് കാണിച്ചതിനെ തുടര്‍ന്ന് എന്‍.ഐ.വി. പൂനയിലേക്ക് സാമ്പിളുകള്‍ അയച്ച് സിക്ക വൈറസ് സ്ഥിരീകരിക്കുകയായിരുന്നു. അതിനിടെ ജൂലൈ ഏഴിന് സാധാരണ നിലയില്‍ […]

കാസര്‍കോട്: സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചു. കോവിഡ് രണ്ടാം തരംഗം തുടരുന്നതിനിടെ സിക്ക വൈറസ് കൂടി സ്ഥിരീകരിച്ചത് ആളുകളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 24കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഗര്‍ഭിണിയായ യുവതിയെ ജൂണ്‍ 28നാണ് പനി, തലവേദന, ചുവന്ന പാടുകള്‍ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ പരിശോധനയില്‍ ചെറിയ തോതിലുള്ള പോസിറ്റീവ് കാണിച്ചതിനെ തുടര്‍ന്ന് എന്‍.ഐ.വി. പൂനയിലേക്ക് സാമ്പിളുകള്‍ അയച്ച് സിക്ക വൈറസ് സ്ഥിരീകരിക്കുകയായിരുന്നു. അതിനിടെ ജൂലൈ ഏഴിന് സാധാരണ നിലയില്‍ പ്രസവിച്ച യുവതിയുടെ ആരോഗ്യനില തൃപ്തികരണമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

എന്താണ് സിക്ക വൈറസ്?

പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. ഡെങ്കി, ചിക്കുന്‍ ഗുനിയ വൈറസുകള്‍ പടര്‍ത്തുന്ന കൊതുകുകളാണ് ഈഡിസ്. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് കടിക്കുന്നത്. സിക്ക വൈറസ് ആദ്യം തിരിച്ചറിഞ്ഞത് 1947 ല്‍ ഉഗാണ്ടയിലെ കുരങ്ങുകളില്‍, പക്ഷേ ഇത് ആഫ്രിക്ക, ഏഷ്യ, പസഫിക് ദ്വീപുകള്‍, തെക്ക്, മധ്യ അമേരിക്ക എന്നിവിടങ്ങളിലെ ആളുകളെ ബാധിച്ചു. മരണങ്ങള്‍ അപൂര്‍വമായാണ് റിപോര്‍ട്ട് ചെയ്യപ്പെടാറുള്ളത്.

പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണയായി രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. മൂന്ന് മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല.

അതേസമയം ഗര്‍ഭിണികളെ സിക്ക വൈറസ് സാരമായി ബാധിക്കുന്നുണ്ട്. ഗര്‍ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകുമെന്ന് റിപോര്‍ട്ടുകളുണ്ട്. ഗര്‍ഭകാലത്തുള്ള സങ്കീര്‍ണതയ്ക്കും ഗര്‍ഭഛിദ്രത്തിനും കാരണമായേക്കാം. കുട്ടികളിലും മുതിര്‍ന്നവരിലും സിക്ക ബാധിച്ചാല്‍ നാഡീ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണാകും.

നിലവില്‍ രാജ്യത്ത് എന്‍.സി.ഡി.സി. ഡെല്‍ഹി, എന്‍.ഐ.വി. പൂനെ എന്നിവിടങ്ങളിലാണ് സിക്ക വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനമുള്ളത്. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റാണ് സാധാരണയായി ഇതിനായി നടത്തുന്നത്. നിലവില്‍ സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോ മരുന്ന് ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്. അതിനാല്‍ രോഗ ലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിത്സ തേടേണ്ടതാണ്. സിക്ക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിത്സയും തേടേണ്ടതാണ്.

  • കൊതുകു കടിയില്‍ നിന്നും രക്ഷ നേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. പകല്‍ സമയത്തും വൈകുന്നേരവും കൊതുക് കടിയില്‍ നിന്ന് സംരക്ഷണം നേടുക എന്നത് വളരെ പ്രധാനമാണ്.
  • ഗര്‍ഭിണികള്‍, ഗര്‍ഭത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകള്‍, കൊച്ചുകുട്ടികള്‍ എന്നിവര്‍ കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കണം.
  • കൊതുകു കടിയില്‍ നിന്നും വ്യക്തിഗത സംരക്ഷണം നേടണം. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം.
  • കൊച്ചുകുട്ടികളും ഗര്‍ഭിണികളും പകല്‍ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കില്‍ കൊതുക് വലയ്ക്ക് കീഴിലായിരിക്കണം.
  • കൊതുകിന്റെ ഉറവിട നശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതാണ്. ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജിന്റെ ഡ്രേ തുടങ്ങിയവ ആഴ്ചയിലൊരിക്കലെങ്കിലും വൃത്തിയാക്കണം.
Related Articles
Next Story
Share it