കേരളത്തിന്റെ സന്തോഷ് ട്രോഫി വിജയം പകപോക്കലിന്റെ അനന്തരഫലം?

ഇന്ത്യക്കാരുടെ ഫുട്‌ബോള്‍ ലോകകപ്പാണ് സന്തോഷ് ട്രോഫി. 135 കോടിയില്‍ പരം ജനങ്ങള്‍ അധിവസിക്കുന്ന നമ്മുടെ ഭാരതത്തില്‍ കാല്‍പ്പന്ത് കളി ജനകീയ വിനോദമാണെങ്കിലും ലോകജനസംഖ്യയുടെ മൊത്തം 20 ശതമാനം ജനത അധിവസിക്കുന്നത് നമ്മുടെ മഹാഭാരതം ഫുട്‌ബോള്‍ റാങ്കില്‍ നൂറാം സ്ഥാനത്തിനും മുകളിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കാല്‍പ്പന്ത് കളി ആരാധകരുടെ നാടാണ് നമ്മുടേത്. ഇക്കഴിഞ്ഞ സന്തോഷ് ട്രോഫി മത്സര സമയം നോമ്പനുഷ്ടിക്കുന്ന റമദാന്‍ മാസമായിട്ടും മലപ്പുറത്തെ സ്റ്റേഡിയങ്ങളില്‍ തിങ്ങിനിറഞ്ഞ ജനസമുദ്രം തന്നെ മതി ഇവിടെ കാല്‍പ്പന്ത് കളിയോട് ജനങ്ങള്‍ക്കുള്ള […]

ഇന്ത്യക്കാരുടെ ഫുട്‌ബോള്‍ ലോകകപ്പാണ് സന്തോഷ് ട്രോഫി. 135 കോടിയില്‍ പരം ജനങ്ങള്‍ അധിവസിക്കുന്ന നമ്മുടെ ഭാരതത്തില്‍ കാല്‍പ്പന്ത് കളി ജനകീയ വിനോദമാണെങ്കിലും ലോകജനസംഖ്യയുടെ മൊത്തം 20 ശതമാനം ജനത അധിവസിക്കുന്നത് നമ്മുടെ മഹാഭാരതം ഫുട്‌ബോള്‍ റാങ്കില്‍ നൂറാം സ്ഥാനത്തിനും മുകളിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കാല്‍പ്പന്ത് കളി ആരാധകരുടെ നാടാണ് നമ്മുടേത്. ഇക്കഴിഞ്ഞ സന്തോഷ് ട്രോഫി മത്സര സമയം നോമ്പനുഷ്ടിക്കുന്ന റമദാന്‍ മാസമായിട്ടും മലപ്പുറത്തെ സ്റ്റേഡിയങ്ങളില്‍ തിങ്ങിനിറഞ്ഞ ജനസമുദ്രം തന്നെ മതി ഇവിടെ കാല്‍പ്പന്ത് കളിയോട് ജനങ്ങള്‍ക്കുള്ള കൂറ് എത്രമാത്രമുണ്ടെന്ന് മനസിലാക്കാന്‍.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളിക്കാരുള്ളതും കളി ആരാധകരുള്ളതും മലപ്പുറം ജില്ലയിലാണ്. ഇവിടെ നൂറോളം ചെറുതും വലുതുമായ സെവന്‍സ് ടൂര്‍ണ്ണമെന്റുകളാണ് വര്‍ഷാവര്‍ഷം ടിക്കറ്റ് വെച്ചും ടിക്കറ്റില്ലാതെയും സംഘടിപ്പിക്കുന്നത്. കോവിഡിന്റെ ആവിര്‍ഭാവത്തോടെ മിക്കവാറും രണ്ട് സീസണ്‍ നഷ്ടപ്പെട്ടത് കൊണ്ടായിരിക്കണം മലപ്പുറത്തെ കാല്‍പ്പന്ത് കളി ആരാധകര്‍ക്ക് സന്തോഷ് ട്രോഫി വന്‍ആവേശമായി മാറിയത്. ഫുട്‌ബോള്‍ ആരാധകര്‍ നോമ്പ് തുറപോലും ഗാലറിയില്‍ വെച്ചാണ് നിര്‍വ്വഹിച്ചത്.
ഇനി സന്തോഷ് ട്രോഫിയുടെ പഴയ കഥ. 1987 കല്‍ക്കത്ത സന്തോഷ് ട്രോഫിയുടെ സെമിയില്‍ റഫറിയുടെ കളിയില്‍ കേരളം ബംഗാളിനോട് തോറ്റിരുന്നു. അത് മലയാളികള്‍ ഇന്നും മറന്നിട്ടില്ല. ഫൈനലിനെക്കാളും വാശിയേറിയതായിരുന്നു അന്നത്തെ സെമി. ടൈറ്റാനിയം താരം അഷ്‌റഫിന്റെ നായകത്വത്തില്‍ യു. ഷറഫലി, ജയചന്ദ്രന്‍, ഹാരിസ് റഹ്മാന്‍, ഗണേഷന്‍ തുടങ്ങിയ മികച്ച താരനിരയുമായാണ് അന്ന് കല്‍ക്കത്തയിലേക്ക് വണ്ടി കയറിയത്. ആദ്യ റൗണ്ട് കളികള്‍ അനായാസം ജയിച്ചു കയറി. സെമിയില്‍ കടന്ന കേരളത്തിന് എതിരാളിയായെത്തിയത് ആതിഥേയരായ ബംഗാളും.
ഈ മത്സരം ഏറെ സംഭവ ബഹുലമായിരുന്നു. ഈ കളിയിലാണ് ബംഗാള്‍ അടിക്കാത്ത ഗോള്‍ റഫറി അനുവദിച്ചതും വിവാദമായതും. കളി തുടങ്ങി 35-ാം മിനുട്ടിനുള്ളില്‍ അന്നത്തെ ഇന്ത്യന്‍ ഗോളി ഭാസ്‌ക്കര്‍ ഗാംഗുലിയെ കീഴടക്കി മുന്നേറ്റ നിരയിലെ കുന്തമുന ഗണേഷന്‍ കേരളത്തെ മുന്നിലെത്തിച്ചു. കേരളം ലീഡ് നേടിയതോടെ ഗാലറിയില്‍ തിങ്ങി നിറഞ്ഞിരുന്ന ബംഗാള്‍ ആരാധകര്‍ അക്രമാസക്തരായി. അവര്‍ ഗാലറിയിലിരുന്ന് ചീത്തവിളിയും കല്ലേറുമായി കേരള താരങ്ങളെ അക്രമിച്ചു. എങ്കിലും കേരള താരങ്ങള്‍ ഇതൊന്നും കൂട്ടാക്കാതെ ബംഗാളിനെതിരെ പ്രതിരോധിച്ചു കളിച്ചു. ഒടുവില്‍ കളി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ റഫറിയുടെ വക ഒരു അത്ഭുത ഗോളില്‍ ബംഗാള്‍ സമനില സ്വന്തമാക്കി. കേരളം ഫൈനല്‍ ഉറപ്പിച്ചിരുന്ന ഘട്ടത്തിലായിരുന്നു റഫറിയുടെ ബംഗാളിന് അനുകൂലമായ ഗോള്‍ ദാനം. ബംഗാളിന്റെ ഇന്ത്യന്‍ താരം കൃഷ്‌ണേന്ദു റോയി ഉയര്‍ത്തി നല്‍കിയ പന്ത് ദേബാശിഷ് റോയി ഹെഡ് ചെയ്‌തെങ്കിലും പന്ത് ഗോള്‍ ലൈനില്‍ അടുത്ത് പോലും എത്തുന്നതിന് മുമ്പ് കേരള ഡിഫന്റര്‍ ബെന്നി ക്ലിയര്‍ ചെയ്തിരുന്നു. എന്നാല്‍ ഏവരെയും അത്ഭുത സ്തബ്ധരാക്കി റഫറി ഗോള്‍ വിസില്‍ വിളിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത കേരള കളിക്കാര്‍ കളിയുടെ പതിനഞ്ച് മിനുട്ടിലേറെ സമയം റഫറി വഴങ്ങാതെ നിന്നു. ബംഗാളിന് അനുകൂലമായി ഗോള്‍ അനുവദിച്ചു. പിന്നീട് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ കേരളത്തെ പരാജയപ്പെടുത്തി ബംഗാള്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. അവസാന മത്സരത്തില്‍ ഫൈനലില്‍ ശക്തമായ റെയില്‍വേസിനെ 2-1ന് തോല്‍പിച്ച് ബംഗാള്‍ കിരീടം നേടി.
ഇതിന്റെ കണക്ക് 2018-ല്‍ കല്‍ക്കത്തയില്‍ചെന്ന് ബംഗാളിനെ തകര്‍ത്ത് കപ്പ് സ്വന്തമാക്കിയതിലൂടെയാണ് കേരളം തീര്‍ത്തത്. കേരളം ആദ്യമായി ബംഗാളുമായി ഫൈനലില്‍ ഏറ്റുമുട്ടിയത് 1989ലാണ്. അന്ന് നിശ്ചിത സമയത്ത് 1-1 സമനില പാലിച്ച കളിക്കൊടുവില്‍ ഷൂട്ടൗട്ടില്‍ 5-4ന് ജയിച്ച് ബംഗാള്‍ വിജയകിരീടം ചൂടി. അതിന് ശേഷം 1994ലാണ് കേരളം ബംഗാള്‍ കലാശപ്പോരാട്ടം അരങ്ങേറിയത്. മത്സരം 2-2 എന്ന നിലയില്‍ സമനിലയില്‍ നില്‍ക്കുന്നു. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന കേരളം അന്നത്തെ മിന്നുംതാരം സി.വി പാപ്പച്ചന്‍ നേടിയ രണ്ട് ഗോളിനാണ് സമനില പിടിച്ചത്. ഫൈനല്‍ വിസില്‍ മുഴക്കുന്നതിന് വേണ്ടി റഫറി വാച്ചിലേക്ക് നോക്കുന്നു. ഇതിനിടെയാണ് ബംഗാള്‍ താരങ്ങളെയും സ്റ്റേഡിയം മുഴുവനായും വിസ്മയിച്ചു കൊണ്ട് ഗണ്‍ ഷോട്ടുകാരന്‍ വി.പി ഷാജി എന്ന കേരളതാരം ആ ഷോട്ടു തീര്‍ത്തത്. വിജയം ഉറപ്പിച്ചെന്ന് കരുതി കേരള താരങ്ങള്‍ ആഹ്ലാദം തുടങ്ങി. ഗോളടിച്ച ഷാജിയെ വാരി പുണര്‍ന്നു. കേരളം സന്തോഷ് ട്രോഫിയില്‍ ഹാട്രിക്ക് കിരീടം ഉറപ്പിച്ച നിമിഷമായിരുന്നു അത്.
എന്നാല്‍ സന്തോഷത്തിന് ഏറെ ആയുസുണ്ടായില്ല. ഗോള്‍ റഫറി നിഷേധിച്ചു. തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല. ഗോളായി അത് അനുവദിച്ചുമില്ല. 1993ല്‍ കൊച്ചിയിലും 92ല്‍ കോയമ്പത്തൂരിലും കിരീടം നേടിയ കേരളത്തിന്റെ ഹാട്രിക്ക് കിരീട സ്വപ്‌നമാണ് റഫറിയുടെ നിരുത്തരവാദപരമായ സമീപനത്തില്‍ അന്ന് നഷ്ടമായത്. ആ ഗോള്‍ അനുവദിക്കാതിരുന്നതിന് കാരണമെന്താണ് ഇന്നും ആര്‍ക്കുമറിയില്ല. ഒരു ഓഫ് സൈഡോ ഫൗളോ ഒന്നും തന്നെ അവിടെ ഉണ്ടായിരുന്നില്ല. പിന്നെന്തുകൊണ്ട് ഗോളനുവദിച്ചില്ല. അവസാനം ടൈബ്രേക്കറില്‍ 5-3ന് കേരളത്തെ കീഴടക്കി വംഗനാട്ടുകാര്‍ കപ്പുമായി നാട്ടിലേക്ക് വണ്ടിക്കയറുകയും ചെയ്തു.
ഇത്തവണ കേരളത്തിന് ഈയൊരു കണക്ക് കൂടി വീട്ടാന്‍ ബാക്കിയുണ്ടായിരുന്നു. അതും കൂടി കണക്ക് കൂട്ടിയാണ് ക്യാപ്റ്റന്‍ ജിയോയും സംഘവും 75-ാം സന്തോഷ് ട്രോഫിയുടെ സമാപന മത്സരത്തിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലിറങ്ങിയത്. 28 വര്‍ഷം മുമ്പ് റഫറിയുടെ തീരുമാനത്തില്‍ കിരീടം നഷ്ടപ്പെട്ടതിന്റെ കണക്ക് കൂടി തീര്‍ക്കുമെന്ന് മലയാളികളായ നാമെല്ലാം പ്രത്യാശിക്കുകയും ചെയ്തിരുന്നു. ആ കണക്കാണ് ഉദ്യോഗ ജനകമായ കലാശകളികളിലൂടെ നമുക്ക് കാട്ടിത്തന്നത്.
കേരളവും ബംഗാളും ഇന്ത്യന്‍ ഫുട്‌ബോളിലെ പവര്‍ ഹൗസുകളാണ്. കേരളത്തില്‍ നടന്ന 75-ാം സന്തോഷ് ട്രോഫിയുടെ കലാശക്കളിയുടെ കിരീട പോരാട്ടത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രി മുഖാമുഖം കാണുകയും ചെയ്തു. ഇതിന് മുമ്പ് മൂന്ന് തവണ കലാശപോരാട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഫലം ഷൂട്ടൗട്ടിലാണ് തീരുമാനമായത്. രണ്ട് തവണ വംഗ നാട്ടുകാര്‍ ജയിച്ചപ്പോള്‍ 2018ല്‍ രാഹുല്‍ രാജിന്റെ നേതൃത്വത്തില്‍ മലയാളികള്‍ കിരീടം ഉയര്‍ത്തി. നാലാം ഫൈനല്‍ ആര്‍ക്കൊപ്പമെന്ന് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുകയായിരുന്നു. ഭാഗ്യവും നിര്‍ഭാഗ്യവും മാറിമറിഞ്ഞ ഫൈനലില്‍ ഷൂട്ടൗട്ടില്‍ തന്നെ 4-3ന് മഞ്ചേരി പയ്യനാട് താല്‍ക്കാലിക സ്റ്റേഡിയത്തില്‍ കേരളം കപ്പുയര്‍ത്തുകയായിരുന്നു.

-അബു കാസര്‍കോട്‌

Related Articles
Next Story
Share it