എന്തൊരു മൊഞ്ചാണ് യു.എ.ഖാദറിന്റെ കഥകള്‍ക്കും ഓര്‍മ്മകള്‍ക്കും...

ഇന്ത്യ സ്വതന്ത്രമാവുന്നതിന് തൊട്ട് മുമ്പുള്ള പതിറ്റാണ്ടുകള്‍. ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ സമ്പത്ത് മുഴുവന്‍ ഊറ്റിക്കുടിച്ച് ഒരു കരിമ്പിന്‍ ചണ്ടിയാക്കിത്തീര്‍ത്ത കാലം. പട്ടിണിയും തൊഴിലില്ലായ്മയും കാരണം ആളുകള്‍ നാട് വിടും. ചിലര്‍ ബോംബയിലേക്ക് പോവും. ചിലര്‍ മദിരാശിയിലേക്ക് പോവും. അക്കൂട്ടത്തില്‍ ഒരാളായിട്ടാവാം കൊയിലാണ്ടിയിലെ ഉസ്സങ്ങാന്റകത്ത് മൊയ്തീന്‍ കുട്ടി ഹാജി പോയത് ബര്‍മ്മയിലേക്കാണ്. ബര്‍മ്മയില്‍ തെരുവു കച്ചവടക്കാരനായിരുന്ന ഹാജി ബുദ്ധ മത വിശ്വാസിയായിരുന്ന മാമൈദിയെ വിവാഹം ചെയ്തു. ആ ദമ്പതിമാരുടെ കുഞ്ഞായി 1935 ജുലയി ഒന്നിന് റങ്കൂണിലാണ് യു.എ ഖാദര്‍ ജനിക്കുന്നത്. […]

ഇന്ത്യ സ്വതന്ത്രമാവുന്നതിന് തൊട്ട് മുമ്പുള്ള പതിറ്റാണ്ടുകള്‍. ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ സമ്പത്ത് മുഴുവന്‍ ഊറ്റിക്കുടിച്ച് ഒരു കരിമ്പിന്‍ ചണ്ടിയാക്കിത്തീര്‍ത്ത കാലം. പട്ടിണിയും തൊഴിലില്ലായ്മയും കാരണം ആളുകള്‍ നാട് വിടും. ചിലര്‍ ബോംബയിലേക്ക് പോവും. ചിലര്‍ മദിരാശിയിലേക്ക് പോവും. അക്കൂട്ടത്തില്‍ ഒരാളായിട്ടാവാം കൊയിലാണ്ടിയിലെ ഉസ്സങ്ങാന്റകത്ത് മൊയ്തീന്‍ കുട്ടി ഹാജി പോയത് ബര്‍മ്മയിലേക്കാണ്. ബര്‍മ്മയില്‍ തെരുവു കച്ചവടക്കാരനായിരുന്ന ഹാജി ബുദ്ധ മത വിശ്വാസിയായിരുന്ന മാമൈദിയെ വിവാഹം ചെയ്തു. ആ ദമ്പതിമാരുടെ കുഞ്ഞായി 1935 ജുലയി ഒന്നിന് റങ്കൂണിലാണ് യു.എ ഖാദര്‍ ജനിക്കുന്നത്. മൂന്നാം ദിവസം ഉമ്മ മരിച്ചു. ഏഴാം വയസ്സിലാണ് ഖാദറിനെയും കൂട്ടി പിതാവ് നാട്ടിലേക്ക് മടങ്ങുന്നത്. കൊയിലാണ്ടി മാപ്പിള എളിമെന്ററി സ്‌കൂളില്‍ ഗോപാലന്‍ മാഷ് അക്ഷരം പഠിപ്പിക്കുമ്പോള്‍ ഭാഷ മനസ്സിലാവാതെ ഖാദര്‍ മിഴിച്ചിരുന്നു!
ആ ഖാദറാണ് മലയാളികള്‍ക്ക് തൃക്കോട്ടൂരിന്റെ മറക്കാനാവാത്ത പെരുമകള്‍ പറ ഞ്ഞ് തന്ന് അതിശയിപ്പിച്ചു കളഞ്ഞത്.
70കള്‍ തൊട്ട് വായനയെ പ്രണയിച്ച കാലത്ത് മാതൃഭൂമി വാരിക കയ്യില്‍ കിട്ടിയാല്‍ ആദ്യം തിരയുക യു.എ ഖാദറിന്റെ കഥക്ക് വേണ്ടിയാണ്. കാരണങ്ങള്‍ പലതാണ്. ഒന്നാമതായി തനി നാടന്‍ ഭാഷയുടെ ലാളിത്യമാണ്. അതും വടക്കന്‍ മലബാരുകാരുടെ ശൈലിയില്‍. ആ കഥകളില്‍ സര്‍പ്പക്കാവും നാഗത്തറയും കളരി മുറ്റവും ചന്തയും മാറു മറയ്ക്കാത്ത പെണ്ണുങ്ങളുമുണ്ടാവും. അതിന് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വര കൂടിയാവുമ്പോള്‍ കേമമായി! വല്ലാത്ത കോംബിനേഷനായിരുന്നുവത്! ഏറ്റവും ഹൃദ്യം. ചേപ്ര, പോയത്തം, കൊരക്കല്‍ തുടങ്ങിയ ഞങ്ങള്‍ പതിവായി ഉപയോഗിച്ചിരുന്ന വടക്കന്‍ ഭാഷയിലേ വാക്കുകള്‍ അച്ചടിച്ച് കാണുക യു.എ ഖാദറിന്റെ കഥകളിലാണ്.
'ഉള്ളത് നക്കി ചെലക്കാതെ കെടന്നോളി..'
'ചോദിക്കാനും പറയാനും നിങ്ങളാരാ പുതുപ്പണം വാഴുന്നോരാ.'
ആധുനികത സ്വാധീനിച്ച അന്നത്തെ കാലത്ത് ഖാദറിന്റെ കഥകളുടെ തലക്കെട്ടുകള്‍ ത്രിക്കോട്ടൂര്‍ പെരുമ, കലശം, മാണിക്യം വിഴുങ്ങിയ കണാരന്‍, അഘോര ശിവം, ഭഗവതിചൂട്ട് എന്നൊക്കെയായിരുന്നു. ഖാദറിന്റെ കഥകളിലെ സര്‍പ്പക്കാവും ചാലിയത്തെരുവും വെളിച്ചപ്പാടും വടക്കന്‍ പാട്ടിലെ കഥകളും, സൗന്ദര്യം കൊണ്ട് തൊട്ടാല്‍ തെറിക്കുന്ന പെണ്ണുങ്ങളും ആഖ്യാന ശൈലികൊണ്ട് വായനക്കാരെ ഒരു ദേശത്തേക്ക് കൂട്ടി ക്കൊണ്ട് പോകുന്നതായിരുന്നു.
വല്ലാത്ത മൊഞ്ചായിരുന്നു ഖാദറിന്റെ കഥകള്‍ക്ക്. തന്റേതായ ശൈലിയില്‍ ഗ്രാമത്തെയും ഗ്രാമത്തിന്റെ മിത്തുകളും സാധാ രണ മനുഷ്യരെയും മറ്റാര്‍ക്കും പറയാനാവാത്ത മട്ടിലാണവതരിപ്പിച്ചത്. ഭാഷയും നാട്ടറിവുകളും സംസ്‌കാരവും കോര്‍ത്തിണക്കി തൃക്കൊട്ടൂര്‍ എന്ന ഗ്രാമത്തിന്റെ വിശേഷങ്ങള്‍ പറഞ്ഞത് അമ്പതിലേറെ പുസ്തകങ്ങളിലൂടെയാണ്. ബര്‍മയില്‍ ജനിച്ച് മലയാളമേ അറിയാത്ത ഒരു ഖാദര്‍ കേരളത്തിന്റെ ഒരു ഗ്രാമത്തിന്റെ വേരുകളിലേക്ക് ഇറങ്ങി. വായനക്കാരെ ഒരു പ്രത്യേക ശൈലിയിലൂടെ ആകര്‍ഷിച്ച് മലയാള സാഹിത്യത്തില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്തുന്ന എഴുത്തിലൂടെ വായനക്കാരുടെ ഇഷ്ടക്കാരനായി മാറി.
ചുരുക്കിപ്പറഞ്ഞാല്‍ കളരിയുടെ നാടും
നാട്ടിലെ ഭാഷയും ശൈലിയും വടക്കന്‍
പാട്ടുകളും ഖാദറിന്റെ എഴുത്തിനെ വല്ലാതെ സ്വാധീനിച്ചു. ഇനി തൃക്കൊട്ടൂരിന്റെ കഥകള്‍ പറയാന്‍ യു.എ ഖാദറില്ല. ഖാദറിന്റെ വിടവ് നികത്താന്‍ ഖാദറിനെ പോലെ കഥ പറയാന്‍ വേറൊരാള്‍ക്ക് ആവുമെന്നും തോന്നുന്നില്ല
വാല്‍ക്കഷ്ണം: കല്യാണ ചടങ്ങിന് പോവുന്ന ബസ്സില്‍ കുട്ടികള്‍ ഇടിച്ച് കയറി. കണ്ടക്ടര്‍ കുട്ടികളെ പുറത്താക്കാന്‍ തുടങ്ങിയപ്പോള്‍ അതെന്റെ മോനാണെന്ന് പറഞ്ഞ് ഒരോരുത്തരെയും ഉമ്മമാര്‍ മടിയിലിരുത്തി. ഒരു കുഞ്ഞിന് ഇരിക്കാന്‍ മടിത്തട്ടുണ്ടായിരുന്നില്ല. ആ കുഞ്ഞിനെ ബസ്സില്‍ നിന്നും പിടിച്ചിറക്കുന്നത് കണ്ട ഒരാള്‍ക്ക് സഹതാപം തോന്നി. അയാള്‍ ആ കരയുന്ന കുഞ്ഞിനെ വിളിച്ച് ഒപ്പം കൂട്ടി. കുഞ്ഞിന്റെ തൊട്ടടുത്ത വീട്ടിലെ താമസക്കാരനായിരുന്ന യാത്രക്കാരനുമായുള്ള ബന്ധത്തിന്റെ തുടക്കമായിരുന്നുവത്.
ഒരു നാള്‍ അയാള്‍ കുഞ്ഞിന്റെ കയ്യില്‍ ഒരു പുസ്തകം വെച്ച് കൊടുത്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലായ 'ബാല്യ കാലസഖി'. എന്നിട്ട് പറഞ്ഞു: 'വായിച്ച് വളരാന്‍ നോക്ക്'
അതൊരു ടേണിങ് പോയിന്റായി മാറി. ആ കുഞ്ഞ് എഴുതിയ ആദ്യ കഥ (വിവാഹ സമ്മാനം) ചന്ദ്രിക വാരികയിലെ ബാല പംക്തിയില്‍ പ്രസിദ്ധീകരിച്ചു.
പിന്നീട് രണ്ട് പേരും കേരളത്തിന്റെ രാഷ്ട്രീയ- സാംസ്‌കാരിക ചരിത്രത്തില്‍ ഇടം നേടി. ഒരാള്‍ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയും മറ്റേയാള്‍ ഇന്നലെ ഈ ലോകത്തോട് വിട പറഞ്ഞ മലയാള സാഹിത്യകാരന്‍ യു.എ ഖാദറും.

Related Articles
Next Story
Share it