തിരുവനന്തപുരം: കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലൂന്നി സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു. കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ക്ഷേമ പെന്ഷന് സംബന്ധിച്ച് പുതിയ പ്രഖ്യാപനങ്ങളൊന്നുമില്ല. ക്ഷേമ പെന്ഷന് കൂട്ടില്ലെന്നാണ് ബജറ്റില്‍ പറയുന്നത്. കുടിശ്ശിക തീര്‍ക്കാന്‍ നടപടിയുണ്ടാകും. രണ്ടുതരം അനിശ്ചതത്വങ്ങള്‍ക്കിടയിലാണ് ബജറ്റ് തയ്യാറാക്കിയതെന്ന് ധനമന്ത്രി വ്യക്തമാക്കി. ഒന്ന് ലോകത്ത് നടക്കുന്ന യുദ്ധങ്ങളും മാന്ദ്യവുമാണ്. യുദ്ധം വഷളായാല്‍ കേരളത്തെയും ബാധിക്കും. കേന്ദ്ര അവഗണയാണ് രണ്ടാമത്തേതെന്നും മന്ത്രി പറഞ്ഞു.
കേരളത്തെ മെഡിക്കല്‍ ഹബ്ബാക്കും. വിഴിഞ്ഞം മെയ് മാസം തുറക്കും. ദക്ഷിണേന്ത്യയിലെ വ്യാപാര ഭൂപടത്തെ മാറ്റിമറിക്കും. അനുബന്ധ വികസനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുന്നു. മാരിടൈം ഉച്ചകോടിയും നടത്തും. ദേശീയപാത വികസനത്തിന്റെ കാര്യത്തില്‍ സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഔട്ടര്‍ റിങ് റോഡ് വേഗത്തില്‍ പൂര്‍ത്തിയാക്കും. സംസ്ഥാന പാതാ വികസനത്തിന് 75 കോടി രൂപ കൂടി നീക്കിവെച്ചിട്ടുണ്ട്. ഗ്രാമീണ റോഡുകള്‍ ഉള്‍പ്പെടെ വികസനത്തിന് 1000 കോടി രൂപയുടെ നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ നടത്തും. റോഡുകളുടെ വശങ്ങളില് യാത്രക്കാര്‍ക്കായി ട്രാവല്‍ ലോഞ്ചുകള്‍ നിര്‍മ്മിക്കും. കാര്‍ഷിക മേഖലയുടെ വികസനത്തിന്റെ ഭാഗമായി കേര പദ്ധതിക്ക് 3000 കോടി രൂപ അനുവദിച്ചു. ലോകബാങ്ക് സഹായത്തോടെയുള്ള കൃഷി വകുപ്പിന്റെ കേര പദ്ധതിക്ക് പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കും. കാര്‍ഷിക മേഖലയ്ക്ക് 1698.30 കോടി രൂപയും വനമേഖലയ്ക്ക് 232 കോടി രൂപയും അനുവദിച്ചു. വന്യജീവികള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും. വനാതിര്‍ത്തി മേഖലയിലുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കും. വന്യജീവി അക്രമണത്തില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്കി. കെ-റെയിലിനായി ശ്രമം തുടരുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. തിരുവനന്തപുരം മെട്രോയ്ക്ക് കേന്ദ്ര അനുമതി വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഒപ്പം ഓടിയെത്താന്‍ റെയില്‍ വേക്ക് സാധിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയ്ക്ക് 351.41 കോടി രൂപ നീക്കിവെച്ചു. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കും. ടൂറിസം മേഖലയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് കുറഞ്ഞ വായ്പ പലിശ പദ്ധതി ഏര്‍പ്പെടുത്തും. ഹോട്ടല്‍ മേഖലയില്‍ 5000 കോടിയുടെ നിക്ഷേപം വരാന്‍ ഉതകുന്ന തരത്തില്‍ നടപടികള്‍ സ്വീകരിക്കും. എല്ലാ ജില്ലകളിലും പൈതൃക പുരവസ്തു മ്യൂസിയങ്ങള്‍ സ്ഥാപിക്കും. എ.കെ.ജി മ്യൂസിയത്തിന് 3.75 കോടി രൂപ അനുവദിച്ചു. പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് 11 കോടി രൂപ നീക്കിവെച്ചു. സര്‍ക്കാര്‍ ആസ്പത്രികളിലേക്ക് പുറത്ത് നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കും. ഇതിനായി പ്രത്യേക അക്കൗണ്ട് രൂപീകരിക്കും. കാരുണ്യ പദ്ധതിക്ക് ഈ വര്‍ഷം 678 കോടി രൂപ മാറ്റിവെച്ചു. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കൂടുതല്‍ നിക്ഷേപം ഉറപ്പാക്കാന്‍ നടപടികളാരംഭിക്കും.
വിദേശ വിദ്യാര്‍ഥികളെ സംസ്ഥാനത്തേക്ക് അകര്‍ഷിക്കും. പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് 1032.62 കോടി രൂപ നീക്കിവെച്ചു. ഉച്ച ഭക്ഷണ പദ്ധതിക്ക് 352.14 കോടി രൂപയും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 456.71 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. മത്സ്യബന്ധന മേഖലയ്ക്ക് 227.12 കോടി രൂപ അനുവദിച്ചു. പുനര്‍ഗേഹം പദ്ധതിക്ക് 40 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. സഹകരണ മേഖലയ്ക്ക് 134 കോടി രൂപ നീക്കിവെച്ചു. ഗ്രാമീണ ചെറുകിട വ്യവസായ പദ്ധതികള്‍ക്ക് 212 കോടിയും കശുവണ്ടി മേഖലയ്ക്ക് 53.36 കോടി രൂപയും നീക്കിവെച്ചു. ഐ.ടി മേഖലയ്ക്ക് 507 കോടി രൂപ അനുവദിച്ചു. 2000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കാന്‍ 25 കോടി രൂപ അനുവദിച്ചു. കായിക ഉച്ചകോടിക്ക് 5000 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു. ഗതാഗത മേഖലയ്ക്ക് 1976.04 കോടി രൂപയും കെ.എസ്.ആര്.ടി.സിക്ക് 128.54 കോടി രൂപയും അനുവദിച്ചു. തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് 44 കോടി രൂപയും പട്ടികജാതി വികസനത്തിന് 2976 കോടി രൂപയും പട്ടിക വര്‍ഗ വികസനത്തിന് 859.5 കോടി രൂപയും അനുവദിച്ചു.