ആയുധം കൊണ്ട് കൊന്നൊടുക്കാം, മനസ് കീഴടക്കാനാവില്ല

ഭീകരതക്കെതിരെ യുദ്ധം എന്ന പേരിട്ട് 2003 തൊട്ട് ഇറാഖ്, സിറിയ, ലിബിയ, അഫ്ഗാനിസ്ഥാന്‍ എന്നീ നാല് രാജ്യങ്ങളില്‍ നിന്നായി അമേരിക്കയും സഖ്യ കക്ഷികളും കൊന്നു തള്ളിയത് 20 ലക്ഷത്തില്‍ കുറയാത്ത സാധാരണ ജനങ്ങളെ. എന്നിട്ടും ആ കൂട്ടക്കശാപ്പിനെതിരെ ലോകം മിണ്ടിയില്ല. എന്നാല്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം അന്നത്തെ ബ്രിട്ടീഷ് പ്രധാന മന്ത്രിയായിരുന്ന ടോണി ബ്ലയര്‍ 2019ല്‍ മിണ്ടി: 'എനിക്ക് പറ്റിയ വലിയ അബദ്ധം ഇറാഖ് അധിനിവേശത്തില്‍ പങ്കാളിയായിപ്പോയതാണ്'. എന്ന് കൂളായി പറഞ്ഞ് കൈകഴുകി.ഇന്നും യുദ്ധം ഭീകരതക്കെതിരെ തന്നെ. […]

ഭീകരതക്കെതിരെ യുദ്ധം എന്ന പേരിട്ട് 2003 തൊട്ട് ഇറാഖ്, സിറിയ, ലിബിയ, അഫ്ഗാനിസ്ഥാന്‍ എന്നീ നാല് രാജ്യങ്ങളില്‍ നിന്നായി അമേരിക്കയും സഖ്യ കക്ഷികളും കൊന്നു തള്ളിയത് 20 ലക്ഷത്തില്‍ കുറയാത്ത സാധാരണ ജനങ്ങളെ. എന്നിട്ടും ആ കൂട്ടക്കശാപ്പിനെതിരെ ലോകം മിണ്ടിയില്ല. എന്നാല്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം അന്നത്തെ ബ്രിട്ടീഷ് പ്രധാന മന്ത്രിയായിരുന്ന ടോണി ബ്ലയര്‍ 2019ല്‍ മിണ്ടി: 'എനിക്ക് പറ്റിയ വലിയ അബദ്ധം ഇറാഖ് അധിനിവേശത്തില്‍ പങ്കാളിയായിപ്പോയതാണ്'. എന്ന് കൂളായി പറഞ്ഞ് കൈകഴുകി.
ഇന്നും യുദ്ധം ഭീകരതക്കെതിരെ തന്നെ. ഗാസയിലെ ഭീകരരെ ഇല്ലാതാക്കാന്‍! അമേരിക്കയുടെ ഏഴാം കപ്പല്‍ പടയുടെ അകമ്പടിയിലുള്ള സെല്‍ഫ് ഡിഫന്‍സ്?
35 ദിവസമായി 20 ലക്ഷം പേര്‍ വെള്ളവും വെളിച്ചവും നല്‍കാതെ ഇരുട്ടില്‍ നിര്‍ത്തി അഭയാര്‍ത്ഥി കാമ്പുകള്‍, ആസ്പത്രികള്‍, പള്ളികള്‍, ചര്‍ച്ചുകള്‍, ആംബുലന്‍സുകള്‍, സ്‌കൂളുകള്‍ എന്ന വ്യത്യാസമില്ലാതെ ബോംബു മഴ പെയ്തപ്പോള്‍ മരിച്ചത് 5000ലേറെ കുഞ്ഞുങ്ങള്‍. വീടില്ലാതായവര്‍ 10 ലക്ഷത്തിലധികം. തകര്‍ന്നടിഞ്ഞത് 4000 വാസ സമുച്ചയങ്ങള്‍. എന്നിട്ടും യുദ്ധ മര്യാദകള്‍ പോലും പാലിക്കാത്ത പോക്രിത്തരങ്ങള്‍.
യുദ്ധമാണെങ്കില്‍ ഇതിനപ്പുറം ഒരു തകര്‍പ്പന്‍ 'സൈനിക വിജയം' നേടാനില്ല. സമ്മതിക്കാം. പക്ഷേ രാഷ്ട്രീയ വിജയം നേടുന്നതില്‍ പൂര്‍ണ്ണമായും തോറ്റു. അത് നേടിയത് അമേരിക്കന്‍ പ്രസിഡണ്ട് ബൈഡന്റെ ഭാഷയില്‍ പറഞ്ഞാല്‍ മറ്റേ ടീമാണ്. ഗാസക്കാര്‍. ഗാസക്കാരാണെങ്കില്‍ ഹമാസും. ഹമാസ് എന്നത് ഗാസക്കാരായ 'ഭീകരരും'.
ഏഴ് പതിറ്റാണ്ടുകളോളം അധിനിവേശത്തിന്റെ ക്രൂരതകള്‍ വിളിച്ച് പറഞ്ഞിട്ടും വിശ്വസിക്കാതിരുന്ന ലോകത്തിന്റെ മനസ്സില്‍ അവര്‍ ഒരു മാസം കൊണ്ടാണ് ഇടം നേടിയത്. വര്‍ത്തമാന കാലത്ത് ലൈവായി കണ്ടതാണ് ഭൂതകാലത്തെ ഊഹിക്കാന്‍ പ്രേരിപ്പിച്ചത്. ബോംബുകളില്‍ വെന്ത് മരിച്ച, കെട്ടിടാ വശിഷ്ടങ്ങള്‍ക്കിടയില്‍ ശ്വാസം മുട്ടി മരിച്ച കുഞ്ഞുങ്ങള്‍ ഒരു നിമിത്തമായി. ഇത് ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന്റെ കാതല്‍ ചര്‍ച്ചയാവാനും ലോകത്തിന്റെ കണ്ണ് തുറപ്പിക്കാനും സോഷ്യല്‍ മീഡിയകള്‍ക്ക് വലിയ റോള്‍ ഉണ്ടായി. യുദ്ധം നടന്നത് ഗാസയിലാണെങ്കിലും യഥാര്‍ഥ യുദ്ധം നടന്നത് ലോകത്തിലെ മനസുകളിലാണ്. ഇതിന്റെ തെളിവാണ് ലോകത്തിലെ തെരുവുകളില്‍ നിറയുന്ന ജനക്കൂട്ടം. അവര്‍ ഗാസക്കാരുടെ നാലുനിറ പതാകയുമായി വൈറ്റ് ഹൗസിന്റെ മുറ്റങ്ങളിലും പോലും മുദ്രാവാക്യം മുഴക്കി. ലണ്ടന്‍ തെരുവ് നിറഞ്ഞത് 10 ലക്ഷം പ്രതിഷേധക്കാരുടെ ബാഹുല്യം കൊണ്ട്. മനുഷ്യാവകാശങ്ങള്‍ക്കായി വിവിധ രാജ്യങ്ങളിലെ തെരുവുകളില്‍ മനുഷ്യപ്പറ്റ് ശേഷിക്കുന്നവര്‍ നിറഞ്ഞു. അവരില്‍ മതത്തിന്റെ അതിര്‍ വരമ്പുകളില്ല. ഒരു കാലത്ത് മിണ്ടാതിരുന്ന അതേ ലോകത്തിന്റെ നാവുകളില്‍ നിന്നും ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങ ളാണ് ഉയരുന്നത്.
മനുഷ്യന്‍ എന്ന നിലയില്‍ കണ്ടുനില്‍ക്കാനാവാത്ത, ഉള്ളു പൊള്ളിക്കുന്ന, മരണത്തിന്റെയും ഒറ്റപ്പെടലിന്റെയും അഭയമില്ലാതായിപ്പോവുന്നവരുടെയും നിസ്സഹായാവസ്ഥയില്‍ ഹൃദയം പിടക്കുന്നവര്‍... സാമ്രാജ്യത്വ മോഹങ്ങളെയും മനുഷ്യത്വത്തെ മാനിക്കാത്ത യുദ്ധത്തെയും അധിനി വേശത്തെയും വെറുക്കുന്നു.
ലോകം പതുക്കെ മാറുകയാണ്.
ഇതിന്റെ പൊളിറ്റിക്കല്‍ ഇംപാക്റ്റ് ഊഹിക്കുന്നതിനുമപ്പുറമായിരിക്കും! ഇതിന്റെ സൂചനകള്‍ ലോക രാഷ്ട്രീയത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ കാണാം. അമേരിക്കയില്‍ ബൈഡന്റെ ഡെമോക്രാറ്റ് പാര്‍ട്ടിയിലും ബ്രിട്ടനില്‍ ഹൃഷി സുനഗിന്റെ ലേബര്‍ പാര്‍ട്ടിയിലും ഗാസയും ഹമാസും ഇസ്രയേലും തര്‍ക്ക വിഷയമാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ആഭ്യന്തര സെക്രട്ടറിയെ മാറ്റേണ്ടി വന്നതു മാത്രമല്ല ഹമാസിന്റെ പി.ആര്‍ വര്‍ക്ക് മികച്ചതാണെന്ന് തീവ്രവലത് പക്ഷക്കാരനായ ഒരു മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ട്വീറ്റ് ചെയ്യുന്നുവെങ്കില്‍ ഇത് തന്നെയല്ലേ പൊളിറ്റിക്കല്‍ ഇംപാക്റ്റ്? ലോകം ഇനി പഴയത് പോലെയായിരിക്കില്ല.
ഓരോന്നിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന ശ്രീനിവാസന്റെ സിനിമാ ഡയലോഗ് വെറും ഡയലോഗല്ല.
അധിനിവേശ ക്രൂരതകളെയും മനുഷ്യാവകാശങ്ങളെയും ചെറുത്ത് നില്‍പ്പുകളെയും ഭീകരത എന്ന പുതപ്പിട്ട് കാലാകാലം മൂടാനാവില്ല. ആയുധങ്ങള്‍ കൊണ്ട് മനുഷ്യരെ കൊന്നൊടുക്കാന്‍ മാത്രമേ കഴിയൂ, മനസ് കീഴടക്കാനാവില്ല.


-കെ. എ. ഷുക്കൂര്‍

Related Articles
Next Story
Share it