തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന മൂവായിരം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വൈദികരടക്കം ആരേയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല. സംഘം ചേര്‍ന്ന് പൊലീസിനെ ബന്ദിയാക്കിയെന്നും കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടിയില്ലെങ്കില്‍ സ്റ്റേഷന് അകത്തിട്ട് പൊലീസിനെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറിലുണ്ട്. 85 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നും പൊലീസിനെ കൊല്ലാനാണ് സമരക്കാര്‍ ലക്ഷ്യമിട്ടതെന്നുമാണ് എഫ്.ഐ.ആറിലുള്ളത്.
അതിനിടെ എന്തുവന്നാലും വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിനായുള്ള വമ്പന്‍ പദ്ധതി നിര്‍ത്തിവെക്കാനാകില്ല. സമരം ചെയ്യുന്നവര്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങളില്‍ അഞ്ചും സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നെന്നും അദ്ദേഹം വിശദീകരിച്ചു. സമരം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ല. ഇന്ന് കലക്ടറും പൊലീസ് കമ്മിഷണറും ചേര്‍ന്ന് സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. അദാനിയുടെ ഹരജി ഇന്ന് കോടതിയിലുണ്ട്. അക്കാര്യത്തിലുള്ള കോടതി ഉത്തരവ് അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞത്ത് പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. പൊലീസ് സ്റ്റേഷന്‍ ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്നും അക്രമികളോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ വിശദീകരിച്ചു.
വിഴിഞ്ഞത്ത് സമരം നടക്കുന്ന പ്രദേശങ്ങളില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുമെന്ന് പൊലീസ് പ്രതീക്ഷിച്ചിരുന്നില്ല. സ്റ്റേഷന്‍ ആക്രമിച്ചതിനെ ഒരു രീതിയിലും ന്യായീകരിക്കാനാകില്ല. വിഷയത്തില്‍ നിയമപരമായി മുന്നോട്ട് പോകും. 35 ലേറെ പൊലീസുകാര്‍ക്കാണ് സ്റ്റേഷനാക്രമണത്തില്‍ പരിക്കേറ്റത്. ക്രമസമാധാനം പുലര്‍ത്താനാണ് പൊലീസ് ശ്രമിക്കുന്നത്-അദ്ദേഹം പറഞ്ഞു.