കാസര്‍കോട്: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജാഗ്രതാ സമിതികളെ ശക്തിപ്പെടുത്തുന്നതിനായി ആഗസ്തില്‍ തെരഞ്ഞെടുത്ത പത്ത് കേന്ദ്രങ്ങളില്‍ ക്ലാസുകള്‍ നല്‍കുമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞയിഷ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. കഴിഞ്ഞ വര്‍ഷം എട്ട് ഗ്രാമപഞ്ചായത്തുകളിലെ ജാഗ്രതാ സമിതികള്‍ക്ക് ക്ലാസുകള്‍ നല്‍കിയിരുന്നു. ഇത്തവണ ക്ലാസുകള്‍ നല്‍കുന്നതിനായി നഗരസഭകളെയും ഉള്‍പ്പെടുത്തുമെന്ന് കമ്മീഷന്‍ അംഗം പറഞ്ഞു.
ജില്ലയില്‍ പരാതികള്‍ പൊതുവെ കുറവാണെങ്കിലും മുസ്ലീം സ്ത്രീകള്‍ക്കിടയില്‍ വിവാഹശേഷം ഭര്‍ത്താക്കന്‍മാര്‍ ഗള്‍ഫില്‍ പോവുകയും പിന്നീട് സംരക്ഷണം നല്‍കാത്തതുമായി 15ഓളം പരാതികള്‍ ജില്ലയുടെ ചുമതലയേറ്റശേഷം തന്റെ മുന്നിലെത്തിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട സ്ത്രീകളും കുട്ടികളായ ശേഷം ഇതേ അവസ്ഥയിലായവരുമുണ്ട്. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി ഭര്‍ത്താക്കന്‍മാര്‍ വീണ്ടും വിവാഹിതരാകുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്ക് ഡിവോഴ്‌സ് നല്‍കാതെ നടക്കുകയാണ്. ഇങ്ങനെ ബുദ്ധിമുട്ടിലാകുന്ന സ്ത്രീകള്‍ക്ക് പഠിക്കുന്നതിനോ പുനര്‍ വിവാഹം ചെയ്യുന്നതിനോ സാധിക്കാതെ വരുന്നുണ്ടെന്നും ഈ പ്രശ്‌നം പരിഹരിക്കുന്നതിന് നോര്‍ക്കയുമായി ചേര്‍ന്ന് സംവിധാനമൊരുക്കാനാണ് ശ്രമിക്കുന്നതെന്നും കമ്മീഷന്‍ അംഗം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ ജാഗ്രതാ സമിതികള്‍ കൂടുതല്‍ ശക്തിപ്പെടുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ തുടക്കത്തില്‍ തന്നെ പരിഹരിക്കാനാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വഴി തര്‍ക്കം, ഗാര്‍ഹിക പീഡനം തുടങ്ങിയ വിഷയങ്ങളാണ് ഇന്ന് കമ്മീഷന് മുന്നിലെത്തിയത്. സിറ്റിങ്ങില്‍ 27 പരാതികള്‍ പരിഗണിച്ചു. ഇതില്‍ ആറെണ്ണം തീര്‍പ്പാക്കി. മൂന്നെണ്ണം റിപ്പോര്‍ട്ട് തേടി. 18 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. സിറ്റിങ്ങില്‍ അഡ്വ. ഇന്ദ്രാവതി, വുമണ്‍സെല്‍ എസ്.എച്ച്.ഒ സീത, എ.എസ്.ഐ സുപ്രിയ ജേക്കബ്, ഫാമിലി കൗണ്‍സിലര്‍ രമ്യ, വനിതാ കമ്മീഷന്‍ ജീവനക്കാരായ ബൈജു ശ്രീധരന്‍, ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.