ഉത്തര മലബാറുകാരുടെ തെയ്യപ്പെരുമക്ക് പതിറ്റാണ്ടുകളുടെ പാരമ്പര്യം

തെയ്യം ഞങ്ങള്‍ക്ക് വിശ്വാസമോ, ആരാധനയോ കലാരൂപമോ, എന്നതിനെല്ലാം അപ്പുറത്ത് ഞങ്ങളുടെയൊക്കെ സാമൂഹിക, കുടുംബ ജീവിതത്തിന്റെ ഭാഗം കൂടിയാണ്. ഭക്തിയാദരപൂര്‍വ്വം ആ കലാരൂപത്തിനു പിന്നിലെ വിശ്വാസത്തെ ഞങ്ങള്‍ എല്ലായ്പോഴും നെഞ്ചോട് ചേര്‍ത്തുവയ്ക്കാറുണ്ട്. മലബാറില്‍ കെട്ടിയാടുന്ന തെയ്യ കോലങ്ങള്‍ക്ക് പിന്നിലുള്ള മിത്തും മിസ്ട്രിയുമെല്ലാം അതി സങ്കീര്‍ണതകള്‍ നിറഞ്ഞ ഒന്നാണ്..തുലാ മാസത്തിലെ പത്താം തീയ്യതി കഴിഞ്ഞാല്‍ പിന്നെ വടക്ക് ദേശക്കാര്‍ക്ക് തെയ്യാട്ടത്തിനുള്ള ആരംഭ കാലമാണ്. പിന്നീട് അങ്ങോട്ട് കാവായ കാവിലും, തറവാട് മുറ്റത്തും, താനം പുരകളിലുമെല്ലാം ചെണ്ട മേള പെരുമയോടെ തെയ്യാട്ടത്തിനുള്ള […]

തെയ്യം ഞങ്ങള്‍ക്ക് വിശ്വാസമോ, ആരാധനയോ കലാരൂപമോ, എന്നതിനെല്ലാം അപ്പുറത്ത് ഞങ്ങളുടെയൊക്കെ സാമൂഹിക, കുടുംബ ജീവിതത്തിന്റെ ഭാഗം കൂടിയാണ്. ഭക്തിയാദരപൂര്‍വ്വം ആ കലാരൂപത്തിനു പിന്നിലെ വിശ്വാസത്തെ ഞങ്ങള്‍ എല്ലായ്പോഴും നെഞ്ചോട് ചേര്‍ത്തുവയ്ക്കാറുണ്ട്. മലബാറില്‍ കെട്ടിയാടുന്ന തെയ്യ കോലങ്ങള്‍ക്ക് പിന്നിലുള്ള മിത്തും മിസ്ട്രിയുമെല്ലാം അതി സങ്കീര്‍ണതകള്‍ നിറഞ്ഞ ഒന്നാണ്..
തുലാ മാസത്തിലെ പത്താം തീയ്യതി കഴിഞ്ഞാല്‍ പിന്നെ വടക്ക് ദേശക്കാര്‍ക്ക് തെയ്യാട്ടത്തിനുള്ള ആരംഭ കാലമാണ്. പിന്നീട് അങ്ങോട്ട് കാവായ കാവിലും, തറവാട് മുറ്റത്തും, താനം പുരകളിലുമെല്ലാം ചെണ്ട മേള പെരുമയോടെ തെയ്യാട്ടത്തിനുള്ള ആരംഭമായിരിക്കും.
കെട്ടിയാടപ്പെടുന്ന ഓരോ തെയ്യ കോലങ്ങള്‍ക്ക് പിന്നിലും വ്യത്യസ്തമായ വിശ്വാസവും ഐതിഹ്യങ്ങളും നില നില്‍ക്കുന്നുണ്ട്.
പാര്‍ശ്യവല്‍ക്കരിക്കപ്പെട്ടു പോയവന്റെ സങ്കടം കേള്‍ക്കാന്‍ ജാതിയില്‍ താഴ്ന്നവനെയും ഉയര്‍ന്നവനെയും ഒരു പോലെ അടുത്ത് വിളിച്ച് 'എന്‍ പേര് ചൊല്ലിയില്ല, എന്നെ വിളിച്ചില്ല എന്ന് വേണ്ട അടുത്ത് വന്നവരെയാകെ തന്റെ കനക ചൂര്‍ണം നല്‍കി' സന്തോഷമായി എന്ന് അരുള്‍ ചെയ്ത് ഒരു നാടിന്റെയാകെ അറുതിയും വറുതിയും തീര്‍ക്കുന്ന, ആയുരാരോഗ്യ സൗഖ്യത്തോടെ സംരക്ഷിച്ചു പോരുന്ന രക്ഷകന്‍ കൂടിയാണ് വടക്കര്‍ക്ക് തെയ്യം. പൊതുവേ തെയ്യങ്ങളുടെ നാട് എന്ന് കേള്‍ക്കുമ്പോള്‍ കേരളക്കാര്‍ക്ക് ആദ്യം ഓര്‍മ്മ വരുന്നത് കണ്ണൂരിനെയായിരിക്കും. എന്നാല്‍ മറ്റ് വടക്കന്‍ ജില്ലകളില്‍ കെട്ടിയാടപ്പെടുന്ന തെയ്യങ്ങളെക്കാള്‍ ഐതിഹ്യങ്ങള്‍ കൊണ്ടും, രൗദ്രത കൊണ്ടും ഒരു പിടി മുന്നില്‍ തന്നെയാണ് കാസര്‍കോട് ജില്ലയിലെ ചില തെയ്യങ്ങള്‍. പ്രത്യേകിച്ച് തുളു നാട്, ദക്ഷിണ കന്നഡ അതിര്‍ത്തി ഗ്രാമങ്ങളിലെ തെയ്യങ്ങള്‍.. ആ കൂട്ടത്തില്‍ ഒന്നാണ് വയനാട്ട് കുലവന്‍ ദൈവം കെട്ട് മഹോത്സവം. ഏറെ ചെലവേറിയ ഈ ചടങ്ങ് വടക്കരുടെ മനുഷ്യായുസില്‍ കണ്ടിരിക്കേണ്ട ഒരു കാഴ്ച്ചാ വിസ്മയമാണ്.
ഒരേ സമയം ഭക്തിയും, മിസ്ട്രിയും നിറഞ്ഞ ഈ ദൈവിക കാഴ്ച്ച കണ്ടിരിക്കുന്ന ആളുകള്‍ക്ക് നല്‍കുന്ന അനുഭവം വേറെ തന്നെയാണ്. അറിഞ്ഞു വിളിച്ചാല്‍ ഉറഞ്ഞു വരാറുള്ള തെയ്യ കോലങ്ങളെ തന്നെയാണ് നമ്മുടെ പൂര്‍വികര്‍ക്ക് പണ്ട് കാലത്ത് വിശ്വാസമുണ്ടായിരുന്നത്. 20 മുതല്‍ 50 ലക്ഷം രൂപ വരെയാണ് ഓരോ തെയ്യം കെട്ട് നടത്താന്‍ ചെലവാക്കുന്നത്. തെക്കന്‍ കേരളത്തില്‍ ഈഴവര്‍ എന്നും വടക്കേ മലബാറില്‍ തീയ്യരെന്നും അറിയപ്പെടുന്ന എട്ടില്ലത്തിന്റെ പിറവിയുടെ ചരിത്രം കൂടിയാണ് ശ്രീ വയനാട്ട് കുലവന് പിന്നിലുള്ള ഐതിഹ്യം..!
ഒരിക്കല്‍ വേട രൂപം ധരിച്ചു വേട്ടക്കിറങ്ങിയ പരമശിവന്‍ കൈലാസത്തിലെ മധു വനത്തില്‍ മൂന്ന് കരിംതെങ്ങുകളുടെ ചുവട്ടില്‍ നിന്നും മധുവൂറി വരുന്നത് കാണാനിടയായി. അങ്ങനെ പരമശിവന്‍ ദിവസേന കരിംതെങ്ങില്‍ ചുവട്ടില്‍ നിന്ന് ഊറി വരുന്ന മധു പാനം ചെയ്യാന്‍ ആരംഭിച്ചു. ഇത് കണ്ട് കോപിച്ച പാര്‍വ്വതി ദേവി കരിംതെങ്ങിന്‍ ചുവട്ടിലെ കള്ള് തന്റെ മന്ത്ര ശക്തിയാല്‍ കൈ കൊണ്ട് തടവി മുകളിലേക്ക് ഉയര്‍ത്തി. ദിനവും പാനം ചെയ്യാറുള്ള കള്ള് കിട്ടാത്തതിനാല്‍ പരമ ശിവന്‍ ഉഗ്ര കോപത്താല്‍ ഉറഞ്ഞു തുള്ളി. അങ്ങനെയാ കോപത്താല്‍ തന്റെ ജഡ മുറിച്ചു ഇടത്തേ തുടയില്‍ അടിച്ചു ഒരു പുത്രനെ സൃഷ്ടിക്കുകയും അവനെ ദിവ്യന്‍ എന്ന് വിളിക്കുകയും ചെയ്തു. കരിം തെങ്ങിന്‍ മുകളിലുള്ള മധു ചെത്തി കൊണ്ട് വന്ന് പരമ ശിവന് നല്‍കുക എന്നതായിരുന്നു ആദി ദിവ്യന് നിയോഗിക്കപ്പെട്ട ജോലി.
(തീയ്യരുടെ കുല ദൈവം തൊണ്ടച്ചനായതും കുല തൊഴില്‍ കള്ള് ചെത്ത് ആയതും ഈ ഐതിഹ്യങ്ങളാല്‍ ആണെന്ന് പൂര്‍വികര്‍ വിശ്വസിച്ചു പോരുന്നു). ഒരിക്കല്‍ ദിവ്യന്‍ ചെത്തിയെടുക്കുന്ന കള്ള് രുചിച്ചു നോക്കുകയും പിന്നീട് അങ്ങോട്ട് സ്ഥിരമായി മധു പാനം ചെയ്യാനാരംഭിക്കുകയും ചെയ്തു.. ഇത് കണ്ട പരമ ശിവന്‍ തന്റെ പുത്രനെ ശ്വാസിക്കുകയും മറ്റെല്ലാ മധുവനവും നീ ആടിക്കോ എന്റെ കദളി മധു വനത്തിലേക്ക് മാത്രം നീ കൈ കടത്തണ്ട എന്ന് അവസാന താക്കീത് നല്‍കി.. എന്നാല്‍ കുലവനത് ചെവി കൊള്ളാതെ കദളി വനത്തിലെ മധു കുംഭം തുറന്ന് പാനം ചെയ്തു. ഇത് കണ്ട പരമശിവന്‍ ഉഗ്ര കോപത്താല്‍ ആദി ദിവ്യനെ ശപിക്കുകയും ശാപമേറ്റ് ദിവ്യന്റെ കാഴ്ച്ച നഷ്ടപ്പെടുകയും ചെയ്തു. ചെയ്ത തെറ്റിന് മാപ്പിരന്നപ്പോള്‍ പരമശിവന്‍ പൊയ് കണ്ണും, മുള്ളനമ്പും, മുളം ചൂട്ടും, മുള വില്ലും നല്‍കി ഭൂമിയിലേക്ക് പോകാന്‍ അനുവദിച്ചു.
യാത്രാ മധ്യേ മുളം ചുട്ട് പുകഞ്ഞ് കണ്ണും, കണ്ണ് പുകഞ്ഞ് ചൂട്ടും കാണുന്നില്ല എന്ന ഘട്ടം വന്നപ്പോള്‍ പൊയ് കണ്ണും, മുളം ചൂട്ടും ദൂരേക്ക് വലിച്ചെറിഞ്ഞു. ഒടുവില്‍ ഇവ രണ്ടും ചെന്ന് വീണത് വായനാട്ടിലുള്ള ആദി പറമ്പന്‍ കണ്ണന്‍ എന്നയാളുടെ പടിഞ്ഞാറ്റയിലായിരുന്നുവത്രെ..! ഇവിടെ നിന്നാണ് വയനാട്ട് കുലവന്റെ പിറവിയുടെ കഥ എന്നാണ് ഐതിഹ്യങ്ങളില്‍ പറഞ്ഞു പോരുന്നത്.. ഇങ്ങനെ മിത്തുകളാലും, കെട്ട് കഥകളാലും പറഞ്ഞാല്‍ തീരാത്തത്രയും കഥകളാണ് മലബാറിലെ തെയ്യങ്ങളെ കുറിച്ചുള്ളത്..
ശ്രീ വയനാട്ട് കുലവന്‍ തെയ്യം കെട്ടിനോട് അനുബന്ധിച്ചു നടത്താറുള്ള കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെയും, കോരച്ചന്‍ തെയ്യത്തിന്റെയുമൊക്കെ ഐതീഹ്യ കഥകള്‍ കെട്ടു കഥകളേക്കാള്‍ സങ്കീര്‍ണമാണ്.


-രതീഷ് നാരായണന്‍

Related Articles
Next Story
Share it