എന്‍ഡോസള്‍ഫാന്‍ സഹായം തേടി രണ്ട് കുട്ടികള്‍: നടപടി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍

ഉദുമ: ശരീരം മുഴുവന്‍ മുറിവുകളും പാടുകളുമായി നരകജീവിതം അനുഭവിക്കുന്ന ബോവിക്കാനത്തെ രണ്ട് കുട്ടികള്‍ക്ക് എന്‍ഡോസള്‍ഫാന്‍ സഹായം ആവശ്യപ്പെട്ട് അവരുടെ അമ്മ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. ബോവിക്കാനം ചിപ്ലിക്കയ വീട്ടില്‍ കുമാരന്റെ മക്കളായ മണികണ്ഠനും സുജിത്തിനും (ഒപി നമ്പര്‍ 469, 470) സഹായം ആവശ്യപ്പെട്ട് അമ്മ ലക്ഷ്മി കാസര്‍കോട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് […]

ഉദുമ: ശരീരം മുഴുവന്‍ മുറിവുകളും പാടുകളുമായി നരകജീവിതം അനുഭവിക്കുന്ന ബോവിക്കാനത്തെ രണ്ട് കുട്ടികള്‍ക്ക് എന്‍ഡോസള്‍ഫാന്‍ സഹായം ആവശ്യപ്പെട്ട് അവരുടെ അമ്മ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു.
ബോവിക്കാനം ചിപ്ലിക്കയ വീട്ടില്‍ കുമാരന്റെ മക്കളായ മണികണ്ഠനും സുജിത്തിനും (ഒപി നമ്പര്‍ 469, 470) സഹായം ആവശ്യപ്പെട്ട് അമ്മ ലക്ഷ്മി കാസര്‍കോട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടത്.
രോഗിയായ ഭര്‍ത്താവിന് ജോലി ചെയ്യാനാവില്ലെന്ന് ലക്ഷ്മി പറയുന്നു. താന്‍ കൂലിവേല ചെയ്താണ് മക്കളുടെ ചികിത്സക്കും വീട്ടു ചെലവിനും വക കണ്ടെത്തുന്നത്. എന്‍ഡോസള്‍ഫാന്‍ വിഷബാധയുടെ ഭാഗമായി പുറത്തിറങ്ങാന്‍ പോലും കഴിയാത്ത മക്കളെയും കൊണ്ട് താന്‍ കാസര്‍കോട്ട് കലക്ടറേറ്റില്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ലെന്ന് ലക്ഷ്മി പറയുന്നു.
മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ പ്രൊഫ. എം.എ. റഹ്‌മാന്റെ യൂട്യൂബ് ചാനല്‍ സംപ്രേഷണം ചെയ്ത കുട്ടികളുടെ ദുരിതകഥ അറിഞ്ഞ ജസ്റ്റിസ് എന്‍.കെ. ബാലകൃഷ്ണന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കത്തെഴുതിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ കേസെടുത്തത്. രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കാസര്‍കോട് ജില്ല കലക്ടറോട് കമ്മീഷന്‍ ജൂഡിഷ്യല്‍ അംഗം ആവശ്യപ്പെട്ടിട്ടുള്ളത്.
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 10 വര്‍ഷം മുന്‍പ് ആശ്വാസധനമായി ഉത്തരവിട്ട 5 ലക്ഷം ഈ കുട്ടികള്‍ക്ക് നാളിതുവരെ കിട്ടിയിട്ടില്ല. 1000 രൂപ പെന്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
എം.എ. റഹ്‌മാന് ഓടക്കുഴല്‍ അവാര്‍ഡ് നേടിക്കൊടുത്ത എന്‍ഡോസള്‍ഫാന്‍ ദുരിതരുടെ കഥ പറയുന്ന 'ഓരോ ജീവനും വിലപ്പെട്ടതാണ്' എന്ന പുസ്തകത്തിന്റെ രണ്ട് എഡിഷനുകളിലായി റോയല്‍റ്റിയായി കിട്ടിയ 50000 രൂപ അദ്ദേഹം ഈ കുടുംബത്തിന്റെ പ്രതിമാസ ചെലവിനായി നല്‍കി. 5000 രൂപയുടെ 10 ചെക്കുകള്‍ ഓരോ മാസത്തെ തീയതി വെച്ചാണ് നല്‍കിയത്.

Related Articles
Next Story
Share it