നടി കെ.പി.എ.സി ലളിതയ്ക്ക് അന്ത്യാഞ്ജലി; വിട പറഞ്ഞത് ഗൗരവമുള്ള കഥാപാത്രങ്ങളെയും ഹാസ്യകഥാപാത്രങ്ങളെയും തന്മയത്വത്തോടെ അവതരിപ്പിച്ച കലാകാരി; സംസ്‌കാരം വൈകിട്ട്

തിരുവനന്തപുരം: ചൊവ്വാഴ്ച രാത്രി അന്തരിച്ച നടി കെപിഎസി ലളിതയ്ക്ക് (74) അന്ത്യാഞ്ജലി. തൃപ്പൂണിത്തുറയില്‍ മകന്‍ സിദ്ധാര്‍ഥ് ഭരതന്റെ ഫ്ളാറ്റില്‍ ചൊവ്വാഴ്ച രാത്രി 10.45 ഓടെയാണ് അന്ത്യം. കരള്‍രോഗം കാരണം ദീര്‍ഘനാളായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. മൃതദേഹം രാവിലെ എട്ട് മുതല്‍ 11.30 വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയോടെ മൃതദേഹം വടക്കാഞ്ചേരിയിലെ വീട്ടിലെത്തിക്കും. 1947 മാര്‍ച്ച് 10ന് കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും […]

തിരുവനന്തപുരം: ചൊവ്വാഴ്ച രാത്രി അന്തരിച്ച നടി കെപിഎസി ലളിതയ്ക്ക് (74) അന്ത്യാഞ്ജലി. തൃപ്പൂണിത്തുറയില്‍ മകന്‍ സിദ്ധാര്‍ഥ് ഭരതന്റെ ഫ്ളാറ്റില്‍ ചൊവ്വാഴ്ച രാത്രി 10.45 ഓടെയാണ് അന്ത്യം. കരള്‍രോഗം കാരണം ദീര്‍ഘനാളായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. മൃതദേഹം രാവിലെ എട്ട് മുതല്‍ 11.30 വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയോടെ മൃതദേഹം വടക്കാഞ്ചേരിയിലെ വീട്ടിലെത്തിക്കും.
1947 മാര്‍ച്ച് 10ന് കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായാണ് ജനനം. മഹേശ്വരി എന്നായിരുന്നു യഥാര്‍ഥ പേര്. രാമപുരത്തെ സ്‌കൂളില്‍ വച്ചാണ് ആദ്യമായി നൃത്തവേദിയില്‍ കയറിയത്. എക്കാലത്തെയും മികച്ച വിപ്ലവഗാനമായ 'പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളെ...'യ്ക്ക് ചുവടുവച്ചായിരുന്നു തുടക്കം. പത്താംവയസ്സില്‍ നൃത്തപഠനത്തില്‍നിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ 'ബലി'യെന്ന നാടകത്തിലൂടെ കെപിഎസിയിലെത്തി. ഇതോടെ മഹേശ്വരി കെപിഎസി ലളിതയായി മാറി.
മലയാളത്തിലും തമിഴിലുമായി 550ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലുതവണയും നേടി. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്സനായിരുന്നു. അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഭരതനാണ് ഭര്‍ത്താവ്. മക്കള്‍: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍.
തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969ല്‍ കെ.എസ് സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ ലളിതയ്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു. പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സത്യനും പ്രേംനസീറിനുമൊപ്പമെല്ലാം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ലളിത സഹനായിക വേഷങ്ങളിലായിരുന്നു കെപിഎസി ലളിത മോഹന്‍ലാലിനും മ്മൂട്ടിക്കും ഒപ്പവും ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു. പുതിയ തലമുറയിലെ നടന്‍മാര്‍ക്കൊപ്പവും ലളിത അഭിനയിച്ചിട്ടുണ്ട്. 1978ലായിരുന്നു സംവിധായകന്‍ ഭരതനെ കെപിഎസി ലളിത ജീവിത പങ്കാളിയാക്കുന്നത്. മാധവിക്കുട്ടി, ചക്രവാകം, നീലകണ്ണുകള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോഴുണ്ടായ സൗഹൃദമാണ് വിവാഹത്തിലെത്തിയത്. വിവാഹശേഷം ഭരതന്റെ എല്ലാചിത്രങ്ങളിലും ലളിത പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ലളിതയ്ക്ക് ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ച അമരം, ആരവം, വെങ്കലം തുടങ്ങിയ ചിത്രങ്ങള്‍ ചില ഉദാരഹണങ്ങളാണ്. 1998ലായിരുന്നു ഭരതന്റെ വിയോഗം. അതിനുശേഷം കുറച്ച് നാള്‍ സിനിമയില്‍ നിന്ന് മാറി നിന്ന ലളിത, സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ വീണ്ടും തിരിച്ചെത്തി.
ഗൗരവമുള്ള കഥാപാത്രങ്ങളും ഹാസ്യകഥാപാത്രങ്ങളും മനോഹരമായി അവതരിപ്പിക്കാനുള്ള കഴിവാണ് ലളിതക്ക് മലയാളസിനിമയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കാന്‍ കാരണം. ഹാസ്യരംഗങ്ങളിലെ സംഭാഷണങ്ങളില്‍ ശബ്ദവിന്യാസം കൊണ്ട് അദ്ഭുതം തീര്‍ക്കാന്‍ ലളിതക്ക് സാധിച്ചു. കുശുമ്പും കൗശലവും കുശാഗ്രബുദ്ധിയും പരദൂഷണവും വിടുവായിത്തരവുമുള്ള അമ്മ, അമ്മായി അമ്മ, ഭാര്യ വേഷങ്ങള്‍ ഒതുക്കത്തോടെ കൈകാര്യം ചെയ്തു. വിയറ്റ്‌നാം കോളനിയിലെ പട്ടാളം മാധവിയും കൊട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മയും ചില ഉദാഹരണങ്ങള്‍ മാത്രം. പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ സൂപ്രണ്ട്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചയമ്മ, പൈ ബ്രദേഴ്‌സിലെ അല്ലു, സിഐഡി ഉണ്ണികൃഷ്ണനിലെ അമ്മ, മണിചിത്രത്താഴിലെ ഭാസുര, ഇഞ്ചക്കാടന്‍ മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊന്‍മുട്ടയിടുന്ന താറാവിലെ ഭാഗീരഥി, സന്ദേശത്തിലെ ലത, ആദ്യത്തെ കണ്‍മണിയിലെ മാളവിക അങ്ങനെ ചിരിപ്പിച്ചും കരയിപ്പിച്ചും അഞ്ച് പതിറ്റാണ്ടുകളിലേറെ നിറഞ്ഞുനിന്നു. ഭരതന്റെ അമരം, ജയരാജിന്റെ ശാന്തം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ദേശീയ പുരസ്‌കാരം. നീല പൊന്‍മാന്‍, ആരവം, അമരം, കടിഞ്ഞൂല്‍കല്യാണം,ഗോഡ്ഫാദര്‍, സന്ദേശം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരവും നേടി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കേരള സംഗീത നാടക അക്കാദമി അധ്യക്ഷയായും ലളിത പ്രവര്‍ത്തിച്ചിരുന്നു.

Related Articles
Next Story
Share it