ടൂറിസം ബിജുവിന് ജീവവായുവാണ്

ജില്ലയിലെ ടൂറിസം മേഖലക്ക് പുതിയ ഉണര്‍വും ചലനാത്മകതയും നല്‍കി നിറഞ്ഞ സംതൃപ്തിയോടെ ബിജു രാഘവന്‍ ഡി.ടി.പി.സി സെക്രട്ടറി പദം ഒഴിഞ്ഞു. കാസര്‍കോടിന്റെ ടൂറിസം പോയിന്റ് ബേക്കല്‍ കോട്ടയില്‍ മാത്രം ചുറ്റിത്തിരിഞ്ഞപ്പോള്‍, എണ്ണമറ്റ ടൂറിസം ഡെസ്റ്റിനേറ്റുകളെ കണ്ടെത്തുന്നതിലും അവയെ ലോകസഞ്ചാരികള്‍ക്ക് മുന്നില്‍ മനോഹരമായി അടയാളപ്പെടുത്തുന്നതിലും തന്റേതായ പങ്കുവഹിക്കാനായി എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് ബിജുരാഘവന്‍ പദവി ഒഴിഞ്ഞത്. ജില്ലാ കലക്ടറായിരുന്ന ഡോ. ഡി. സജിത് ബാബുവുമൊത്ത് മൂന്ന് വര്‍ഷവും കെ.ജീവന്‍ബാബു, ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് എന്നിവര്‍ക്കൊപ്പം ഏതാനും മാസങ്ങളും ഡി.ടി.പി.സി […]

ജില്ലയിലെ ടൂറിസം മേഖലക്ക് പുതിയ ഉണര്‍വും ചലനാത്മകതയും നല്‍കി നിറഞ്ഞ സംതൃപ്തിയോടെ ബിജു രാഘവന്‍ ഡി.ടി.പി.സി സെക്രട്ടറി പദം ഒഴിഞ്ഞു. കാസര്‍കോടിന്റെ ടൂറിസം പോയിന്റ് ബേക്കല്‍ കോട്ടയില്‍ മാത്രം ചുറ്റിത്തിരിഞ്ഞപ്പോള്‍, എണ്ണമറ്റ ടൂറിസം ഡെസ്റ്റിനേറ്റുകളെ കണ്ടെത്തുന്നതിലും അവയെ ലോകസഞ്ചാരികള്‍ക്ക് മുന്നില്‍ മനോഹരമായി അടയാളപ്പെടുത്തുന്നതിലും തന്റേതായ പങ്കുവഹിക്കാനായി എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് ബിജുരാഘവന്‍ പദവി ഒഴിഞ്ഞത്. ജില്ലാ കലക്ടറായിരുന്ന ഡോ. ഡി. സജിത് ബാബുവുമൊത്ത് മൂന്ന് വര്‍ഷവും കെ.ജീവന്‍ബാബു, ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് എന്നിവര്‍ക്കൊപ്പം ഏതാനും മാസങ്ങളും ഡി.ടി.പി.സി സെക്രട്ടറിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ അനുഭവക്കരുത്തുമായാണ് ബിജു രാഘവന്‍ പടിയിറങ്ങിയത്. ജില്ലാകലക്ടറായിരുന്ന കെ. ജീവന്‍ബാബു ഡി.ടി.പി.സി ചെയര്‍മാനായിരിക്കെ 2017 ജൂണിലാണ് ബിജുരാഘവന്‍ സെക്രട്ടറിയായി എത്തുന്നത്. കാസര്‍കോട് ഡെപ്യൂട്ടി കലക്ടറായിരുന്ന ഒ. രാഘവന്റെ മകനാണ് ഇദ്ദേഹം.
ട്രാവല്‍ ആന്റ് ടൂറിസത്തില്‍ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി.ജി ഡിപ്ലോമ നേടിയ ശേഷം 1999ല്‍ ബി.ആര്‍.ഡി.സിയില്‍ ട്രെയിനിയായി ഒരു വര്‍ഷം ജോലി ചെയ്തു. അക്കാലത്ത് ജില്ലയിലെ ടൂറിസം മേഖലകളേയും സാധ്യതകളേയും കുറിച്ച് പഠിക്കാന്‍ കഴിഞ്ഞു. പിന്നീടദ്ദേഹം താല്‍ക്കാലിക നിയമനത്തിലൂടെ ഡി.ടി.പി.സിയിലെത്തി. അത് കഴിഞ്ഞ ബേക്കല്‍ ഹോളിഡെയ്‌സ് എന്ന പേരില്‍ ഒരു ടൂര്‍ ഓപ്പറേറ്റിംഗ് ആരംഭിച്ചു. അതിന് ശേഷം നീലേശ്വര്‍ ഹെര്‍മിറ്റേജ്. പിന്നീട് ഹൗസ്‌ബോട്ട് സംരംഭകനായി പ്രവര്‍ത്തിക്കുമ്പോഴാണ് ബിജുവിന് ഡി.ടി.പി.സി സെക്രട്ടറിയായി നിയമനം ലഭിക്കുന്നത്.
ജില്ലയുടെ ടൂറിസം ബേക്കല്‍ കോട്ടയില്‍ മാത്രം കെട്ടിയിടപ്പെട്ടിരിക്കുകയാണെന്നും ജില്ലയില്‍ മറ്റ് അനവധി ടൂറിസം ഡെസ്റ്റിനേഷനുകളുണ്ടെന്നും അവയെ മനോഹരമായി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയണമെന്നും ബിജു ആഗ്രഹിച്ചു. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവുമായി തന്റെ ആശയങ്ങള്‍ പങ്കുവെച്ചപ്പോള്‍ 'ബിജു തുടങ്ങിക്കോളു, ഞാനുണ്ട് കൂടെ' എന്നായിരുന്നു കലക്ടറുടെ ഉറപ്പ്. ഇത് അദ്ദേഹത്തിന് കരുത്തായി. ഡോ. ഡി. സജിത് ബാബു ജില്ലായിലെ ഏതാണ്ട് എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദര്‍ശിക്കുകയും ചെയ്തു.
ബേക്കല്‍ കോട്ടക്ക് സ്വാഗത കമാനം സ്ഥാപിക്കാനുള്ള നടപടികളായിരുന്നു പ്രധാനപ്പെട്ട ഒരു പദ്ധതി. സൈറ്റില്‍ തിരഞ്ഞാല്‍ ലോകത്തെവിടെയുള്ളവര്‍ക്കും ബേക്കല്‍ കോട്ട വിരല്‍തുമ്പത്തെത്തും. എന്നാല്‍ കോട്ടക്ക് മുന്നിലുള്ള റോഡിലൂടെ കടന്നുപോകുന്നവരെ മാടിവിളിക്കാന്‍ കോട്ടക്ക് മുന്നില്‍ ഒരു കമാനംപോലും ഉണ്ടായിരുന്നില്ല. ഒരു ആല്‍മരവും അതിന് കീഴെ അഞ്ചാറ് ഓട്ടോ റിക്ഷകളും മാത്രമായിരുന്നു ഈ കവലയില്‍ ഉണ്ടായിരുന്നത്. കോട്ടയ്ക്ക് ഒരു സ്വാഗത കമാനം സ്ഥാപിച്ച് സഞ്ചാരികളെ ആകര്‍ഷിക്കണമെന്ന് മനസ്സിലാക്കി ജില്ലാകലക്ടര്‍ക്കൊപ്പം നിന്ന് അതിനുള്ള ശ്രമം ആരംഭിച്ചു. ചില എതിര്‍പ്പുകള്‍ ഇല്ലാതിരുന്നില്ല. അവയെയെല്ലാം കലക്ടറും ഡി.ടി.പി.സി സെക്രട്ടറിയും ചേര്‍ന്ന് പരിഹരിച്ചു. കമാനം സ്ഥാപിക്കുന്നതിന് ഒരുകോടിയോളം രൂപയാണ് (97,94,176 രൂപ) അനുവദിച്ചു കിട്ടിയത്. മനോഹരമായ സ്വാഗത കമാനം മാസങ്ങള്‍ക്ക് മുമ്പേ നിര്‍മ്മിച്ചുകഴിഞ്ഞു. കമാനത്തിന് പുറമെ ബസ് വെയ്റ്റിംഗ് ഷെഡും കോട്ടയുടെ മുന്‍ഭാഗം മുതല്‍ കമാനം വരെ ഇരുവശവും ലൈറ്റുകളും സ്ഥാപിക്കാനുണ്ട്. ഇതിന് പുറമെ വശങ്ങളില്‍ ജില്ലയിലെ ഹോം സ്റ്റേ, റിസോര്‍ട്ടുകള്‍ എന്നീ താമസസൗകര്യങ്ങളുടെ പരസ്യബോര്‍ഡും സ്ഥാപിക്കും.
കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയറാണ് മറ്റൊരു പ്രധാന പദ്ധതി. ബിജു രാഘവന്റെ വലിയ ഇടപെടല്‍ ഇതിന് പിന്നിലുണ്ട്.
ഡി.ടി.പി.സിയുടെ ഒരു പ്രധാന പദ്ധതിയാണ്. നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. 4,98,48,101 രൂപയുടെ പദ്ധതിയാണിത്. കാഞ്ഞങ്ങാട് നഗരത്തിലെത്തുന്നവര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യവും കാപ്പി കുടിക്കാനുള്ള സംവിധാനവുമൊക്കെ ഇതില്‍ അടങ്ങുന്നുണ്ട്.
റാണിപുരം വികസന പദ്ധതി ജില്ലയിലേക്ക് ടൂറിസ്റ്റുകളെ വന്‍തോതില്‍ ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ളതാണ്. ജില്ലയിലെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി റാണിപുരം വളര്‍ന്നിട്ടുണ്ട്.
ഓരോ ദിവസവും നൂറുകണക്കിന് ആളുകളാണ് റാണിപുരത്തിന്റെ പ്രകൃതി സൗന്ദര്യവും കുളിര്‍മയും അനുഭവിക്കാനെത്തുന്നത്. ഇവിടെ താമസ സകൗര്യങ്ങള്‍ അടക്കം നിലവിലുണ്ടെങ്കിലും സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ഡി.ടി.പി.സി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ആയൂര്‍വേദ സ്പാ, സ്വിമ്മിംഗ്പൂള്‍ അടക്കമുള്ള സൗകര്യങ്ങള്‍ പരിഗണനയിലുണ്ട്. 99,00,000 രൂപയാണ് പദ്ധതിക്ക് വേണ്ടി അനുവദിച്ചിട്ടുള്ളത്.
മഞ്ഞംപൊതിക്കുന്ന് സൗന്ദര്യ വത്ക്കരണം ബിജു സെക്രട്ടറിയായിരുന്ന സമയത്ത് ആരംഭിച്ച മറ്റൊരു പ്രധാന പദ്ധതിയാണ്.
ഇവിടെ നിന്ന് ബേക്കല്‍ കോട്ടയുടെ സൗന്ദര്യം ആസ്വദിക്കാനും രാത്രികാല വാന നിരീക്ഷണത്തിന് ടെലിസ്‌കോപ്പുമൊക്കെ പദ്ധതിയുടെ ഭാഗമാണ്. ഇത് ഏതാണ്ട് അഞ്ച് കോടി രൂപയുടെ പദ്ധതിയാണ്. പാണാര്‍കുളം വികസനം ഡി.ടി.പി.സിയുടെ ഒരു പ്രധാന പദ്ധതിയായിരുന്നു. ചുരുങ്ങിയ സമയംകൊണ്ടാണ് ഡോ. ഡി. സജിത് ബാബുവിന്റെ പ്രത്യേക താല്‍പര്യത്തില്‍ ബിജു രാഘവന്റെ നേതൃത്വത്തില്‍ ഇവിടെ നടപ്പിലാക്കിയത്. പാണാര്‍കുളം സംരക്ഷിച്ചുകൊണ്ട് ഇവിടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള മനോഹരമായ സൗകര്യങ്ങളാണ് ഡി.ടി.പി.സി ഒരുക്കിക്കൊടുത്തത്. ഒരു കോടി രൂപയുടെ പദ്ധതിയാണിത്. എന്നാല്‍ നടത്തിപ്പ് ടെണ്ടര്‍ എടുക്കാന്‍ നല്ലൊരു ഏജന്‍സിയെ കിട്ടാത്തത് പദ്ധതി പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. കാഞ്ഞങ്ങാട് കൈറ്റ് ബീച്ച് പദ്ധതിയും ബിജുരാഘവന്റെ ആശയമാണ്. ഏതാണ്ട് ഒരു കോടി രൂപയുടെ പദ്ധതിയാണിത്. ജില്ലാവികസന പാക്കേജില്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള ടൂറിസം പദ്ധതികളും മലനാട് റിവര്‍ ക്രൂയിസ് പദ്ധതികളും ജില്ലയുടെ ടൂറിസം വളര്‍ച്ചക്ക് കുതിപ്പേകും.
ഡി.ടി.പി.സി സെക്രട്ടറി സ്ഥാനത്ത് നിന്ന് പടിയിറങ്ങിയെങ്കിലും ടൂറിസം രംഗത്ത് തന്നെ പ്രവര്‍ത്തിക്കാനാണ് ബിജുരാഘന്റെ ആഗ്രഹം.

Related Articles
Next Story
Share it