മൂന്നക്ഷരങ്ങള്‍

മൂന്നക്ഷരങ്ങളുടെ ഒരു മായാജാലമാണ് നമ്മുടെയീ ജീവിതം. ജനനം എന്ന പ്രിയപ്പെട്ട മൂന്നക്ഷരത്തില്‍ നിന്നും കരഞ്ഞു കൊണ്ട് തുടങ്ങുന്ന ജീവിതം ഒടുവില്‍ മറ്റുള്ളവരെ കരയിപ്പിച്ചുകൊണ്ട് മരണം എന്ന മൂന്നക്ഷരത്തില്‍ അവസാനിക്കുന്നു. പറയുമ്പോള്‍ ജീവിതം എത്ര പെട്ടെന്ന് തീര്‍ന്നു അല്ലെ?ഇതിനിടയില്‍ വീണ്ടും കുറെ മൂന്നക്ഷരങ്ങള്‍ നമ്മെ തട്ടിയും തലോടിയും ഉമ്മവച്ചും ഉപദ്രവിച്ചും കടന്നുപോകുമ്പോള്‍ കരഞ്ഞും ചിരിച്ചും പരിതപിച്ചും പശ്ചാത്തപിച്ചും അഹങ്കരിച്ചും നമ്മള്‍ ജീവിതം എന്ന നൗകയിലൂടെ സഞ്ചരിക്കുന്നു. ബാല്യവും കൗമാരവും യൗവ്വനവും പിന്നെ വാര്‍ധക്യവും എല്ലാം നമുക്കു മധുരവും കയ്‌പ്പേറിയതുമായ […]

മൂന്നക്ഷരങ്ങളുടെ ഒരു മായാജാലമാണ് നമ്മുടെയീ ജീവിതം. ജനനം എന്ന പ്രിയപ്പെട്ട മൂന്നക്ഷരത്തില്‍ നിന്നും കരഞ്ഞു കൊണ്ട് തുടങ്ങുന്ന ജീവിതം ഒടുവില്‍ മറ്റുള്ളവരെ കരയിപ്പിച്ചുകൊണ്ട് മരണം എന്ന മൂന്നക്ഷരത്തില്‍ അവസാനിക്കുന്നു. പറയുമ്പോള്‍ ജീവിതം എത്ര പെട്ടെന്ന് തീര്‍ന്നു അല്ലെ?
ഇതിനിടയില്‍ വീണ്ടും കുറെ മൂന്നക്ഷരങ്ങള്‍ നമ്മെ തട്ടിയും തലോടിയും ഉമ്മവച്ചും ഉപദ്രവിച്ചും കടന്നുപോകുമ്പോള്‍ കരഞ്ഞും ചിരിച്ചും പരിതപിച്ചും പശ്ചാത്തപിച്ചും അഹങ്കരിച്ചും നമ്മള്‍ ജീവിതം എന്ന നൗകയിലൂടെ സഞ്ചരിക്കുന്നു. ബാല്യവും കൗമാരവും യൗവ്വനവും പിന്നെ വാര്‍ധക്യവും എല്ലാം നമുക്കു മധുരവും കയ്‌പ്പേറിയതുമായ ഒരുപാട് സമ്മാനങ്ങള്‍ തന്നു കടന്നുപോകുമ്പോള്‍ ജീവിതം എന്ന തോണി ആടിയുലയുമ്പോള്‍ മനസ്സെന്ന പങ്കായം ഏറെ പരിശ്രമിക്കുന്നു തോണിയെ മറുകരയില്‍ എത്തിക്കാന്‍. നമുക്കു ഏറ്റവും സന്തോഷം തരുന്നത് ബാല്യമാണെന്നു ഞാന്‍ പറയുമ്പോള്‍ നിങ്ങള്‍ തെറ്റിദ്ധരിക്കരുത്; കാരണം അത്രയ്ക്കും സമ്പല്‍സമൃദ്ധമായ ഒരു ബാല്യകാലം എന്നല്ല ഞാന്‍ ഉദ്ദേശിച്ചത് മറിച്ച് മനസ്സില്‍ കളങ്കമില്ലാത്ത എല്ലാരെയും ഒന്നുപോലെ കാണാന്‍ കഴിയുന്ന കണ്ണുകള്‍ ഉള്ള ബാല്യം.
മനസ്സില്‍ വിദ്വേഷവും പകയുമില്ലാത്ത പണത്തിന്റെയും പാപത്തിന്റെയും പിറകെയോടാത്ത സുന്ദരമായ ബാല്യം. അതുകഴിഞ്ഞാല്‍ നമ്മള്‍ ചെന്നെത്തുന്നത് കൗമാരത്തിലേയ്ക്കാണ്. പാറിപ്പറന്നു നടന്നിരുന്ന ബാല്യത്തില്‍ നിന്നും പഠനം എന്ന ഫാക്ടറിയിലെ ജീവനക്കാരനാവുകയാണ് പിന്നെ നമ്മള്‍. പഠനം എന്ന ഈ മൂന്നക്ഷരമാണ് നമ്മുടെ ജീവിതത്തിലെ പ്രധാനവഴിത്തിരിവ് എന്ന് ചിലര്‍ പറയും. പക്ഷെ ഞാന്‍ പറയില്ല കേട്ടോ, കാരണം ഇടയ്‌ക്കെവിടെയോ വെച്ച് അവിചാരിതമായി നിന്നുപോയ എന്റെ പഠനം ഇന്നും കണ്ണീരോടെ ഞാന്‍ ഓര്‍ക്കുന്നു. പഠനം എന്ന ഫാക്ടറിയില്‍ എത്തുമ്പോള്‍ നമുക്ക് സ്വാതന്ത്ര്യം എന്ന മൂന്നക്ഷരം കുറേശെ കുറേശെയായി നഷ്ടമായിത്തുടങ്ങിയിരിക്കും. സമയം നമ്മെ നോക്കി കൊഞ്ഞനംകുത്താന്‍ തുടങ്ങുന്ന സമയം. പിന്നീടിതാ നമ്മള്‍ യൗവ്വനം എന്ന മഹാ സംഭവത്തിലേക്കാണ് കടക്കുന്നത്. ഇനിയെങ്ങോട്ട്? എന്ന് ചിലര്‍ പതറിപ്പോകുന്ന ഒരു മൂന്നക്ഷരമാണ് ഈ യൗവ്വനം. പഠിച്ചു ജയിക്കണം ജോലി നേടണം സമ്പാദിക്കണം എന്നിങ്ങനെ നമ്മുടെ തലച്ചോറിനെ പിടിച്ചുകുലുക്കുന്ന ഒരുപാട് ചിന്തകള്‍ മിന്നിമറയുന്ന ഒരു കാലം. പിന്നെയതാ വന്നെത്തിയിരിക്കുന്നു അടുത്ത മൂന്നക്ഷരം കല്യാണം, സ്വാതന്ത്ര്യം എന്ന വാക്ക് നമ്മളെ നോക്കി പല്ലിളിച്ചുകാട്ടുന്ന ഒരു സുവര്‍ണ്ണകാലം. പിന്നെ നമ്മള്‍ ഇരുമെയ്യും ഒരു മനസ്സുമാണ് എന്നുവെച്ചാല്‍ ഒരു പങ്കായം കൊണ്ട് തോണി തുഴയുന്ന രണ്ടുപേര്‍ ആയി മാറുകയാണ് നമ്മള്‍, രണ്ടുപേരും ഒരേ ദിശയില്‍ തുഴഞ്ഞില്ലെങ്കില്‍ തോണി മറിഞ്ഞുപോകും. ഒരേ വേഗത്തില്‍ തുഴഞ്ഞാലോ തോണി എത്രയും പെട്ടന്ന് കടലിലും എത്തും, എന്നാല്‍ വേണ്ട രണ്ടുപേരും മെല്ലെത്തുഴഞ്ഞാലോ തോണി ഇങ്ങനെ പുഴയില്‍ കറങ്ങിക്കറങ്ങി നില്‍ക്കും. വലിയ ഒരു പ്രശ്‌നബാധിത മൂന്നക്ഷരമാണ് ഈ യൗവ്വനം. നമ്മുടെ തോണി ഒരുവിധം കരയ്ക്ക് അടുപ്പിക്കുമ്പോഴേയ്ക്കും ദേ വരുന്നു അടുത്ത വില്ലന്‍ വാര്‍ദ്ധക്യം.
വിറച്ചു വിറച്ചു തോണിയില്‍ നിന്നും ഇറങ്ങാനും തോണി തുഴയാനും വയ്യാത്ത ഒരു നിസ്സഹായവസ്ഥയാണീ മൂന്നക്ഷരം. നമ്മളെ ആര്‍ക്കും വേണ്ടാതാവുന്നു എന്ന ഒരു തോന്നല്‍ നമ്മുടെ ഉള്ളില്‍ ഉടലെടുക്കുന്ന കാലം അതാണീ വാര്‍ദ്ധക്യം. എന്തു ചെയ്യാം? ഈ മൂന്നക്ഷരങ്ങളെയൊക്കെ സഹിച്ചല്ലെ പറ്റൂ.
തോണിയില്‍ നിന്നും ഇറങ്ങാന്‍ ഏറെ പ്രയാസപ്പെട്ടു ഒരു കാലെടുത്തു പുറത്തുവെക്കുമ്പോഴെയ്ക്കും അതാ നമ്മുടെ അവസാനത്തെ വില്ലന്‍ മരണം എന്ന മൂന്നക്ഷരം മുന്നില്‍ ഒരു കയറുമായി നില്‍ക്കുന്നു. അങ്ങനെ ജീവിതം എന്ന തോണിയാത്ര ഉപേക്ഷിച്ചു മടങ്ങുമ്പോള്‍ നമ്മുടെ കൈകള്‍ ശൂന്യമായിരിക്കും.
നേടിയതൊന്നും കൊണ്ടുപോകാനാവാതെ മൂന്നകഷരങ്ങളുടെ ഇടയില്‍ കിടന്നു ശ്വാസംമുട്ടി മരിക്കുന്ന ജീവിതം.

ഗോപിനാഥന്‍ പെരുമ്പള

Related Articles
Next Story
Share it