കാസർകോട്: കീഴൂർ അഴിമുഖത്തിനടുത്ത് ഫൈബർ തോണി മറിഞ്ഞ് മൂന്ന് മത്സ്യ തൊഴിലാളികളെ കാണാതായി. ഞായറാഴ്ച രാവിലെ മത്സ്യബന്ധനത്തിടെ കാസർകോട് – കീഴൂർ പുലിമുട്ടിനടുത്താണ് അപകടം. ഏഴ് പേർ തോണിയിൽ ഉണ്ടായിരുന്നു. ഇവരിൽ മൂന്നു പേരെയാണ് കാണാതായത്. കസബ കടപ്പുറം സ്വദേശികളായ സന്ദീപ് (34), രതീശന് (35), കാര്‍ത്തിക്ക് (22) എന്നിവരെയാണ് കാണാതായത്. മറ്റു നാല് പേരെ മറ്റു വള്ളങ്ങളിലെ മത്സ്യ തൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തി.
അടുക്കത്ത്ബയൽ ബീച്ചിലെ ബി മണിക്കുട്ടൻ(36), കോട്ടിക്കുളം കടപ്പുറത്തെ രവി (22 ), നെല്ലിക്കുന്നിലെ ശശി(35), കസബയിലെ ഷിബിൻ(23) ആണ് രക്ഷപ്പെട്ടത്. ഇവരെ കാസർകോട് ജനറൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായ ഒരാൾ മണ്ണെണ്ണ കന്നാസിൽ പിടിച്ച് രക്ഷപ്പെട്ട് കരയോടു ചേരാൻ നേരത്താണ് ഒഴുക്കിൽ പെട്ടതെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.
രാവിലെ 5.30 മണിയോടെയാണ് അപകടം. 6 മണിയോടടുത്താണ് അപകടമുണ്ടായത്.
കാണാതായവർക്കു വേണ്ടി മത്സ്യ തൊഴിലാളികളും കോസ്റ്റൽ പൊലിസും തിരച്ചിൽ നടത്തുകയാണ്.
എൻ.എ.നെല്ലിക്കുന്ന് എം എൽ എ, നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ബാസ് ബീഗം, മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജി.നാരായണൻ, ബി. ജെ.പി ജില്ലാ പ്രസിഡൻ്റ് കെ.ശ്രീകാന്ത്, കാസർകോട് ഡി.വൈ.എസ്.പി.പി.ബാലകൃഷ്ണൻ നായർ, തൃക്കരിപ്പൂർ കോസ്റ്റൽ ഇൻസ്പെക്ടർ കെ.ഹേമന്ത് കുമാർ, മൽസ്യഫെഡ് ഡി.ഡി. സുരേന്ദ്രൻ, ജില്ലാ മാനേജർ ഷരീഫ്, കാസർകോട് സി.ആർ. തഹൽസിദാർ വിനു ചന്ദ്രൻ നായർ, നഗരസഭ കൗൺസിർമാരായ പി രമേശൻ, ഉമ തുടങ്ങിയവർ സംഭവസ്ഥലത്തെത്തി. രണ്ട് ബോട്ടുകളിലായി രക്ഷാപ്രവർത്തനങ്ങൾ നടത്തി വരുന്നു. കൂടുതൽ തിരച്ചിൽ നടത്തുന്നതിനായി ബേപ്പൂർ, കൊച്ചി എന്നിവിടങ്ങളിലെ രക്ഷാ ബോട്ടുകൾ എത്തിക്കാൻ നിർദ്ദേശം നൽകിയതായി ഡി.വൈ.എസ്.പി. പറഞ്ഞു.