വിശുദ്ധിക്ക് കളങ്കമേല്‍പ്പിക്കാത്ത മൂന്ന് ജന്മങ്ങള്‍ ഒരേ വേദിയില്‍...

കഴിഞ്ഞ ദിവസം എന്റെ ജീവിതത്തിലെ അനര്‍ഘമെന്നു പറയാവുന്ന ഒരു നിമിഷത്തിനു ഞാന്‍ സാക്ഷ്യം വഹിച്ചു. കാസര്‍കോട്ടെ സാമൂഹ്യ, സാസ്‌കാരിക പ്രവര്‍ത്തകനായിരുന്ന എന്‍.എ സുലൈമാന്റെ പേരില്‍ തളങ്കര മുഹമ്മദ് റഫി കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം മുതിര്‍ന്ന സാഹിത്യ, സിനിമാ, മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ കൊച്ചങ്ങാടി ഏറ്റുവാങ്ങുന്ന ചടങ്ങായിരുന്നു രംഗം. ചടങ്ങില്‍ ആശംസകരിലൊരാളായി ഈയുള്ളവനും ക്ഷണിക്കപ്പെട്ടിരുന്നു. അവിടെ ചെന്നപ്പോള്‍ മുതല്‍ സ്റ്റേജിലെ ഫ്‌ളക്‌സില്‍ പതിച്ചിരുക്കുന്ന മൂന്നു ഫോട്ടോകള്‍ ഞാന്‍ ശ്രദ്ധിച്ചു. ഒന്നു ഗായകന്‍ മുഹമ്മദ് റാഫിയുടേത്. മറ്റൊന്ന് സുലൈമാന്റെത്. […]

കഴിഞ്ഞ ദിവസം എന്റെ ജീവിതത്തിലെ അനര്‍ഘമെന്നു പറയാവുന്ന ഒരു നിമിഷത്തിനു ഞാന്‍ സാക്ഷ്യം വഹിച്ചു. കാസര്‍കോട്ടെ സാമൂഹ്യ, സാസ്‌കാരിക പ്രവര്‍ത്തകനായിരുന്ന എന്‍.എ സുലൈമാന്റെ പേരില്‍ തളങ്കര മുഹമ്മദ് റഫി കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം മുതിര്‍ന്ന സാഹിത്യ, സിനിമാ, മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ കൊച്ചങ്ങാടി ഏറ്റുവാങ്ങുന്ന ചടങ്ങായിരുന്നു രംഗം. ചടങ്ങില്‍ ആശംസകരിലൊരാളായി ഈയുള്ളവനും ക്ഷണിക്കപ്പെട്ടിരുന്നു. അവിടെ ചെന്നപ്പോള്‍ മുതല്‍ സ്റ്റേജിലെ ഫ്‌ളക്‌സില്‍ പതിച്ചിരുക്കുന്ന മൂന്നു ഫോട്ടോകള്‍ ഞാന്‍ ശ്രദ്ധിച്ചു. ഒന്നു ഗായകന്‍ മുഹമ്മദ് റാഫിയുടേത്. മറ്റൊന്ന് സുലൈമാന്റെത്. മൂന്നാമത്തേത് ജമാല്‍ക്കയുടേതും.
ഈ മൂന്നു പേരിലും ഉള്ള ഒരു സമാനത എന്നെ ചിന്തിപ്പിച്ചു. യാദൃശ്ചികമായി വന്നതാവാം ആ സമാനത എങ്കിലും വളരെ പ്രധാനപ്പെട്ട ഒന്നാണത്. ജീവിതത്തിന്റെ വ്യത്യസ്തമായ മണ്ഡലങ്ങളില്‍ തങ്ങളുടേതായ രീതിയില്‍ പ്രവര്‍ത്തിച്ച് വിജയം വരിച്ചവരാണു മൂന്നു പേരും.
മുഹമ്മദ് റാഫി ലോകത്ത് പകരം വെക്കാനില്ലാത്ത ഗായകന്‍. വിടപറഞ്ഞിട്ട് വര്‍ഷങ്ങളേറെയായെങ്കിലും ഇന്നും ഇത്രയധികം സ്മരിക്കപ്പെടുന്ന ഗായകന്‍ ലോകത്ത് വേറെയുണ്ടാവില്ല. അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ ജീവിതം വളരെ നല്ല മനുഷ്യന്‍ എന്ന നിലയിലും അടയാളപ്പെടുത്തപ്പെട്ടിരുന്നു. വ്യക്തി ജീവിതത്തില്‍ അദ്ദേഹം പുലര്‍ത്തിയിരുന്ന വിശുദ്ധിയും ദൈവികമൂല്യങ്ങളിലെ ഉറച്ച നിലപാടും കാരണമായി അദ്ദേഹം പരിചയപ്പെടുന്നവരുടെ മുഴുവന്‍ പേരുടേയും ആദരവു പിടിച്ചു പറ്റിയിരുന്നു. താന്‍ വ്യവഹരിച്ച മേഖലയില്‍ നിന്നു തന്നിലേക്ക് വന്നുചേര്‍ന്നേക്കുമായിരുന്നു തിന്മകള്‍ ഒന്നും തന്നെ അദ്ദേഹത്തെ സ്പര്‍ശിക്കയുണ്ടായില്ല. ആ മേഖലയില്‍ എത്രമാത്രം നന്മ പരത്താമെന്നതിനും അദ്ദേഹം ജീവിതം കൊണ്ട് സാക്ഷ്യം വഹിച്ചു.
എന്‍.എ സുലൈമാന്റെ കാര്യവും അതുപോലെത്തന്നെ. പഠനം കഴിഞ്ഞ് ഫാമിലി ബിസിനസ്സിലേക്ക് പ്രവേശിച്ച സുലൈമാന്‍ ആ കുടുംബം അതുവരെ ബിസിനസ്സില്‍ നിലനിര്‍ത്തിയിരുന്ന ധാര്‍മ്മിക മൂല്യങ്ങള്‍ തുടര്‍ന്നും നിലനിര്‍ത്തി.
വ്യാപാരത്തിന്റെ തുടര്‍ സാധ്യതകള്‍ തേടി ഉയരങ്ങള്‍ താണ്ടിയപ്പോഴും സ്വന്തം ജീവിതത്തിലും വ്യവഹാരങ്ങളിലും ധാര്‍മ്മികനിഷ്ഠ പുലര്‍ത്തുന്നതില്‍ വീഴ്ച വരുത്തിയില്ല. ഒരു കച്ചവടക്കാരന്റെ വിജയഘടകം എന്നു പൊതുവെ മനസ്സിലാക്കപ്പെട്ടുവരുന്ന നെഗറ്റീവ് എലിമെന്റുകളെ സ്വന്തം വ്യവഹാരങ്ങളിലോ വ്യക്തിജീവിതത്തിലോ കടന്നുവരാന്‍ സുലൈമാന്‍ ഒരിക്കലും അനുവദിച്ചില്ല. സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളില്‍ ഇടപെടുമ്പോഴും ഈ മൂല്യനിഷ്ഠ അദ്ദേഹം പോറലേല്‍ക്കാതെ പുലര്‍ത്തിപ്പോന്നു.
ഇതുപോലെത്തന്നെയാണ് ജമാല്‍ക്കയുടെ കാര്യവും. സിനിമാ, സംഗീത, മാധ്യമ മേഖലകളില്‍ നിറഞ്ഞ് നിന്ന ആറ് പതിറ്റാണ്ടുകള്‍. ആ മേഖലകളില്‍ നിന്നു സ്വാഭാവികമായും കടന്നുവരാവുന്ന ഒരു മാലിന്യവും തന്റെ ജീവിതത്തിലേക്ക് കടന്നുവരാന്‍ അദ്ദേഹം അനുവദിച്ചില്ല. ലാളിത്യവും ജീവിതവിശുദ്ധിയും സ്വഭാവത്തിലെ വിനയവും എന്നും അദ്ദേഹം നിലനിര്‍ത്തി. പ്രസിദ്ധിയുടെ പല പടവുകളും നടന്നു കയറിയപ്പോഴും അഹങ്കാരത്തിന്റെ ഒരു കണികപോലും സ്വന്തം ജീവിതത്തിലേക്ക് കടന്നുവരാന്‍ അദ്ദേഹം അനുവദിച്ചില്ല.
ഈ മൂന്നുപേരുടെയും ജീവിതവിജയത്തിന്റെ അടിസ്ഥാനഗുണം അവര്‍ പുലര്‍ത്തിയിരുന്ന സൂക്ഷ്മതയും കൃത്യതയും ആയിരുന്നു എന്നത് അവര്‍ നല്‍കുന്ന ജീവിത സന്ദേശമാണ്.


-അബൂത്വായി

Related Articles
Next Story
Share it