ലോകം മറക്കില്ല; ദൈവത്തിന്റെ ആ ഗോള്‍...

ഡീഗോ മറഡോണ വിട പറയുമ്പോള്‍ ലോകത്തിന്റെ മനസ്സില്‍ ആദ്യമെത്തുക ആ വിവാദഗോളായിരിക്കും. ലോകകപ്പ് ഫുട്‌ബോളിലടക്കം നിരവധി മികച്ച ഗോളുകള്‍ നേടിയ മറഡോണ 1986 ലോകകപ്പിലെ സൂപ്പര്‍താരമായിരുന്നു. എന്നാല്‍ കൈകൊണ്ട് തട്ടി അദ്ദേഹം നേടിയ ഗോള്‍ ഒരുപോലെ തന്നെ വിവാദവും പ്രശസ്തിയും സമ്മാനിച്ചു. ജൂണ്‍ 22ന് മെക്‌സിക്കോയിലെ അസ്‌ടെക്ക് സ്റ്റേഡിയത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരുന്നു മറഡോണയുടെ ആ വിവാദമായ ഗോളുകള്‍ പിറന്നത്. രണ്ടാം പകുതി തുടങ്ങി ആറു മിനിറ്റു പിന്നിട്ടപ്പോഴായിരുന്നു 'ദൈവത്തിന്റെ കൈ' എന്ന പേരില്‍ വിഖ്യാതമായ […]

ഡീഗോ മറഡോണ വിട പറയുമ്പോള്‍ ലോകത്തിന്റെ മനസ്സില്‍ ആദ്യമെത്തുക ആ വിവാദഗോളായിരിക്കും. ലോകകപ്പ് ഫുട്‌ബോളിലടക്കം നിരവധി മികച്ച ഗോളുകള്‍ നേടിയ മറഡോണ 1986 ലോകകപ്പിലെ സൂപ്പര്‍താരമായിരുന്നു. എന്നാല്‍ കൈകൊണ്ട് തട്ടി അദ്ദേഹം നേടിയ ഗോള്‍ ഒരുപോലെ തന്നെ വിവാദവും പ്രശസ്തിയും സമ്മാനിച്ചു.
ജൂണ്‍ 22ന് മെക്‌സിക്കോയിലെ അസ്‌ടെക്ക് സ്റ്റേഡിയത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരുന്നു മറഡോണയുടെ ആ വിവാദമായ ഗോളുകള്‍ പിറന്നത്. രണ്ടാം പകുതി തുടങ്ങി ആറു മിനിറ്റു പിന്നിട്ടപ്പോഴായിരുന്നു 'ദൈവത്തിന്റെ കൈ' എന്ന പേരില്‍ വിഖ്യാതമായ വിവാദ ഗോള്‍.
പെനല്‍റ്റി ബോക്‌സിനു പുറത്ത് വച്ച് ഉയര്‍ന്നെത്തിയ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ഇംഗ്ലണ്ടിന്റെ സ്റ്റീവ് ഹോഡ്ജിന് പിഴച്ചു. അടിച്ചകറ്റാന്‍ ശ്രമിച്ച പന്ത് ഇംഗ്ലണ്ടിന്റെ ഗോള്‍മുഖത്തേയ്ക്കാണ് ഉയര്‍ന്നെത്തിയത്. പന്തു തട്ടിയകറ്റാന്‍ ചാടിയുയര്‍ന്ന ഇംഗ്ലീഷ് ഗോളി പീറ്റര്‍ ഷില്‍ട്ടനൊപ്പമെത്തിയ മറഡോണയുടെ ഇടംകൈയ്യില്‍ തട്ടി ഗോള്‍ വീഴുകയായിരുന്നു.
ഇംഗ്ലണ്ടിന്റെ കളിക്കാര്‍ ഹാന്റ്‌ബോള്‍ എന്നു പറഞ്ഞ് വളഞ്ഞെങ്കിലും ടുണീഷ്യക്കാരനായ റഫറി അലി ബെന്നസീര്‍ ഗോള്‍ അനുവദിച്ചു. ഉപായത്തില്‍ നേടിയതാണെങ്കിലും ആ ഗോളിലേക്കു വഴിയൊരുക്കിയത് മറഡോണയുടെ തന്നെ ഒറ്റയാന്‍ മുന്നേറ്റമായിരുന്നു.
ആദ്യ ഗോളിന്റെ നാണക്കേടു മുഴുവന്‍ കഴുകിക്കളഞ്ഞ അനശ്വര മുഹൂര്‍ത്തം നാലു മിനിറ്റുകള്‍ക്കുശേഷം പിറന്നു. മറഡോണ സ്വന്തം ഹാഫില്‍നിന്നാരംഭിച്ച ഒറ്റയാന്‍ മുന്നേറ്റത്തിന്റെ പരിസമാപ്തി അതിമനോഹരമായ ഗോളിലാണ് അവസാനിച്ചത്. സെന്‍ട്രല്‍ സര്‍ക്കിളില്‍നിന്ന് ഒന്നിനു പിന്നാലെ ഒന്നായി നാലു ഡിഫന്റര്‍മാരെ ഡ്രിബിള്‍ ചെയ്ത് എത്തുമ്പോള്‍ മുന്നില്‍ ഗോളി പീറ്റര്‍ ഷില്‍ട്ടന്‍ മാത്രം. ഗോളിയേയും ഡ്രിബിളില്‍ മറികടന്ന് മുന്നിലെ ഗോള്‍ വലയത്തിലേക്ക് പന്തെത്തിക്കുമ്പോള്‍ മാറഡോണ കുറിച്ചത് ചരിത്രമായിരുന്നു. ഫുട്‌ബോള്‍ ആരാധകര്‍ക്ക് എത്ര കണ്ടാലും മതിവരാത്ത കാഴ്ചയായ ആ ഗോളിന്റെ ഓര്‍മയ്ക്കായി പിറ്റേന്നു തന്നെ അസ്‌ടെക്ക് സ്‌റ്റേഡിയത്തില്‍ സ്മരണിക ഫലകം സ്ഥാപിച്ചു.
മറഡോണ നേടിയ ആ ഉജ്ജ്വലമായ ഗോളാണ് അര്‍ജന്റീനയെ സെമിയിലേക്കും തുടര്‍ന്ന് ഫൈനലിലേക്കും കിരീടത്തിലേക്കും എത്തിച്ചത്.
'ദൈവത്തിന്റെ' ആ കൈ കാണിച്ച കുസൃതിയെക്കുറിച്ച് മറഡോണ പിന്നീട് കുറ്റസമ്മതം നടത്തി. മാപ്പു പറയുകയും കാലത്തിനു പിന്നോട്ടു നടന്ന് ചരിത്രത്തെ മാറ്റിയെഴുതുകയും ചെയ്യാന്‍ കഴിയുമെങ്കില്‍ താനതു ചെയ്യുമായിരുന്നുവെന്നും എന്നാല്‍ അതു സാധ്യമല്ലല്ലോ എന്നുമായിരുന്നു മറഡോണയുടെ പ്രതികരണം.

Related Articles
Next Story
Share it