കാസര്‍കോട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ (60) യെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. കേസിലെ പ്രധാനപ്രതികളിലൊരാള്‍ രക്ഷപ്പെട്ടതും പിന്നീട് രണ്ട് വര്‍ഷക്കാലം രൂക്ഷമായ കോവിഡ് സാഹചര്യവും കാരണം കോടതിയുടെ പ്രവര്‍ത്തനം തടസപ്പെട്ടതും ഈ കേസിന്റെ വിചാരണ മുടങ്ങാന്‍ ഇടവരുത്തിയിരുന്നു. കോവിഡ് കുറഞ്ഞ് കോടതി സജീവമായതോടെയാണ് സുബൈദ വധക്കേസ് വിചാരണ കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചത്. വിചാരണയുടെ ഭാഗമായി പ്രധാന സാക്ഷികളെ വിസ്തരിച്ചുതുടങ്ങിയിട്ടുണ്ട്. മധുര് പട്ള കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ ഖാദര്‍(28), പട്ള കുതിരപ്പാടിയിലെ ബാവ അസീസ് (25) എന്നിവരാണ് നിലവില്‍ വിചാരണ നേരിടുന്ന പ്രതികള്‍. കേസിലെ മറ്റൊരു പ്രതിയായ സുള്ള്യ അജ്ജാ വരയിലെ അബ്ദുല്‍ അസീസ് (32) പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ അബ്ദുല്‍ അസീസിനെ വിചാരണയ്ക്ക് ഹാജരാക്കാന്‍ സാധിച്ചിട്ടില്ല. മാന്യയിലെ അര്‍ഷാദ് (24) സുബൈദ വധക്കേസില്‍ ആദ്യം പ്രതിയായിരുന്നെങ്കിലും പിന്നീട് പൊലീസ് മാപ്പുസാക്ഷിയാക്കി. ചെക്കിപ്പള്ളത്തെ വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന സുബൈദയെ 2018 ജനുവരി 17നാണ് വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്ഥലം നോക്കാനെന്ന വ്യാജേനയാണ് പ്രതികള്‍ വീട്ടിലെത്തിയത്. സുബൈദ ബസ് ഇറങ്ങി വരുന്നതുകണ്ട ഇവര്‍ അവരെ പിന്തുടര്ന്നിരുന്നു. സുബൈദ വാതില്‍ തുറന്ന് അകത്തു കടന്നപ്പോള്‍ കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയും ഇതിനായി അകത്തുകടന്നപ്പോള്‍ പിറകെ കയറി ബോധം കെടുത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇതിന് ശേഷം സ്വര്‍ണാഭരണങ്ങളുമായി സംഘം സ്ഥലം വിടുകയാണുണ്ടായത്. അന്നത്തെ ജില്ലാ പൊലീസ് മേധാവി കെ. ജി സൈമണ്‍, എ.എസ്.പി വിശ്വനാഥന്, കാഞ്ഞങ്ങാട് ഡി.വൈ.എസ.്പി കെ ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് സുബൈദ വധക്കേസ് തെളിയിക്കാന്‍ കഴിഞ്ഞത്. 1500 പേജുള്ള കുറ്റപത്രമാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. ഒന്നാം പ്രതി അബ്ദുള്‍ ഖാദര്‍ കുറച്ചുകാലം സുബൈദയുടെ വീടിന് സമീപത്തുള്ള ഒരു വീട്ടില്‍ കുറച്ചുകാലം ജോലിക്ക് നിന്നിരുന്നു. സുബൈദ ഒറ്റക്ക് താമസിക്കുന്നതും ദേഹത്ത് സ്ഥിരമായി ആഭരണങ്ങള്‍ ധരിക്കുന്നതും കൊണ്ട് ഇവരുടെ വീട്ടില്‍ ധാരാളം സ്വര്‍ണവും പണവും ഉണ്ടാകുമെന്ന ധാരണയിലാണ് ഈ വീട് കവര്‍ച്ചക്കായി തിരഞ്ഞെടുക്കുകയും കൊലപാതകം നടത്തുകയും ചെയ്തത്.