ഒരു പപ്പായ കച്ചവടത്തിന്റെ കഥ; കാസര്‍കോടിന്റെ പെരുമ ഉയര്‍ത്തിയ ആപ്പിന്റേയും...

2020 സെപ്തംബര്‍ 18നായിരുന്നു ആ കച്ചവടമുറപ്പിക്കല്‍. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ തന്റെ കാറില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ബാബുവിന്റെ വിദ്യാനഗറിലെ ക്യാമ്പ് ഹൗസിലെത്തുന്നു. കലക്ടറുടെ വീട്ടുപറമ്പില്‍ വിളഞ്ഞ പപ്പായ വിലക്ക് വാങ്ങാനായിരുന്നു ബഷീറിന്റെ വരവ്. അതൊരു നല്ല കച്ചവടത്തിന്റെ തുടക്കമായിരുന്നു. ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞ, കേരളമാകെ കയ്യടിച്ച് സ്വീകരിച്ച 'സുഭിക്ഷ കെ.എസ്.ഡി' ആപ്പിന്റെ ലോഞ്ചിംഗ് കൂടിയായി മാറി ആ പപ്പായ കച്ചവടം. കലക്ടറുടെ വീട്ടില്‍ പപ്പായ വില്‍പ്പനക്ക് വെച്ചിട്ടുണ്ടെന്നറിഞ്ഞ എ.ജി.സി ബഷീര്‍ […]

2020 സെപ്തംബര്‍ 18നായിരുന്നു ആ കച്ചവടമുറപ്പിക്കല്‍. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ തന്റെ കാറില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ബാബുവിന്റെ വിദ്യാനഗറിലെ ക്യാമ്പ് ഹൗസിലെത്തുന്നു. കലക്ടറുടെ വീട്ടുപറമ്പില്‍ വിളഞ്ഞ പപ്പായ വിലക്ക് വാങ്ങാനായിരുന്നു ബഷീറിന്റെ വരവ്. അതൊരു നല്ല കച്ചവടത്തിന്റെ തുടക്കമായിരുന്നു. ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞ, കേരളമാകെ കയ്യടിച്ച് സ്വീകരിച്ച 'സുഭിക്ഷ കെ.എസ്.ഡി' ആപ്പിന്റെ ലോഞ്ചിംഗ് കൂടിയായി മാറി ആ പപ്പായ കച്ചവടം.
കലക്ടറുടെ വീട്ടില്‍ പപ്പായ വില്‍പ്പനക്ക് വെച്ചിട്ടുണ്ടെന്നറിഞ്ഞ എ.ജി.സി ബഷീര്‍ ആപ്പിലൂടെ ഒരു പപ്പായ വിലക്കാവശ്യപ്പെടുന്നു.
വില്‍പ്പനക്കാരനായ ജില്ലാകലക്ടര്‍ പപ്പായക്ക് 10 രൂപ വില നിശ്ചയിക്കുന്നു. ബഷീര്‍ പത്ത് രൂപ നല്‍കി പപ്പായ വാങ്ങുന്ന ഈ അപൂര്‍വ്വ കച്ചവടം കാസര്‍കോട്ട് നിന്ന് തുടക്കം കുറിച്ച നല്ലൊരു വില്‍പ്പനയുടെ തുടക്കമാവുകയായിരുന്നു.
മികവിന്റെ അടയാളം ചാര്‍ത്തിയ പല പദ്ധതികള്‍ക്കും തുടക്കം കുറിച്ച മണ്ണാണ് കാസര്‍കോട്. കാസര്‍കോടിന്റെ മണ്ണില്‍ വിത്തിട്ട് മുളപ്പിച്ച കര്‍ഷക ആപ്പ് കേരളവും പുറം നാടുകളും മാതൃകയാക്കുകയാണിപ്പോള്‍. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന നാടന്‍ കാര്‍ഷിക വിളകളും ഭക്ഷ്യോല്‍പ്പന്നങ്ങളും ഇടനിലക്കാരില്ലാതെ ഉപഭോക്താക്കളിലേക്കെത്തിക്കുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം ആരംഭിച്ച ഡിജിറ്റല്‍ സംവിധാനത്തിന് ദിവസങ്ങള്‍ കൊണ്ട് തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കയാണ്.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ രണ്ട് ലക്ഷം രൂപ ധനസഹായത്തോടെ സ്റ്റാര്‍ട്ട്അപ് മിഷനായ ഫൈനസ്റ്റ് ഇന്നവേഷനാണ് ആപ് രൂപകല്‍പ്പന ചെയ്തത്. കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ യഥേഷ്ടം വിറ്റഴിക്കാനും ഉപഭോക്താവിന് ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും ഉപകരിക്കുന്ന ഈ ആപ്പ് നാടന്‍ വിഭവങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചില്ലറ സന്തോഷമല്ല നല്‍കിയിരിക്കുന്നത്.
കര്‍ഷകനെയും ഉപഭോക്താവിനെയും നേരിട്ടു ബന്ധിപ്പിക്കുന്നുവെന്ന നേട്ടവും ഈ ആപ്പിനുണ്ട്. രാജ്യത്ത് തന്നെ ആദ്യമായാണ് കാസര്‍കോട് ജില്ലയില്‍ ഇത്തരമൊരു സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കര്‍ഷകനും ഉപഭോക്താവിനും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാവും. പേര്, പിന്‍കോഡ്, സ്ഥലം അടക്കമുള്ള വിവരങ്ങള്‍ ഗുണഭോക്താവ് ആദ്യം ആപില്‍ രജിസ്റ്റര്‍ ചെയ്യണം. ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ആണെങ്കില്‍ വില്‍ക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പഴം, പച്ചക്കറി, ധാന്യം, മറ്റുള്ളവ എന്നിവയില്‍ നിന്ന് കാറ്റഗറി സെലക്ട് ചെയ്യുകയാണ് അടുത്ത ദൗത്യം. വില്‍ക്കാനുള്ള സാധനത്തിന്റെ തൂക്കവും മാര്‍ക്കറ്റ് വിലയും വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന വിലയും ആപ്പില്‍ എന്റര്‍ ചെയ്യണം. തുടര്‍ന്ന് ഉല്‍പ്പന്നത്തിന്റെ പടം അപ്‌ലോഡ് ചെയ്യുന്നതോടെ നടപടികള്‍ പൂര്‍ത്തിയായി.
ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ 'വാങ്ങുക' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അവരുടെ സമീപ പ്രദേശത്ത് നിന്ന് ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ കാണാന്‍ സാധിക്കും. ഉല്‍പ്പന്നം വാങ്ങാന്‍ അത് ഉല്‍പ്പാദിപ്പിച്ച കര്‍ഷകനുമായി ബന്ധപ്പെടാന്‍ വാട്‌സ്ആപ് സൗകര്യവും ഫോണ്‍വഴി സംസാരിക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. ഫൈനസ്റ്റ് ഇന്നവേഷന്‍ സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ സി.ഇ.ഒ. അഭിലാഷ് സത്യന്‍, ആര്‍.കെ ഷിബിന്‍, ജിത്തുജോയ്, സി.പി അക്ഷയ് എന്നിവര്‍ ചേര്‍ന്നാണ് ആപ് തയ്യാറാക്കിയത്.

Related Articles
Next Story
Share it