കാഞ്ഞങ്ങാട്: ആറര പതിറ്റാണ്ട് പഴക്കമുള്ള നീലേശ്വരം പാലം ഓര്‍മ്മയാകാന്‍ പോകുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിലേശ്വരം പുഴക്ക് പുതിയ പാലം വരുന്നതോടെയാണ് ഒട്ടേറെ ഓര്‍മ്മകള്‍ ബാക്കിയാക്കി നീലേശ്വരം പാലം വിസ്മൃതിയിലാകുന്നത്. 1956-ലാണ് ഇവിടെ പാലം പണി തുടങ്ങിയത്. ഇതിനു മുമ്പ് കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗത്തുള്ളവര്‍ കടത്തുതോണിയെയാണ് ആശ്രയിച്ചിരുന്നത്. പാലം വരുന്നതിനു മുമ്പ് കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗത്തേക്ക് സര്‍വീസ് നടത്തിയിരുന്ന കാഞ്ഞങ്ങാട്ടെ ആദ്യകാലത്തെ അശോകബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങളെ രണ്ടു ചീനകള്‍ ചേര്‍ത്ത് കെട്ടിയ ചങ്ങാടത്തിലാണ് മറുകരയിലെ ത്തിച്ചിരുന്നത്. ഇവിടെ കടവ് ലേലത്തില്‍ നല്‍കുകയാണ് ചെയ്തിരുന്നത്. പയ്യന്നൂര്‍ ഭാഗത്തേക്കുള്ള സാധനങ്ങള്‍ തോണിയില്‍ കൊണ്ടുപോകുമ്പോള്‍ മലയോരത്തേക്ക് വണ്ടിയിലായിരുന്നു സാധനങ്ങള്‍ കൊണ്ടു പോയിരുന്നത്. ഇവിടെനിന്നുള്ള സാധനങ്ങള്‍ മലയോരത്തേക്കു കൊണ്ടുപോകുന്ന കാളവണ്ടി പിറ്റേന്ന് തിരിച്ചു വരുമ്പോള്‍ മലയോരത്തെ കാര്‍ഷികവിഭവങ്ങള്‍ ഉള്‍പ്പെടെയുള്ളവ വില്‍പ്പനക്കായി തിരിച്ചു കൊണ്ടുവരും. പുതിയ കോട്ട ചന്തയിലേക്കാണെത്തിച്ചിരുന്നത്. പാലം വരുന്നതിനുമുമ്പ് നീലേശ്വരം ചെറുവത്തൂര്‍ ഭാഗത്തുനിന്നുള്ള കച്ചവടക്കാര്‍ പുതിയ കോട്ട അങ്ങാടിയില്‍ നിന്നും ഒരാഴ്ചത്തേക്കുള്ള സാധനങ്ങളുമായാണ് മടങ്ങുക. 1958 നിര്‍മ്മാണം പൂര്‍ത്തിയായ പാലം അന്നത്തെ പൊതുമരാമത്ത് മന്ത്രി ടി.എ മജീദാണ് ഉദ്ഘാടനം ചെയ്തത്. ചെന്നൈ ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ള ജോലിക്കാരാണ് പാലം പണിക്കെത്തിയിരുന്നത്. ആധുനിക ഉപകരണങ്ങളുടെ സഹായങ്ങളില്ലാതെ മനുഷ്യാധ്വാനത്തില്‍ മാത്രം നിര്‍മ്മിച്ച പാലമാണ് ഇനിയില്ലാതാകുന്നത്. പുതിയ പാലത്തിന്റെ പൈലിങ്ങ് ജോലി പുരോഗമിക്കുകയാണ്.