തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കാലവര്‍ഷം കനത്തു. പലയിടത്തും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലമ്പൂരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഒഴുക്കില്‍പെട്ടു. മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേരെ ഉച്ചവരെയും കണ്ടെത്താനായില്ല. തിരുവല്ലയില്‍ നൂറ്റാണ്ട് പഴക്കമുള്ള സി.എസ്.ഐ പള്ളി കനത്ത മഴയില്‍ തകര്‍ന്ന് വീണു. കാസര്‍കോട് ജില്ലയിലും ഇന്നലെ മുതല്‍ ആരംഭിച്ച കനത്ത മഴ തുടരുകയാണ്. നിലമ്പൂര്‍ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബമാണ് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ കുതിരപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. ഇവരില്‍ രണ്ട് കുട്ടികള്‍ ആദ്യം രക്ഷപ്പെട്ടു. ഇവര്‍ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒരു സ്ത്രീയെ മൂന്ന് കിലോമീറ്റര്‍ അകലെ നിന്നും കണ്ടെത്തി. എന്നാല്‍ രണ്ട് പേരെ ഇനിയും കണ്ടെത്താനായില്ല. സുശീല (60), അനുശ്രീ (12) എന്നിവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. അതിരാവിലെ ക്ഷേത്രത്തില്‍ ബലിയര്‍പ്പിക്കുന്നതടക്കമുള്ള ചടങ്ങുകള്‍ക്കായി എത്തിയവരാണ് ഇവരെന്ന് സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ ആറ് മണിക്ക് ശേഷം മാത്രമാണ് ചടങ്ങുകള്‍ ആരംഭിക്കുക. ഇവര്‍ എന്തിന് വളരെ പുലര്‍ച്ചെ ഇവിടെ എത്തി എന്നത് സംബന്ധിച്ച് വ്യക്തതയില്ല. തിരുവല്ല നിരണം പനച്ചിമൂട് എസ്. മുക്കിലെ സി.എസ്.ഐ പള്ളിയാണ് ഇന്ന് രാവിലെ 6 മണിയോടെ കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്ന് വീണത്. ഏതാനും 135 വര്‍ഷത്തോളം പഴക്കമുള്ള പള്ളിയാണ് ഇത്.
വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്തതിനാല്‍ സംസ്ഥാനത്ത് വിവിധ അണക്കെട്ടുകള്‍ തുറന്നു. പത്തനംതിട്ടയില്‍ മണിയാര്‍ ഡാം തുറന്ന സാഹചര്യത്തില്‍ പമ്പ, കക്കാട്ടാര്‍ തീരങ്ങളില്‍ വസിക്കുന്നവര്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇടുക്കിയിലെ കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളും തുറന്നിട്ടുണ്ട്. പാംബ്ല ഡാമിന്റെ രണ്ട് ഷട്ടറുകളാണ് തുറന്നത്. കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.