പുതിയ കാര്‍ഷിക ബില്ലും നിലനില്‍പ്പിനായുള്ള പ്രക്ഷോഭവും

ഇന്ത്യന്‍ കാര്‍ഷിക പരിഷ്‌കാരങ്ങള്‍ എന്നപേരില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 27നാണ് പാര്‍ലമെന്റില്‍ കര്‍ഷക ബില്ലുകള്‍ പാസാക്കിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പു വെച്ചതോടെ കാര്‍ഷിക ബില്ല് പ്രാബല്യത്തില്‍ വരികയും ചെയ്തു. കര്‍ഷകര്‍ക്ക് ഒന്നിലധികം മാര്‍ക്കറ്റിങ് ചാനലുകളില്‍ ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്താനും മുന്‍കൂട്ടി നിര്‍ണ്ണയിച്ച കരാറുകളില്‍ ഏര്‍പ്പെടാനും പുതിയ നിയമം അനുവദിക്കുന്നു എന്നാണ് കേന്ദ്രസര്‍ക്കാര്‍ ബില്ലിന്റെ ഗുണമായി പറയുന്ന ഒന്ന്. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേഴ്സ് (പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍) ആക്റ്റ്, കാര്‍ഷിക ഉത്പന്നങ്ങളുടെ (ശാക്തീകരണവും സംരക്ഷണവും) വില […]

ഇന്ത്യന്‍ കാര്‍ഷിക പരിഷ്‌കാരങ്ങള്‍ എന്നപേരില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 27നാണ് പാര്‍ലമെന്റില്‍ കര്‍ഷക ബില്ലുകള്‍ പാസാക്കിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പു വെച്ചതോടെ കാര്‍ഷിക ബില്ല് പ്രാബല്യത്തില്‍ വരികയും ചെയ്തു. കര്‍ഷകര്‍ക്ക് ഒന്നിലധികം മാര്‍ക്കറ്റിങ് ചാനലുകളില്‍ ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്താനും മുന്‍കൂട്ടി നിര്‍ണ്ണയിച്ച കരാറുകളില്‍ ഏര്‍പ്പെടാനും പുതിയ നിയമം അനുവദിക്കുന്നു എന്നാണ് കേന്ദ്രസര്‍ക്കാര്‍ ബില്ലിന്റെ ഗുണമായി പറയുന്ന ഒന്ന്. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കൊമേഴ്സ് (പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍) ആക്റ്റ്, കാര്‍ഷിക ഉത്പന്നങ്ങളുടെ (ശാക്തീകരണവും സംരക്ഷണവും) വില ഉറപ്പ്, കാര്‍ഷിക സേവനനിയമം, അവശ്യചരക്ക് (ഭേദഗതി) നിയമം എന്നിവയൊന്നും ഫലത്തില്‍ കര്‍ഷകര്‍ക്ക് ഗുണമുള്ളതായി ഭവിക്കില്ല എന്നതാണ് യാഥാര്‍ഥ്യം.

കര്‍ഷക വിരുദ്ധമായ പുതിയ നിയമം പാസായതോടെ രാജ്യമെമ്പാടും മണ്ണിന്റെ മക്കള്‍ കടുത്ത പ്രതിഷേധവുമായി തെരുവില്‍ പോരാടുകയാണ്. രാജ്യത്ത് കാര്‍ഷിക വൃത്തിയില്‍ മുന്നിട്ടു നില്‍ക്കുന്ന പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരാണ് കര്‍ഷക വിരുദ്ധമായ ബില്ലിനെതിരെയുള്ള പ്രക്ഷോഭത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത്.
ലോകരാഷ്ട്രങ്ങളില്‍ ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന നമ്മുടെ രാജ്യത്തെ 138 കോടിയിലധികം വരുന്ന ജനങ്ങളില്‍ ബഹുഭൂരിഭാഗവും വരുമാനത്തിനും വിശപ്പടക്കാനും വഴി കണ്ടെത്തുന്നത് സ്വന്തം അധ്വാനത്തിലൂടെ വിളയിച്ചെടുക്കുന്ന വിവിധയിനം ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതിയിലൂടെയും വിപണനം ചെയ്തുമാണ്. മൂന്നു നാല് ദശാബ്ദങ്ങള്‍ പിറകോട്ടു നോക്കിയാല്‍ നമ്മുടെ പിന്‍തലമുറക്കാര്‍ അനുഭവിച്ചിട്ടുള്ള ക്ഷാമകാലത്തും ഭക്ഷ്യവസ്തുക്കള്‍ ചവറ്റുകൂനയില്‍ നിറയുന്ന ഇക്കാലത്തും നമ്മുടെ തീന്മേശകളില്‍ കുമിഞ്ഞുകൂടുന്ന ഓരോ തരം വിഭവങ്ങളും വിളയിച്ചെടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ നമ്മില്‍ പലരും അറിയാറില്ല. അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കാറില്ല. മുന്‍കാല ഭരണകര്‍ത്താക്കള്‍ നിര്‍മ്മിച്ച് നടപ്പാക്കിയിട്ടുള്ള പലനിയമങ്ങളും നടപടിക്രമങ്ങളും പലതും മണ്ണിന്റെ മക്കള്‍ക്ക് ഗുണകരമായിരുന്നില്ല. എന്നിരുന്നാലും സ്വന്തം വിളകള്‍ സ്വയം വിറ്റഴിക്കാനും വിലപറയാനും കര്‍ഷകര്‍ക്ക് അവകാശമുണ്ടായിരുന്നു. എന്നാല്‍ സ്വന്തം ഭൂമിയിലും മറ്റുസംവിധാനങ്ങളിലൂടെയും കൃഷിയിറക്കി വെയിലും മഞ്ഞും മഴയുമെന്ന വ്യത്യസമില്ലാതെ മണ്ണിലും ചെളിയിലും മാസങ്ങളോളം കഴിഞ്ഞു കൂടുന്ന കര്‍ഷകമക്കളെ കൂടുതല്‍ ദുരിതത്തിലേക്കും തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വില പറയാനും വിധിയെഴുതാനുമുള്ള അധികാരം കുത്തക കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് തീറെഴുതുന്ന നടപടികളുമായാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ കാര്‍ഷികബില്ല് പാര്‍ലമെന്റില്‍ പാസ്സാക്കിയെടുത്തിട്ടുള്ളത്. തിരഞ്ഞെടുപ്പുകാലത്ത് സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ള അംബാനിമാരും അദാനിമാരുമടക്കമുള്ള ഭീമന്മാര്‍ക്ക് കൃഷിക്കുനല്‍കേണ്ട ലോണ്‍ പ്രകാരം ഏറ്റവും കുറഞ്ഞ പലിശനിരക്കില്‍ ആയിരക്കണക്കിന് രൂപയുടെ വായ്പകള്‍ നല്‍കി വമ്പന്‍ ശീതീകരണസംഭരണികള്‍ നിര്‍മ്മിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുത്തു സജ്ജമാക്കിയതിന് ശേഷമാണ് പാര്‍ലമെന്റില്‍ കര്‍ഷകവിരുദ്ധമായ ബില്ല് പാസ്സാക്കിയത് എന്നത് ഗൂഢതന്ത്രങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു.

വയലേലകളില്‍ പകലന്തിയോളം വിയര്‍പ്പൊഴുക്കി കോടിക്കണക്കിനാളുകള്‍ക്ക്അന്നം വിളയിക്കുന്ന കര്‍ഷകസമൂഹത്തെ കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് മുന്നില്‍ വിലകുറച്ചു വില്‍പ്പന നടത്തിയാണ്പുതിയ കാര്‍ഷികബില്ല് പാര്‍ലമെന്റില്‍ യാതൊരു തത്വദീക്ഷയുമില്ലാതെ ചുട്ടെടുത്തിട്ടുള്ളത്. തുടക്കത്തില്‍ കോര്‍പറേറ്റുകള്‍ പ്രഖ്യാപിക്കുന്ന മോഹവിലക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കര്‍ഷകര്‍ക്ക് പിന്നീട് കുത്തകകള്‍ നിശ്ചയിക്കുന്ന തുച്ഛ വില മാത്രമേ ലഭിക്കുകയുള്ളൂ എന്നതും കര്‍ഷകര്‍ക്കുള്ള ഇരുട്ടടിയാവുമെന്നതും തീര്‍ച്ചയാണ്.
തിരഞ്ഞെടുപ്പ്കാലത്ത് പ്രചാരണം കൊഴുപ്പിക്കാനും വോട്ടുകള്‍ പെട്ടിയിലാക്കാനും കര്‍ഷകരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും പ്രസംഗിക്കുകയും അധികാരത്തിലേറിയാല്‍ കോര്‍പ്പറേറ്റ് ഭീമന്മാരുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുകയും കര്‍ഷകരെ ദുരിതക്കയത്തിലേക്കു തള്ളിവിടുന്നതുമാണ് ദശാബ്ദങ്ങളായി രാജ്യത്ത് നടമാടുന്നത്.
രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ കര്‍ഷകരെ തിരിഞ്ഞു കുത്തുന്ന നിര്‍ദ്ദയമായ നിയമങ്ങളാണ് മോദി സര്‍ക്കാര്‍ ഇതിനകം നടപ്പാക്കിയിട്ടുള്ളത്.

കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനും മിനിമം വില ഉറപ്പാക്കുന്നതിനുമുള്ള സംവിധാനമായി 1951ല്‍ സ്ഥാപിതമായ അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ്മാര്‍ക്കറ്റ് കമ്മിറ്റിയെ (എ.പി.എം.സി) ഇല്ലാതാക്കുന്ന നയമാണ് പുതിയ ബില്ലിലൂടെ ഉണ്ടാവുന്നത്. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് തറവില നിശ്ചയിക്കാന്‍ ഉതകുമായിരുന്ന മിനിമം സപ്പോര്‍ട്ട്‌പ്രൈസ് (എം.എസ്.പി.) സംവിധാനത്തെയും നിര്‍വ്വീര്യമാക്കിക്കൊണ്ടാണ് പുതിയ കാര്‍ഷികബില്ല് പാര്‍ലമെന്റില്‍ പാസ്സാക്കിയെടുത്തിട്ടുള്ളത്.
നിലവിലുള്ള എ.പി.എം.സി സംവിധാനത്തിന് കീഴില്‍ മാര്‍ക്കറ്റുകളില്‍ കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്താനും ന്യായമായ വില ലഭിക്കാനുമുള്ള സാഹചര്യം ഉണ്ടാകുമായിരുന്നു. ചില പോരായ്മകള്‍ ഉണ്ടെങ്കിലും അവ പരിഹരിച്ചു മുന്നോട്ട്‌പോകുന്നതിനു പകരം സ്വകാര്യകുത്തകകളുടെ മാര്‍ക്കറ്റുകള്‍ക്ക് അവസരമൊരുക്കിക്കൊടുക്കാന്‍ എ.പി.എം.സി. സംവിധാനം അപ്പാടെ ഇല്ലാതാക്കുന്ന വിധമാണ് പുതിയ കാര്‍ഷികബില്ല്പാസ്സാക്കിയിട്ടുള്ളത്.

മുമ്പുണ്ടായിരുന്ന സംവിധാനത്തില്‍ എ.പി.എം.സി. മുഖേന ശേഖരിച്ചിരുന്ന ഫീസ് കര്‍ഷകരുടെ ക്ഷേമത്തിനായി വിനിയോഗിച്ചിരുന്നത് പുതിയനിയമത്തില്‍ പാവപ്പെട്ട കര്‍ഷകരുടെ ചെലവില്‍ കുത്തകകളുടെ അഗ്രിബിസിനസ് വളരാന്‍ സഹായിക്കുന്ന തരത്തിലാക്കിയത് കര്‍ഷകരെ പട്ടിണിയിലേക്കും അതുവഴി ആത്മഹത്യയിലേക്കും നയിക്കുവാനേ ഉതകു. കരാര്‍ കൃഷിക്ക് സൗകര്യമൊരുക്കുന്നതും കരിഞ്ചന്തയെ പ്രോത്സാഹിപ്പിക്കുന്നതുമായ പുതിയനിയമം പ്രാബല്യത്തില്‍ വരുന്നതോടുകൂടി കുത്തക മുതലാളിമാര്‍ സ്പോണ്‍സര്‍മാര്‍ എന്ന നാമധേയത്തില്‍ സര്‍ക്കാരിന്റെ ഇഷ്ടക്കാരായി വാഴുന്ന സ്ഥിതിവിശേഷമുണ്ടാവും. ഉത്പന്നങ്ങളുടെ ഗുണനിലവാരം നിര്‍ണയിക്കാനും അവ നിരസിക്കാനുമുള്ള അവകാശം കോര്‍പ്പറേറ്റുകള്‍ക്ക് ലഭിക്കുന്നതോടു കൂടി കാര്‍ഷികബില്ലിന്റെ പ്രത്യാഘാതം സംബന്ധിച്ച പരാതികള്‍ കര്‍ഷകര്‍ തഹസില്‍ദാര്‍മാര്‍ക്ക്മുമ്പാകെ ബോധിപ്പിക്കേണ്ടി വരികയും നടപടികള്‍ വൈകുമെന്നതിനാല്‍ പരിഹാരമില്ലാതെ കര്‍ഷകര്‍ പെരുവഴിയിലുമാകും.
ഈ വിഷയത്തില്‍ ഒരു സിവില്‍ കോടതിക്കും ഏതെങ്കിലും സ്യൂട്ടോ നടപടികളോ സ്വീകരിക്കാന്‍ അധികാരമില്ല എന്നുള്ളതാണ് പുതിയ ബില്ല് കര്‍ഷകവിരുദ്ധമാണ് എന്നുള്ളതിന് ഉപോല്‍ബലകമാകുന്നത്. പുതിയ ആക്ടിന് കീഴില്‍ അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും അതോറിറ്റിയോ അനുബന്ധമായ ചട്ടങ്ങളോ മുഖേന തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാമെന്ന് പറയുന്നുണ്ടെങ്കിലും അതെ എത്രത്തോളം പ്രവര്‍ത്തികമാക്കാമെന്നുള്ളതും കര്‍ഷകരില്‍ ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.

കോവിഡ് പശ്ചാത്തലത്തില്‍ വ്യവസായ മേഖലയിലുണ്ടായ തകര്‍ച്ചയുടെ ഫലമായി കോര്‍പ്പറേറ്റ് ഭീമന്മാരുടെ ലാഭത്തിലെ ഇടിവ് നികത്താന്‍ അവര്‍കണ്ട പുതിയ വഴിയാണ് കാര്‍ഷിക മേഖല കൂടി കൈപ്പിടിയിലൊതുക്കുക എന്നുള്ളത്. കുത്തകകളുടെ താല്‍പര്യങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കുകയും അവരുടെ തണലില്‍ സുഖലോലുപതയിലാറാടാനുള്ള ത്വരയുണ്ടാവുകയും ചെയ്താല്‍ രാജ്യത്തെ ജനങ്ങള്‍ക്കെതിരെ ഹീനമായ നടപടികളിലൂടെ ഭരണകൂടം മുന്നേറുമെന്നത് അത്ഭുതമുളവാക്കുന്ന ഒന്നല്ല.
കഠിനാദ്ധ്വാനം ചെയ്തു വിളയിച്ചെടുക്കുന്ന ഉത്പന്നങ്ങള്‍ക്ക് വില പറയാനും ഗുണമേന്മ നിശ്ചയിക്കാനുമുള്ള അധികാരം സ്വകാര്യ മുതലാളിമാര്‍ക്ക് ലഭിക്കുന്നതോടെ വെയിലും മഞ്ഞും മഴയും കൊണ്ട് ജീവിതകാലം കഴിച്ചുകൂട്ടാനേ കര്‍ഷക മക്കള്‍ക്ക് വിധിയുണ്ടാവൂ. പ്രത്യക്ഷത്തില്‍ ദോഷകരമെന്നു തോന്നില്ലെങ്കിലും ഭാവിയില്‍ കോര്‍പറേറ്റ് മുതലാളിമാരുടെ ക്രൂരനടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്നുള്ളത് വര്‍ത്തമാന കാല വിപണിയിലെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗതിവിഗതികള്‍ നോക്കിയാല്‍ മതിയാകും.

നിലവിലുള്ള മണ്ഡി (മാര്‍ക്കറ്റ്) സമ്പ്രദായം എടുത്തുകളയുന്നതോടെ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും നോക്കുകുത്തിയാവുമെന്നത് യാഥാര്‍ഥ്യമാണ്. നിരവധി പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച രാജ്യതലസ്ഥാനത്തെ അക്ഷരാര്‍ത്ഥത്തില്‍ പ്രകമ്പനം കൊള്ളിക്കുകയാണ് ലക്ഷക്കണക്കിന് ആളുകള്‍ വന്നുചേരുന്ന കര്‍ഷക പ്രോക്ഷോഭം.
തീവ്രവാദ മുദ്രചാര്‍ത്തിയും അണ്ണാഹസാരെ പോലുള്ളവരെ ഇടപെടുത്തിയും ഫലമില്ലാത്ത ചര്‍ച്ചകള്‍ നടത്തിയും പ്രക്ഷോഭത്തിന്റെ ഗതിമാറ്റാന്‍ മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും കാര്‍ഷിക നിയമത്തിലെ ചതി തിരിച്ചറിഞ്ഞ കര്‍ഷകര്‍ വിട്ടുവീഴ്ചക്ക് ഒരിഞ്ചും തയ്യാറായിട്ടില്ല.
ചുരുക്കത്തില്‍ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ചു നാടുവിട്ട കുത്തക ഭീമന്മാരുണ്ടാക്കിവെച്ച ബാധ്യതയും രാജ്യത്തെ ജനങ്ങളുടെ തലയിലേറ്റി വച്ച സര്‍ക്കാര്‍ കാര്‍ഷിക മേഖലയും കോര്‍പ്പറേറ്റുകള്‍ക്ക് ഏല്‍പ്പിച്ചുകൊടുത്തേ അടങ്ങൂ എന്ന നിലപാടിലാണ്. എന്നാല്‍ കാര്‍ഷിക മേഖലയുടെ നിലനില്‍പ്പിന്നായും സര്‍ക്കാരിന്റെ പിന്തിരിപ്പന്‍ നയങ്ങള്‍ക്കെതിരെയും പ്രായഭേദമന്യേസമരരംഗത്തുള്ള കര്‍ഷക മക്കളോടൊപ്പം നിലകൊണ്ടില്ലെങ്കില്‍ നമ്മുടെയും വരുംതലമുറയുടെയും ഭാവി ശോഭനമായിരിക്കില്ല.
പ്രതിഷേധം ഉയരണം കുത്തകളെ പോറ്റുന്ന സര്‍ക്കാര്‍ നിലപാടും നയവും മാറ്റുന്നത് വരേക്കും.

Related Articles
Next Story
Share it