മിശിഹാ...അയാള്‍ പൂര്‍ണ്ണനാണ്

പ്രായം തളര്‍ത്താത്ത പോരാട്ട വീര്യത്തിന്റെ ആള്‍രൂപം, ലോക ഫുട്ബോളിലെ ഇതിഹാസം ലെയണല്‍ ആന്‍ട്രസ് മെസ്സി ലോക റെക്കോര്‍ഡുകള്‍ ഒരോന്നും കീഴക്കിയപ്പോളും, ലോകക്കപ്പെന്ന സ്വപ്നം പടിവാതില്‍ക്കല്‍ വെച്ച് നഷ്ടപെട്ട നിര്‍ഭാഗ്യവാനായിരുന്നു അയാള്‍. പക്ഷേ കാലം ആയളെ വെറും കയ്യോടെ പ്രഫഷണല്‍ ഫുട്ബോളില്‍ നിന്നും പറഞ്ഞയക്കാന്‍ തയ്യാറായിരുന്നില്ല. കാത്തിരിപ്പിന് വിരാമം. 2022 ഖത്തര്‍ വേള്‍ഡ് കപ്പിന് തിരശ്ശീല വിഴുന്നതിന് മുന്‍പ് അയാള്‍ ആ സ്വപ്നവും സാക്ഷാത്കരിച്ചു. തന്റെ ക്യാപ്റ്റന്‍സിയില്‍ അര്‍ജന്റീനയിലേക്കൊരു വേള്‍ഡ് കപ്പ്.ലയണല്‍ മെസി - വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത, ഒരു […]

പ്രായം തളര്‍ത്താത്ത പോരാട്ട വീര്യത്തിന്റെ ആള്‍രൂപം, ലോക ഫുട്ബോളിലെ ഇതിഹാസം ലെയണല്‍ ആന്‍ട്രസ് മെസ്സി ലോക റെക്കോര്‍ഡുകള്‍ ഒരോന്നും കീഴക്കിയപ്പോളും, ലോകക്കപ്പെന്ന സ്വപ്നം പടിവാതില്‍ക്കല്‍ വെച്ച് നഷ്ടപെട്ട നിര്‍ഭാഗ്യവാനായിരുന്നു അയാള്‍. പക്ഷേ കാലം ആയളെ വെറും കയ്യോടെ പ്രഫഷണല്‍ ഫുട്ബോളില്‍ നിന്നും പറഞ്ഞയക്കാന്‍ തയ്യാറായിരുന്നില്ല. കാത്തിരിപ്പിന് വിരാമം. 2022 ഖത്തര്‍ വേള്‍ഡ് കപ്പിന് തിരശ്ശീല വിഴുന്നതിന് മുന്‍പ് അയാള്‍ ആ സ്വപ്നവും സാക്ഷാത്കരിച്ചു. തന്റെ ക്യാപ്റ്റന്‍സിയില്‍ അര്‍ജന്റീനയിലേക്കൊരു വേള്‍ഡ് കപ്പ്.
ലയണല്‍ മെസി - വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത, ഒരു പക്ഷെ ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവുമധികം വാഴ്ത്തപ്പെടലുകള്‍ക്ക് വിധേയനായ, ദൈവതുല്യനായ താരം. മെസി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ ലോകത്തെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്നാണ്. ദൗര്‍ഭാഗ്യം അയാളെ വിടാതെ പിന്തുടര്‍ന്ന് കൊണ്ടേയിരുന്നു. ഒരു ജനതയുടെ മുഴുവന്‍ സ്വപ്നങ്ങളും പ്രതീക്ഷകളും തന്റെ തോളിലേറ്റി നടന്നപ്പോഴും അയാള്‍ ശാന്തനായിരുന്നു. പരാജയങ്ങള്‍, ഫോം ഔട്ട് ഒന്നിലും അയാള്‍ ആരേയും പഴിചാരിയില്ല, കുറ്റപ്പെടുത്തിയില്ല. വിമര്‍ശനങ്ങളും കുത്തുവാക്കുകളും കൂരമ്പുകളായി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് ചെന്നപ്പോഴും ആയാള്‍ കളിയിലും തന്റെ വിശ്വാസത്തിലും ഉറച്ച് നിന്നു. വിമര്‍ശനങ്ങളെ വെല്ലുവിളിയായി ഏറ്റെടുത്ത അയാള്‍ തന്റെ പ്രയാണം തുടര്‍ന്ന് കൊണ്ടേയിരുന്നു. അങ്ങനെയൊന്നും തളര്‍ന്നുപോവുന്ന ചരിത്രമായിരുന്നില്ല മെസ്സിയുടേത്.
ഒരായുസ്സ് മുഴുവന്‍ ആഘോഷിക്കാനുള്ള നിമിഷങ്ങളാണ് മെസ്സി നല്‍കിയിരിക്കുന്നത്. ലോകകപ്പ് ഫൈനലില്‍ മെസ്സി നമുക്കുവേണ്ടി ചെയ്തത് നിസ്സാര കാര്യങ്ങളല്ല! പകരം നല്‍കാന്‍ നമ്മുടെ കൈവശം എന്താണുള്ളത്? ലോകകപ്പില്‍ ചുംബിച്ചുനില്‍ക്കുന്ന മെസ്സിയെ കാണുമ്പോള്‍ കണ്ണുനിറഞ്ഞ് പോയിട്ടുണ്ട്. പ്രിയപ്പെട്ടവരില്‍ പ്രിയപ്പെട്ടവനായ മിശാഹാ...നിങ്ങള്‍ക്ക് തരാന്‍ ഈ ആനന്ദക്കണ്ണീര്‍ മാത്രമേയുള്ളൂ...
മെസ്സിയുടെ പരാജയത്തിനുവേണ്ടി വിധി പോലും പരിശ്രമിക്കുന്നു എന്ന നിലയിലായിരുന്നു കാര്യങ്ങള്‍! അര്‍ജന്റീന രണ്ടുതവണ ഫ്രാന്‍സിന്റെ വലകുലുക്കിയപ്പോള്‍ എല്ലാം ശുഭകരമായി അസാനിക്കുമെന്നാണ് വിചാരിച്ചതാണ്. പക്ഷേ സ്വപ്നങ്ങള്‍ക്ക് കരിനിഴലായി മാറിയ എംബാപ്പെ കളിയെ അധിക സമയത്തിലേക്ക് കൊണ്ടുപോയി.
എക്സ്ട്രാടൈമിലെ അത്ഭുത ഗോളിലൂടെ മെസ്സി അര്‍ജന്റീനയെ വീണ്ടും മുന്നിലെത്തിച്ചതാണ്. പക്ഷേ ദൗര്‍ഭാഗ്യം ഹാന്‍ഡ്ബോളിന്റെ രൂപത്തില്‍ വിണ്ടും വന്നു. എംബാപ്പെ സ്‌കോര്‍ ചെയ്തു. അങ്ങനെ പെനാല്‍റ്റി ഷൂട്ടൗട്ടിന്റെ ആവേശകരവും ഹൃദയമിടിപ്പിന്റെ താളവും ഒരുപോലെ ഉയര്‍ന്ന് നിന്ന നിമിഷം.
അര്‍ജന്റീനയുടെ ആദ്യ കിക്ക് എടുത്തത് മെസ്സിയാണ്. ഒരു മനുഷ്യന് സഹിക്കാന്‍ കഴിയുന്നതിലേറെ അയാള്‍ അതിനോടകം അനുഭവിച്ചിരുന്നു. ഉന്നം പിഴച്ചാല്‍ പോലും നാം മെസ്സിയോട് ക്ഷമിക്കുമായിരുന്നു. പക്ഷേ മെസ്സി കൂള്‍ ആയിരുന്നു. ഫ്രഞ്ച് ഗോളി ലോറിസിനെ പരിഹസിക്കുന്ന രീതിയില്‍ പന്തിനെ തഴുകിവിട്ട് ഗോളാക്കി മാറ്റി!
ആ ചങ്കുറപ്പിന്റെ മുമ്പില്‍ വിധിക്ക് തോറ്റുകൊടുക്കാതെ നിവൃത്തിയില്ലായിരുന്നു. ലോകകപ്പ് ജയിക്കാനുള്ള അര്‍ഹത മെസ്സിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് മാര്‍ട്ടിനേസ് തകര്‍പ്പന്‍ സേവ് നടത്തിയത്. അതിനാലാണ് ഫ്രഞ്ച് പെനാല്‍റ്റി പോസ്റ്റിന്റെ പുറത്തോട്ട് പോയത്. കാലം കാത്ത് വെച്ച യഥാര്‍ത്ഥ കാവ്യനീതി.
അര്‍ജന്റീനന്‍ ആരാധകരും ഒത്തിരി സങ്കടങ്ങള്‍ സഹിച്ചിട്ടുണ്ട്. "ലോകകപ്പ് വിജയം കളര്‍ ടി.വിയില്‍ കാണാന്‍ യോഗമില്ലാത്ത ആരാധകര്‍" എന്ന പരിഹാസം എത്രയോ കേട്ടിരിക്കുന്നു!
2016-ലെ കോപ്പ-അമേരിക്ക ഫൈനലിലെ പരാജയത്തിനുശേഷം മെസ്സി പൊട്ടിക്കരഞ്ഞിരുന്നു. ആ ഫോട്ടോ ചിലര്‍ മെസ്സിയെ പരിഹസിക്കാന്‍ മാത്രം ഉപയോഗിച്ചപ്പോഴെല്ലൊം അര്‍ജന്റീന ഫാന്‍സിന്റെ നെഞ്ച് തകര്‍ന്നിരുന്നു!
ചിലപ്പോള്‍ സംഭവിച്ചതെല്ലാം നല്ലതിനായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. മുന്‍കാല വേദനകള്‍ ഇല്ലായിരുന്നുവെങ്കില്‍ ഖത്തറിലെ ലോകകപ്പ് വിജയത്തിന് ഇത്രമാത്രം പ്രാധാന്യവും മാധുര്യവുമുണ്ടാകുമായിരുന്നോ? ചരിത്രത്തിലെ ഏറ്റവും മികവുറ്റ മോട്ടിവേഷണല്‍ സ്റ്റോറിക്കാണ് മെസ്സി ജന്മം കൊടുത്തിട്ടുള്ളത്.
ഭൂമി ഉള്ളിടത്തോളം കാലം ഈ ലോകകപ്പിന്റെ കഥകള്‍ പ്രചരിക്കും. തളര്‍ന്നുപോകുന്ന മനുഷ്യര്‍ മെസ്സിയെ നോക്കി ആശ്വാസം കണ്ടെത്തും. ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ മിശിഹയെ അങ്ങനെ ലോകം ഓര്‍ത്ത് കൊണ്ടേയിരിക്കും.


-സഫ്‌വാന്‍ ചെടേക്കാല്‍

Related Articles
Next Story
Share it