കാസര്‍കോട്: മംഗളൂരുവിലെ മലയാളിയായ കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി താമസിപ്പിച്ച മടിക്കേരി മൈസൂര്‍ റോഡിലെ ആള്‍പ്പാര്‍പ്പില്ലാത്ത മൂന്നു നില വീട് പൊലീസ് കണ്ടെത്തി. കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനിലെ എസ്.ഐ അജിതയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പെണ്‍കുട്ടിയുടെ കണ്ണട മുറിയില്‍ നിന്ന് കണ്ടെടുത്തു. പ്രതികള്‍ വീട്ടിലെത്തിച്ച ബിയറിന്റെ ഒഴിഞ്ഞ ആറു കുപ്പികള്‍ തെളിവായി ശേഖരിച്ചു. സിഗരറ്റ് കുറ്റികളും അതേപടി സംഭവസ്ഥലത്തുണ്ടായിരുന്നു. നമ്പര്‍ പോലുമില്ലാത്ത രണ്ട് നില വീടാണിത്. കൂടാതെ അണ്ടര്‍ ഗ്രൗണ്ടിലും മുറികളുണ്ട്. പെണ്‍കുട്ടിയെ ഇവിടെ എത്തിക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഹൈവേക്കരികിലെ മറ്റൊരു ഹോട്ടലിലെ ജീവനക്കാര്‍ മുഖേനയാണ് കുറ്റിക്കാടുകള്‍ക്ക് നടുവിലെ ദുരൂഹത നിറഞ്ഞ വീട് പ്രതികള്‍ക്ക് തരപ്പെടുത്തിക്കൊടുത്തത്. കുടുംബസമേതം താമസിക്കാന്‍ വന്നതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കേസിലെ പ്രതി അഖിലേഷ് ചന്ദ്രശേഖര്‍ വീടിന്റ താക്കോല്‍ വാങ്ങിയതെന്ന് കര്‍ണ്ണാടക സ്വദേശിയായ ഇസ്മയില്‍ പൊലീസിനോട് പറഞ്ഞു. അഖിലേഷ് ചന്ദ്രശേഖറിന്റെ ഡ്രൈവിങ്ങ് ലൈസന്‍സാണ് തിരിച്ചറിയല്‍ രേഖയായി നല്‍കിയിരുന്നത്. വാടകയായി 3000 രൂപ കേസ്സിലെ ഒന്നാം പ്രതി സന്ദീപ് സുന്ദരനാണ് ഗൂഗിള്‍ പേ മുഖേന നല്‍കിയത്.
കാര്‍ അകലെ നിര്‍ത്തിയാണ് മൂന്ന് പുരുഷന്മാര് വീട് നോക്കാന്‍ വന്നതെന്ന് ഇസ്മയില്‍ പൊലീസിനോട് പറഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡും പണവും ലഭിച്ചതോടെ താക്കോല്‍ നല്കി. ആരും കാണുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് പെണ്‍കുട്ടിയെ അകത്ത് കയറ്റിയതെന്നാണ് നിഗമനം. നവംബര്‍ 28ന് ഉച്ചയ്ക്ക് മംഗലാപുരത്തെ ഹോസ്റ്റലിലേക്ക് ബസ്സില്‍ യാത്ര ചെയ്യുമ്പോഴാണ് പരിചയക്കാരിയായ മറ്റൊരു വിദ്യാര്‍ത്ഥിനി സൗഹൃദം നടിച്ച് പെണ്‍കുട്ടിയെ കുമ്പളയില്‍ ഇറക്കി കാറില്‍ കൂട്ടിക്കൊണ്ടുപോയത്. മാനസപാര്‍ക്ക് കാണാനെന്ന് പറഞ്ഞ് കബളിപ്പിച്ച് മടിക്കേരിയിലേക്ക് തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തിനെതിരെ കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനില്‍ കേസെടുത്തു. ചട്ടഞ്ചാല്‍ പ്രസ്റ്റീജ് എഡ്യൂ സൊല്യൂഷന് സ്ഥാപന ഉടമകളായ ചട്ടഞ്ചാലിലെ സന്ദീപ് സുന്ദരന്‍ (26), ബദിയഡുക്കയിലെ അഖിലേഷ് ചന്ദ്രശേഖരന് (26), കണ്ണൂര്‍ ആലക്കോട്ടെ ജോണ്സന് (20), മുള്ളേരിയയിലെ സന്ധ്യാ കൃഷ്ണന് (20), കോഴിക്കോട് സ്വദേശിനി അഞ്ജിത (24) എന്നിവര്‍ക്കെതിരെയാണ് കേസ്.