കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ ആദ്യം അറസ്റ്റ് ചെയ്ത അഞ്ചുപ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം സി.ജെ.എം കോടതി തള്ളി. കല്യോട്ടെ എ സുരേന്ദ്രന് എന്ന വിഷ്ണുസുര, എ മധു എന്ന ശാസ്താമധു, റെജിവര്‍ഗീസ്, എ ഹരിപ്രസാദ്, സി.പി.എം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി രാജേഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പ്രതികളുടെ ജാമ്യാപേക്ഷയെ സി.ബി.ഐ എതിര്‍ത്തിരുന്നു. സി.ബി.ഐക്ക് കേസ് കൈമാറാതിരിക്കാന്‍ സുപ്രീംകോടതി വരെ പോയവരാണ് പ്രതികളെന്നും ഇവര്‍ക്ക് ഉന്നത രാഷ്ട്രീയ സ്വാധീനമുണ്ടെന്നും സി.ബി.ഐ പറഞ്ഞു. എ സുരേന്ദ്രന് എന്ന വിഷ്ണുസുരയെ പെരിയ ഇരട്ടക്കൊലക്കേസില്‍ 15-ാം പ്രതിയായാണ് സി.ബി.ഐ ഉള്‍പ്പെടുത്തിയത്. സുരേന്ദ്രന് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണെന്ന് സി.ബി.ഐയുടെ അഭിഭാഷകന് വാദിച്ചു. കേസിലെ മുഖ്യപ്രതിയായ എ പീതാംബരന് കൃപേഷിന്റെയും ശരത്ലാലിന്റെയും നീക്കങ്ങള്‍ ഫോണിലൂടെ അറിയിച്ചത് സുരേന്ദ്രനാണെന്നാണ് സി.ബി.ഐയുടെ വാദം. 2019 ജനുവരി അഞ്ചിന് കല്ല്യോട്ടുണ്ടായ സംഘര്‍ഷത്തിനിടെ പീതാംബരന് പുറമെ സുരേന്ദ്രനും അക്രമത്തില്‍ പരിക്കേറ്റിരുന്നു. ഈ കേസില്‍ ശരത് ലാല്‍ അടക്കമുള്ളവര്‍ പ്രതികളാണ്. ഇതിന് പ്രതികാരമായി ശരത്ലാലിനെ കൊലപ്പെടുത്താന്‍ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. അക്രമക്കേസില്‍ റിമാണ്ടിലായിരുന്ന ശരത്ലാല് ജാമ്യത്തിലിറങ്ങിയതോടെയാണ് കൃത്യം നടപ്പാക്കിയത്. ശരത്ലാലിനൊപ്പമുണ്ടായിരുന്നതിനാല് കൃപേഷും കൊല്ലപ്പെടുകയായിരുന്നു. കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ പങ്കെടുത്ത സുരേന്ദ്രന് കൊലപാതകത്തിലും പങ്കുണ്ടെന്നും സുരേന്ദ്രനൊപ്പം അറസ്റ്റിലായ മറ്റുനാലുപ്രതികള്ക്കും ഗൂഡാലോചനയില്‍ പങ്കുണ്ടെന്നും സി.ബി.ഐ വ്യക്തമാക്കി. കൊലപാതകത്തില്‍ പങ്കെടുത്തവര്‍ക്ക് വാഹനമുള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കി നല്‍കിയത് എ മധുവും എ ഹരിപ്രസാദുമാണ്. കൃപേഷിനെയും ശരത്ലാലിനെയും അടിച്ചുവീഴ്ത്താന്‍ ഉപയോഗിച്ച ഇരുമ്പു പൈപ്പുകള്‍ നല്‍കിയത് റെജിവര്ഗീസാണെന്നും സി.ബി.ഐയുടെ അഭിഭാഷകന് കോടതിയെ ധരിപ്പിച്ചു.
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ രാജേഷ് കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയിരുന്നു. കൊലയ്ക്ക് മുമ്പ് ഏച്ചിലടുക്കത്തെ പാര്‍ട്ടി ഓഫീസില്‍ നടന്ന ഗൂഡാലോചനയില്‍ രാജേഷ് പങ്കെടുത്തുവെന്നതിന് തെളിവുണ്ടെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടി. അതേസമയം അറസ്റ്റിന് പിന്നില്‍ ഗൂഡലക്ഷ്യമുണ്ടെന്നും ഹൈക്കോടതി നിശ്ചയിച്ച സമയപരിധി അവസാനിക്കുന്നതിന് മുമ്പ് നടത്തിയ അറസ്റ്റ് ദുരുദ്ദേശപരമാണെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലെ സാക്ഷികളെ ഒരു തെളിവുമില്ലാതെ പ്രതികളാക്കിയെന്നും പ്രതിഭാഗം വാദിച്ചു.