കാഞ്ഞങ്ങാട്: വിരണ്ടോടിയ പോത്തിനെ ഒന്നര ദിവസത്തെ പരിശ്രമത്തിനൊടുവില്‍ പിടിച്ചുകെട്ടി. കാലിക്കച്ചവടം നടത്തുന്ന ചിത്താരിയിലെ അബ്ദുള്‍ റഹ്മാന് കര്‍ണ്ണാടകയില്‍ നിന്നുകൊണ്ടു വന്ന പോത്തുകളില്‍ ഒന്നാണ് വിരണ്ടോടിയത്. ചിത്താരിയില്‍ കഴിഞ്ഞ ദിവസം വാഹനത്തില്‍ നിന്നിറക്കുമ്പോഴാണ് പോത്ത് വിരണ്ടോടിയത്. പോത്തിനെ പിടികൂടാന്‍ രാത്രി വൈകും വരെ ശ്രമിച്ചു. എന്നാല്‍ അക്രമകാരിയായ പോത്ത് ചാലിങ്കാല്‍ ഭാഗത്തേക്കോടി മറയുകയായിരുന്നു. ഇന്നലെ രാവിലെ പെരിയ ചെറക്കപ്പാറ പള്ളിക്കു സമീപം പോത്തിനെ വീണ്ടും കണ്ടെത്തി. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും നാട്ടുകാര്‍ക്കു നേരെ അക്രമം കാട്ടാന്‍ തുടങ്ങി. പിന്നിട് അഗ്നി രക്ഷാസേനയുടെ സഹായം തേടി. ഒമ്പതുമണിയോടെ അസി. സ്റ്റേഷന് ഓഫീസര്‍ നസറുദ്ദീന്റെ നേതൃത്വത്തില്‍ സേനയെത്തി. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ആളൊഴിഞ്ഞ പറമ്പിലേക്ക് ഓടിക്കയറി. ഉടന്‍ പറമ്പിലേക്കുള്ള വഴി കല്ലുകൊണ്ടടച്ചു. പറമ്പില്‍ കയറി പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ പോത്ത് വീണ്ടും പരാക്രമം കാട്ടിത്തുടങ്ങി. പിന്നീട് മറ്റൊരു പോത്തിനെ എത്തിച്ച് മരച്ചുവട്ടില്‍ കെട്ടി. ഈ മരത്തിനു മുകളില്‍ സേനയിലെ കെ. വി സന്തോഷ്, കയ്യൂരില്‍ നിന്നെത്തിയ ഷിജു , ഇബ്രാഹിം എന്നിവര്‍ മണിക്കൂറുകളോളം കാത്തു നിന്നു. അതിനിടെ പോത്ത് മരച്ചുവട്ടിലെത്തിയതോടെ കഴുത്തില്‍ കുരുക്കിടാന്‍ ശ്രമിച്ചു. അതിനിടെ മരത്തില്‍ കെട്ടിയിട്ട പോത്തിന്റെ മറ പിടിച്ച് ഇബ്രാഹിം എറിഞ്ഞ കയര്‍ കഴുത്തില്‍ കുരുങ്ങി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പിടികൂടാനായത്. സീനിയര്‍ ഫയര്‍ ആന്റ് റസ്ക്യു ഓഫിസര്‍ ടി. അശോക് കുമാര്‍, ഫയര്‍ ഓഫീസര്‍ ഡ്രൈവര്‍ ലതീഷ്, ശ്രീകുമാര്‍, ഹോംഗാര്‍ഡ് പി.കൃഷ്ണന് എന്നിവര്‍ക്കു പുറമെ സിവില്‍ ഡിഫന്‍സ് അംഗങ്ങളായ മനോജ് കാഞ്ഞങ്ങാട്, പ്രദീപ് ആവിക്കര, സുധീഷ് പെരിയ എന്നിവരും സംഘത്തിലുണ്ടായിരുന്നു.