പ്രിയ നായകന് തലസ്ഥാന നഗരി വിടചൊല്ലി; വിലാപയാത്ര കോട്ടയത്തേക്ക്

തിരുവനന്തപുരം: പുതുപ്പള്ളിയുടെ പ്രതിനിധിയായും രണ്ടുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായും പലതവണ മന്ത്രിയായും തലസ്ഥാന നഗരിയില്‍ നീണ്ട 50 വര്‍ഷത്തിലേറെ കാലം നിറസാന്നിധ്യമായിരുന്ന ഉമ്മന്‍ചാണ്ടിക്ക് തിരുവനന്തപുരം നിറകണ്ണുകളോടെ വിടചൊല്ലി. മൃതദേഹം വിലാപയാത്രയായി ഉമ്മന്‍ചാണ്ടിയുടെ ശ്വാസനിശ്വാസങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു.പ്രിയ നേതാവിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ജനസാഗം റോഡിന് ഇരുവശത്തും തിങ്ങി നിറഞ്ഞു. ഇതുമൂലം വിലാപയാത്ര വളരെ പതുക്കെയാണ് മുന്നോട്ട് നീങ്ങുന്നത്. തിരുവനന്തപുരം നഗരാതിര്‍ത്തി പിന്നിടാന്‍ മാത്രം മൂന്നര മണിക്കൂര്‍ സമയമെടുത്തു. റോഡിന് ഇരുവശവും സ്ത്രീകളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ജോലിക്കാരും അടക്കം […]

തിരുവനന്തപുരം: പുതുപ്പള്ളിയുടെ പ്രതിനിധിയായും രണ്ടുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായും പലതവണ മന്ത്രിയായും തലസ്ഥാന നഗരിയില്‍ നീണ്ട 50 വര്‍ഷത്തിലേറെ കാലം നിറസാന്നിധ്യമായിരുന്ന ഉമ്മന്‍ചാണ്ടിക്ക് തിരുവനന്തപുരം നിറകണ്ണുകളോടെ വിടചൊല്ലി. മൃതദേഹം വിലാപയാത്രയായി ഉമ്മന്‍ചാണ്ടിയുടെ ശ്വാസനിശ്വാസങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു.
പ്രിയ നേതാവിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ജനസാഗം റോഡിന് ഇരുവശത്തും തിങ്ങി നിറഞ്ഞു. ഇതുമൂലം വിലാപയാത്ര വളരെ പതുക്കെയാണ് മുന്നോട്ട് നീങ്ങുന്നത്. തിരുവനന്തപുരം നഗരാതിര്‍ത്തി പിന്നിടാന്‍ മാത്രം മൂന്നര മണിക്കൂര്‍ സമയമെടുത്തു. റോഡിന് ഇരുവശവും സ്ത്രീകളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ജോലിക്കാരും അടക്കം ആയിരങ്ങള്‍ ജനനായകന് അന്തിമോപചാരം അര്‍പ്പിക്കാനായി കൂട്ടം കൂടി നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്.
രാവിലെ ഏഴുമണിയോടെയാണ് മൃതദേഹം പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടത്. മക്കളുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും ഒപ്പമുണ്ട്. വിലാപ യാത്രക്കൊപ്പമുള്ള വാഹന വ്യൂഹത്തില്‍ സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി വി.എന്‍ വാസവനും അനുഗമിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ മുദ്രാവാക്യം വിളികളോടെയാണ് ഉമ്മന്‍ചാണ്ടിക്കൊപ്പം പുതുപ്പള്ളിയിലേക്ക് തിരിച്ചത്. പ്രത്യേകം സജ്ജീകരിച്ച ബസില്‍ രമേശ് ചെന്നിത്തല, വി.ഡി സതീശന്‍, ഷാഫി പറമ്പില്‍ എം.എല്‍.എ, അന്‍വര്‍ സാദത്ത് തുടങ്ങിയ നേതാക്കളും അനുഗമിക്കുന്നുണ്ട്.
വികാര നിര്‍ഭരമായ രംഗങ്ങളാണ് നാടുകണ്ട പ്രിയങ്കരനായ ജനനായകന്റെ ഭൗതീക ശരീരം എടുത്തപ്പോള്‍ ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ കണ്ടത്. വാഹനം എം.സി റോഡ് വഴിയാണ് കടന്നുപോയത്. ഈ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയുമായി ബന്ധപ്പെട്ട് കോട്ടയത്ത് ഇന്ന് സ്‌കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ നിയന്ത്രിത അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തുക. വൈകിട്ട് കോട്ടയം തിരുനക്കരയില്‍ പൊതുദര്‍ശനം. രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടില്‍ എത്തിക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയിലേക്ക് കൊണ്ടു പോകും. മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകള്‍ ആരംഭിക്കും. ജനനായകന്‍ ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ കേരളത്തിന് അത്രമേല്‍ വേദനിക്കുകയാണ് എന്ന് വ്യക്തമാക്കുന്നതായിരുന്നു മരണവാര്‍ത്ത അറിഞ്ഞശേഷമുള്ള തലസ്ഥാന നഗരിയിലെ ഓരോ കാഴ്ചകളും തലസ്ഥാനത്ത് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ഇന്ന് പുലര്‍ച്ചെ വരെയും പ്രിയനേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയവരെ കൊണ്ട് വസതി നിറഞ്ഞിരുന്നു. പുതുപ്പള്ളി ഹൗസിലും ദര്‍ബാര്‍ ഹാളിലും പാളയം പള്ളിയിലും കെ.പി.സി.സി ആസ്ഥാനത്തുമെല്ലാം നിയന്ത്രണാതീതമായ തിക്കും തിരക്കുമാണ് അനുഭവപ്പെട്ടത്.

Related Articles
Next Story
Share it