ലോകത്ത് കാല്‍പ്പന്ത് കളിയുടെ തുടക്കവും രൂപ മാറ്റങ്ങളും

ഭൂലോകത്ത് ഏറ്റവും വലിയ ജനകീയ വിനോദമാണ് കാല്‍പ്പന്ത് കളി. ഇക്കഴിഞ്ഞ ഖത്തര്‍ ലോകകപ്പ് മുതല്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ലീഗ് ടൂര്‍ണ്ണമെന്റുകളും വടക്കേ മലബാറില്‍ ജനുവരി ആദ്യം മുതല്‍ മഴക്കാലം ആരംഭിക്കുന്ന ജൂണ്‍ ആദ്യവാരം വരെ തകൃതിയായി നടക്കുന്ന സെവന്‍സ് ടൂര്‍ണ്ണമെന്റുകളുടെയുമെല്ലാം ആരവങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. ഇവിടെ നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ തളങ്കരയില്‍ നടന്ന് വരുന്ന സുലൈമാന്‍ സ്മാരക ടൂര്‍ണ്ണമെന്റിലെ ജനപങ്കാളിത്തം തന്നെ മതി ഫുട്‌ബോള്‍ കളിയുടെ ജനകീയത മനസ്സിലാക്കാന്‍. യു.എന്‍.ഒയിലെ അംഗരാജ്യങ്ങള്‍ 204 ആണ്. […]

ഭൂലോകത്ത് ഏറ്റവും വലിയ ജനകീയ വിനോദമാണ് കാല്‍പ്പന്ത് കളി. ഇക്കഴിഞ്ഞ ഖത്തര്‍ ലോകകപ്പ് മുതല്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ലീഗ് ടൂര്‍ണ്ണമെന്റുകളും വടക്കേ മലബാറില്‍ ജനുവരി ആദ്യം മുതല്‍ മഴക്കാലം ആരംഭിക്കുന്ന ജൂണ്‍ ആദ്യവാരം വരെ തകൃതിയായി നടക്കുന്ന സെവന്‍സ് ടൂര്‍ണ്ണമെന്റുകളുടെയുമെല്ലാം ആരവങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. ഇവിടെ നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ തളങ്കരയില്‍ നടന്ന് വരുന്ന സുലൈമാന്‍ സ്മാരക ടൂര്‍ണ്ണമെന്റിലെ ജനപങ്കാളിത്തം തന്നെ മതി ഫുട്‌ബോള്‍ കളിയുടെ ജനകീയത മനസ്സിലാക്കാന്‍. യു.എന്‍.ഒയിലെ അംഗരാജ്യങ്ങള്‍ 204 ആണ്. അതേസമയം ലോകഫുട്‌ബോള്‍ ഫെഡറേഷനിലെ അംഗരാജ്യങ്ങള്‍ അതിലും കൂടുതലാണ്. ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാവുന്നത് ഫുട്‌ബോള്‍ കളി സര്‍വ്വ വ്യാപി എന്നാണ്. ഇക്കഴിഞ്ഞ ഖത്തര്‍ ലോകകപ്പ് വേളയില്‍ നമ്മുടെ നാട്ടില്‍പോലും ഓരോ ഫുട്‌ബോള്‍ മത്സരവും ഓരോ ആഘോഷമായിരുന്നു എന്നുള്ളതാണ് പരമാര്‍ത്ഥം.
ജനകോടികളെ കോരിത്തരിപ്പിക്കുന്ന വിനോദമായി മാറിയ ഫുട്‌ബോള്‍ കളിയുടെ പിറവി ഈജിപ്തിലാണെന്നാണ് കരുതപ്പെടുന്നത്. പുരാതന ഈജിപ്തിലെ ചില ശവക്കല്ലറകളില്‍ നിന്ന് ഗോളാകൃതിയിലുള്ള ചില കളിക്കോപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. പുരാതന ഗ്രീസില്‍ ഹാന്‍ഡ് ബോള്‍ പോലുള്ള കളിയുണ്ടായിരുന്നു. റോമക്കാര്‍ ഇത് ഹര്‍പ്പാഡ്തും എന്ന വിനോദമായി വികസിപ്പിച്ചെടുത്തു.
ചൈനയില്‍ കാല്‍പ്പന്ത് കളി ബി.സി ഇരുനൂറാം ശതകത്തിലുണ്ടായിരുന്നുവത്രെ. യുദ്ധാനന്തരം ബ്രിട്ടനില്‍ ശത്രുരാജ്യത്തെ സൈനികരുടെ തല പല പട്ടണങ്ങളിലും തട്ടിക്കളിക്കുന്ന പതിവുണ്ടായിരുന്നു. ശത്രുവിന്‍മേല്‍ മേല്‍ക്കോയ്മ നേടിയതിന്റെ പ്രതീകാത്മകമായിരുന്നു ഈ പരിപാടി. മിക്കവാറും ഇതില്‍ നിന്നുമാവാം ഫുട്‌ബോളിന്റെ ജനനം.
എലിസബത്ത് രാജ്ഞി നാട് നീങ്ങിയതിനെ തുടര്‍ന്ന് ബ്രിട്ടനില്‍ ഫുട്‌ബോള്‍ മേളകള്‍ അരങ്ങേറി തുടങ്ങി. 1602ല്‍ കോണ്‍വാളില്‍ നടന്ന മത്സരം രസകരമായിരുന്നു. നാല് മൈലായിരുന്നു കളിക്കളത്തിന്റെ നീളം. ഇതിന്റെ രണ്ടറ്റത്തുമുള്ള ഗോള്‍ പോസ്റ്റുകളിലേക്ക് നിറയൊഴിക്കാന്‍ രണ്ടും മൂന്നും പന്തുകളുമായി രണ്ട് ഇടവകക്കാര്‍ക്ക് രംഗത്തിറങ്ങേണ്ടിവന്നു.
അടുത്ത രണ്ട് ദശാബ്ദങ്ങള്‍ക്കിടയില്‍ ഇംഗ്ലണ്ടില്‍ കാല്‍പ്പന്ത് കളിയില്‍ പല മാറ്റങ്ങളും ഉണ്ടായി. എതിര്‍ ടീമിലെ കളിക്കാരെ പരിക്കേല്‍പ്പിക്കുന്ന കാടന്‍ കളി. പക്ഷെ തുടര്‍ന്ന് ഫുട്‌ബോളില്‍ 1301ല്‍ ഇംഗ്ലണ്ടിലെ രണ്ടു ഗ്രാമങ്ങള്‍ തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം കണ്ട അയല്‍വക്കത്തെ ഫ്രഞ്ചുകാരന്‍ പറഞ്ഞു. അവര്‍ പരസ്പരം തൊഴിക്കുകയാണെന്ന്.
1598ല്‍ ഇംഗ്ലണ്ടിലെ ചെസ്റ്ററില്‍ പന്ത് തട്ടിക്കളിച്ച എഡ്മണ്‍ സുഫാറിയര്‍ എന്ന യുവാവിനെ മജിസ്‌ട്രേറ്റ് കഠിന തടവിന് ശിക്ഷിച്ചതായി ചരിത്രം പറയുന്നു. ഒന്നാം എലിസബത്ത് രാഞ്ജിയുടെ ഭരണകാലമായിരുന്നു അന്ന്.
1823 നവംബറില്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു സംഭവം അരങ്ങേറി. ഗ്ബി എന്ന സ്ഥലത്തെ സ്‌കൂള്‍ കുട്ടികള്‍ അന്നുച്ചയ്ക്ക് പതിവ് പോലെ പന്തുമായി ക്ലാസുകളില്‍ നിന്ന് ഗ്രൗണ്ടിലെത്തിയതാണ്. എങ്ങനെ പന്ത് കളിക്കണമെന്ന് വ്യക്തമായി അറിയില്ലായിരുന്നു. അവര്‍ പന്ത് തട്ടാന്‍ തുടങ്ങുന്നതിന് മുമ്പ് വെബ്എല്ലിസ് എന്ന് പേരുള്ള 15കാരന്‍ പന്തുമെടുത്ത് ഓടിക്കളഞ്ഞു. ഫുട്‌ബോള്‍ കളി അങ്ങനെ രണ്ടായി വഴിപിരിഞ്ഞു. റഗ്ബി എന്നും അസോസിയേഷന്‍ ഫുട്‌ബോള്‍ എന്നും. റഗ്ബിയില്‍ പന്ത് കൈകൊണ്ടെടുക്കാം. ഫുട്‌ബോളില്‍ കാല്‍കൊണ്ട് മാത്രമേ പന്തില്‍ തൊടാവൂ. വെബ്എല്ലിസ് പന്തുമായി ഓടിയ സംഭവത്തെ തുടര്‍ന്ന് ലണ്ടനിലെ ഫുട്‌ബോള്‍ പ്രേമികള്‍ സമ്മേളിച്ച് ഫുട്‌ബോള്‍ അസോസിയേഷന്റെ നിയമാവലി തയ്യാറാക്കി. ഫുട്‌ബോളില്‍ പന്ത് കൈകൊണ്ട് തൊടുന്നത് അതില്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. റഗ്ബി ഫുട്‌ബോളിന്റെ വളര്‍ച്ച വൈകിയാണുണ്ടായത്. 1870ല്‍ റഗ്ബി ഫുട്‌ബോള്‍ യൂണിയന്‍ രൂപവല്‍കൃതമായി. ഇന്ന് യു.എസ്.എയിലാണ് റഗ്ബി പ്രചുര പ്രചാരത്തിലുള്ളത്. കാല്‍നൂറ്റാണ്ട് മുമ്പ് വരെ അമേരിക്കക്ക് ഫുട്‌ബോള്‍ എന്നത് റഗ്ബിയായിരുന്നു. അത് കൊണ്ടായിരിക്കണം റഗ്ബി കളി അമേരിക്കന്‍ ഫുട്‌ബോള്‍ എന്ന പേരില്‍ ലോകത്താകമാനം അറിയപ്പെടുന്നത്.
യു.കെ.യിലെ സോക്കര്‍ ക്ലബ്ബുകളെല്ലാം 1863ല്‍ ഒരു കുടക്കീഴില്‍ ഒത്തുചേര്‍ന്നു. 1863 ഒക്‌ടോബര്‍ 26ന് ലണ്ടനിലെ ഗ്രേറ്റ്ഗാറ്റ്‌സ്ബി സ്ട്രീറ്റില്‍ ചേര്‍ന്ന ബ്രിട്ടീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ യോഗം ആധുനിക ഫുട്‌ബോള്‍ ചരിത്രത്തിലെ സുപ്രധാന സംഭവമാണ്. അന്ന് തയ്യാറാക്കിയ പല നിയമങ്ങളും ഇന്ന് മാറ്റി എഴുതപ്പെട്ടിട്ടുണ്ട്. ആദ്യത്തെ അന്താരാഷ്ട്ര മത്സരം അരങ്ങേറിയത് ജര്‍മ്മനിയിലാണ്. 1870-ല്‍ ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി ടീം അന്ന് ജര്‍മ്മന്‍ ടീമിനോട് പൊരുതുകയായിരുന്നു.
ഇന്നത്തെ സ്റ്റൈലിലുള്ള ഗോള്‍പോസ്റ്റുകള്‍ നിലവില്‍ വന്നത് 1875ലാണ്. ഫുട്‌ബോള്‍ അസോസിയേഷനാണ് ഇത് തയ്യാറാക്കിയത്. പക്ഷെങ്കില്‍ അന്ന് ക്രോസ്ബാറിന് പകരം ടേപ്പ് വലിച്ചുകെട്ടുകയായിരുന്നു. 1883ല്‍ സ്ഥിരമായ ക്രോസ്ബാര്‍ നിലവില്‍ വന്നു. വൈകാതെ ഗോള്‍നെറ്റും.
200ഃ100 വാര ആയിരുന്നു 1890ലെ ഫുട്‌ബോള്‍ കളിക്കളത്തിന്റെ അളവ്. 130ഃ100 മുതല്‍ 100ഃ50 വാര വരെയാണ് ഇന്നത്തെ അളവ്. ആദ്യകാലത്ത് രണ്ട് അമ്പയര്‍മാരായിരുന്നു കളി നിയന്ത്രിച്ചിരുന്നത്. അമ്പയര്‍മാര്‍ അന്യോന്യം വ്യത്യസ്ത നിലപാടെടുക്കുമ്പോള്‍ മാത്രം റഫറി ഇടപെടും. അദ്ദേഹത്തിന്റെ വിധിഎഴുത്ത് അന്തിമമായിരിക്കും. ഇന്നത്തെ പരിഷ്‌കൃതമായ ഒരു റഫറി രണ്ട് ലൈന്‍മാന്മാരായി രൂപാന്തരപ്പെട്ടത് 1891ലായിരുന്നു.
നൂറ്റാണ്ടുകളായി തട്ടിതട്ടി കടന്ന് വന്ന കാല്‍പന്ത് കളി ഇന്ന് പ്രൊഫഷണല്‍ കളിക്കാരില്‍ (കളിതന്നെ തൊഴില്‍) എത്തി നില്‍ക്കുകയാണ്. പഴയകാലത്ത് അമേച്വര്‍ താരങ്ങള്‍ക്കായിരുന്നു ടീമില്‍ പ്രാമുഖ്യം. ഇന്നതല്ല സ്ഥിതി. പ്രൊഫഷണല്‍ കളിക്കാരുടെ മത്സരം കാണാനേ ജനക്കൂട്ടമുള്ളു. മത്സരം നടത്തുന്നത് വഴി കൈ നിറയെ പണം കിട്ടാന്‍ സംഘാടകര്‍ പ്രൊഫഷണല്‍ ടീമുകള്‍ക്ക് പിറകെ ഓടുന്നു. തങ്ങളുടെ ക്ലബ്ബിന് പേര് കിട്ടാന്‍ സ്‌പോണ്‍സര്‍മാര്‍ കരുത്തരായ പ്രൊഫഷണല്‍ താരങ്ങളുടെ പിന്നാലെയും. പ്രൊഫഷണല്‍ കളിക്കാര്‍ നന്നായി കളിക്കുന്നു. അവര്‍ക്ക് കൈനിറയെ പണവും പബ്ലിസിറ്റിയും കിട്ടുന്നു. അവര്‍ കൂടുതല്‍ പ്രതിഫലത്തിന് വേണ്ടി വര്‍ഷാവര്‍ഷം പുതിയ പുതിയ ക്ലബ്ബുകളിലേക്ക് ചേക്കേറുന്നു.


-അബു കാസര്‍കോട്‌

Related Articles
Next Story
Share it