തായിഫ് മക്കയുടെ പഴസഞ്ചി

മക്കയില്‍ നിന്ന് 110 കിലോമീറ്റര്‍ ദൂരെയാണ് ചരിത്ര ഭൂമിയായ തായിഫ്. പ്രവാചകനെ തിരസ്‌കരിച്ച നഗരം എന്ന പേരില്‍ തായിഫ് പണ്ടേ മദ്രസ പാഠപുസ്തകങ്ങളില്‍ പഠിച്ചിരുന്നു. എന്നാല്‍ പുതിയ തായിഫ് സൗദിയുടെ ഫലഭൂയിഷ്ട പ്രദേശമാണ്. നല്ല കാലാവസ്ഥ ഈ പ്രദേശത്തെ ഇന്ന് തീര്‍ത്ഥാടകരുടെ സ്വപ്ന ഭൂമിയാക്കിയിരിക്കുന്നു. വലിയൊരു വളര്‍ച്ചയുടെ പാതയിലാണ് ഇന്ന് തായിഫ് നഗരവും പ്രാന്ത പ്രദേശങ്ങളും.സ്‌കൂള്‍ ചരിത്ര പാഠത്തില്‍ മുഹമ്മദ് കാസിമിന്റെ സിന്ധാക്രമണം ഇന്ത്യയിലേക്ക് ഇസ്ലാമിന്റെ കടന്നു വരവിന് നിമിത്തമായി എന്ന് പഠിച്ചതും ഓര്‍മയില്‍ വന്നു. മുഹമ്മദ് […]

മക്കയില്‍ നിന്ന് 110 കിലോമീറ്റര്‍ ദൂരെയാണ് ചരിത്ര ഭൂമിയായ തായിഫ്. പ്രവാചകനെ തിരസ്‌കരിച്ച നഗരം എന്ന പേരില്‍ തായിഫ് പണ്ടേ മദ്രസ പാഠപുസ്തകങ്ങളില്‍ പഠിച്ചിരുന്നു. എന്നാല്‍ പുതിയ തായിഫ് സൗദിയുടെ ഫലഭൂയിഷ്ട പ്രദേശമാണ്. നല്ല കാലാവസ്ഥ ഈ പ്രദേശത്തെ ഇന്ന് തീര്‍ത്ഥാടകരുടെ സ്വപ്ന ഭൂമിയാക്കിയിരിക്കുന്നു. വലിയൊരു വളര്‍ച്ചയുടെ പാതയിലാണ് ഇന്ന് തായിഫ് നഗരവും പ്രാന്ത പ്രദേശങ്ങളും.
സ്‌കൂള്‍ ചരിത്ര പാഠത്തില്‍ മുഹമ്മദ് കാസിമിന്റെ സിന്ധാക്രമണം ഇന്ത്യയിലേക്ക് ഇസ്ലാമിന്റെ കടന്നു വരവിന് നിമിത്തമായി എന്ന് പഠിച്ചതും ഓര്‍മയില്‍ വന്നു. മുഹമ്മദ് കാസിമിന്റെ ജന്മഭൂമി കൂടിയാണ് തായിഫ്. സുപ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രമുഖനായ ഇബ്‌നു അബ്ബാസ് അന്ത്യവിശ്രമം കൊള്ളുന്നത് ഈ ചരിത്ര ഭൂമിയിലാണ്.
വി. ഖുര്‍ആന്‍ വ്യഖ്യാതാക്കളില്‍ പ്രമുഖനും പ്രവാചക കാലത്തെ ജ്ഞാനിയുമായിരുന്നു
അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ). അദ്ദേഹം തന്റെ ജീവിത കാലം കഴിച്ചു കൂട്ടിയത് തായിഫിലാണ്. അദ്ദേഹത്തിന്റെ നാമധേയത്തില്‍ പണിത സൗദിയിലെ ആദ്യകാലത്തെ ഏറ്റവും വലിയ പള്ളികളിലൊന്ന് സ്ഥിതി ചെയ്യുന്നത് തായിഫിലാണ്. പള്ളിയോട് തൊട്ട് ഖബറിടം മതിലുകളാല്‍ മറക്കപ്പെട്ടു കിടക്കുന്നു.
ഹജ്ജ്-ഉംറ തീര്‍ത്ഥാടകരുടെ പ്രധാന ചരിത്ര സന്ദര്‍ശന സ്ഥലം കൂടിയാണിത്.
പള്ളിയോടനുബന്ധിച്ച് ഇബ്‌നു അബ്ബാസിന്റെ നാമധേയത്തില്‍ വലിയൊരു ലൈബ്രറിയും ഉണ്ട്. അറിവിന്റെ നിറകുടമായ ഇബ്‌നു അബ്ബാസിന്റെ പേരില്‍ സ്ഥാപിതമായ ഈ ലൈബ്രറി ജ്ഞാനാന്വേഷികളുടെ തീര്‍ത്ഥാടന കേന്ദ്രം കൂടിയാണിന്ന്. തഖീഫ് ഗോത്രക്കാരാണ് തായിഫിലെ പൂര്‍വ്വ ജനത. ചുറ്റും വലിയ കോട്ടകളും മതിലുകളും ഉറപ്പുള്ള വാതിലുകളും പണിത് അവര്‍ തായിഫിനെ സുരക്ഷിതമാക്കി. ഈ സംഭവം പ്രവാചകന്റെ പിതൃവ്യനും കവിയുമായ അബു താലിബിന്റെ വരികളില്‍ ഇങ്ങനെ കോറിയിടപ്പെട്ടതായി ചരിത്രം നമ്മോട് പറയുന്നു. ഞങ്ങളുടെ ഭൂമി ഞങ്ങള്‍ എല്ലാ ഗോത്രങ്ങളില്‍ നിന്നും തീര്‍ച്ചയായും സംരക്ഷിക്കുക തന്നെ ചെയ്യും. തഖീഫ് ഗോത്രം തങ്ങളുടെ ദേശത്തെ കോട്ട കൊത്തളങ്ങളാല്‍ സംരക്ഷിച്ചത് പോലെ. ഗതകാലത്തെ അറബ് ദേശത്തെ പ്രശസ്ത ഗോത്രമാണ് തായിഫ് ജനത എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു;
സൗദിയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരമായി തായിഫ് മാറി കൊണ്ടിരിക്കുന്നു. വഴിയില്‍ തായിഫ് യൂണിവേഴ്‌സിറ്റിയിലേക്കുള്ള ചൂണ്ടുപലക തായിഫിന്റെ പുതിയ മാറ്റം കാണിച്ചു തരുന്നു. സുന്ദരമായ നിരത്തുകള്‍, അത്യാധുനിക പാര്‍പ്പിട സമുച്ചയങ്ങള്‍, പച്ച വിരിച്ച പ്രകൃതി. തായിഫ് കണ്ണിന് കുളിര്‍മ നല്‍കുന്ന നഗരമായി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു.
ഉംറ സന്ദര്‍ശനാര്‍ത്ഥം തായിഫ് നഗരം കാണാന്‍ ടീം ലീഡര്‍ അബ്ദുല്‍ റഹ്മാന്‍ ലായി ചെമനാടിന്റെ കൂടെയാണ് ഒരു ടൂറിസ്റ്റ് ബസ്സില്‍ ഞങ്ങള്‍ യാത്ര തിരിച്ചത്. മാര്‍ച്ച് മാസമായതിനാല്‍ സൗദിയില്‍ ചൂട് കനത്തു വരുന്നതേയുള്ളൂ. കഠിനമായ വേനലിനെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കത്തിലാണ് പ്രകൃതിയും. മരുഭൂമിയിലെ ഈ ശാദ്വല ഭൂമിയിലേക്ക് മറ്റു ദേശങ്ങളില്‍ നിന്നും ഒട്ടകങ്ങളെ കൂട്ടത്തോടെ ഞങ്ങള്‍ സഞ്ചരിച്ച എക്‌സ്പ്രസ്സ് പാതകളിലൂടെ ലോറികളില്‍ കയറ്റി കൊണ്ടുപോകുന്നു. അതിജീവനത്തിന്റെ പച്ചപ്പ് തേടിയുള്ള മരുഭൂമിയുടെ യാത്ര. ഈ കാഴ്ചക്കും ഞാന്‍ സാക്ഷിയായി.
നല്ല കാലാവസ്ഥയായതിനാലും വെള്ളത്തിന്റെ ലഭ്യതയും മൂലം തായിഫില്‍ വ്യാപകമായി പഴവര്‍ഗ്ഗങ്ങള്‍ കൃഷി ചെയ്യുന്നുണ്ട്. സന്ദര്‍ശകര്‍ക്കായി വഴിയോരങ്ങളില്‍ മുഴുത്ത മാതളവും മുന്തിരിയും അത്തിപ്പഴവും സ്‌ട്രോബറിയും തെരുവ് കച്ചവടക്കാര്‍ നിരത്തി വെച്ചിരിക്കുന്നു. വെറുതെയല്ല മക്കയുടെ പഴ സഞ്ചി എന്ന് ഈ നഗരം പണ്ടു മുതലേ പുകള്‍പെറ്റത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാസ നാളുകളില്‍ കേട്ട തായിഫ് കിസ്സ വീണ്ടും എന്റെ ഓര്‍മയിലെത്തി. സൗദിയിലെ മാനസികാരോഗ്യ ചികിത്സാ കേന്ദ്രം സ്ഥിതി ചെയ്യുന്നത് സുഖ ശീതള കാലാവസ്ഥയുള്ള തായിഫിലാണ്. അറബി പയ്യന്‍മാര്‍ കൂട്ടം കൂടി തമാശകള്‍ കൈമാറി കളിയാക്കി പറയും. തന്നെ എന്തായാലും ഉടനെ തായിഫിലേക്ക് കൊണ്ടുപോകണമെന്ന്. നാമിവിടെ പറയാറില്ലെ തന്നെ കുതിരവട്ടത്തേക്ക് അയക്കണമെന്ന്. അതിന്റെ അറബി വേര്‍ഷന്‍.
ഈ നഗരത്തിനെ കുറിച്ച് ഇനിയും ഒരുപാട് അറിയാനും പറയാനുമുണ്ടെങ്കിലും ഞങ്ങള്‍ക്ക് തിരിച്ചു മക്കയിലേക്ക് പോകാന്‍ സമയമായി;
ഞങ്ങളെ കാത്ത് കിടക്കുന്ന ബസ്സിനരികിലേക്ക് ഞങ്ങള്‍ നീങ്ങി.


-അഷ്‌റഫലി ചേരങ്കൈ

Related Articles
Next Story
Share it