ആ സൗമ്യദീപവും അണഞ്ഞു

എഴുത്തിന്റെ ഭംഗിക്കും ആലങ്കാരികതക്കും വേണ്ടി 'സൗമ്യത' എന്ന വാക്ക് നാം പലപ്പോഴായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഈ വാക്കിനോട് നീതി പുലര്‍ത്തിയ വ്യക്തിയായിരുന്നു കഴിഞ്ഞ ആഴ്ച നമ്മോട് വിട പറഞ്ഞ പാറവളപ്പില്‍ അബ്ബാസ്. ഇതോടെ മൊഗ്രാല്‍ കടവത്തെ വിരലില്‍ എണ്ണാവുന്ന കാരണവന്മാരുടെ പട്ടികയില്‍ നിന്ന് ഒരില കൂടി കൊഴിഞ്ഞുപോയിരിക്കുകയാണ്.ജീവിതത്തിന്റെ സിംഹഭാഗവും പ്രവാസിയായി ജീവിച്ച്, ജീവിത സായാഹ്നത്തില്‍ വിശ്രമിക്കാനായി നാടണയുമ്പോള്‍ രോഗത്തിന്റെ പിടിയിലായി മരണത്തിന് കീഴടങ്ങുന്ന ഹതഭാഗ്യവാന്മാരുടെ പട്ടികയില്‍ തന്നെയായിരുന്നു അബ്ബാസ്ച്ചയുടെയും സ്ഥാനം.ആരോടും പിണക്കമോ പരിഭവമോ ഇല്ലാതെ, അദ്ദേഹത്തിന്റെ […]

എഴുത്തിന്റെ ഭംഗിക്കും ആലങ്കാരികതക്കും വേണ്ടി 'സൗമ്യത' എന്ന വാക്ക് നാം പലപ്പോഴായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഈ വാക്കിനോട് നീതി പുലര്‍ത്തിയ വ്യക്തിയായിരുന്നു കഴിഞ്ഞ ആഴ്ച നമ്മോട് വിട പറഞ്ഞ പാറവളപ്പില്‍ അബ്ബാസ്. ഇതോടെ മൊഗ്രാല്‍ കടവത്തെ വിരലില്‍ എണ്ണാവുന്ന കാരണവന്മാരുടെ പട്ടികയില്‍ നിന്ന് ഒരില കൂടി കൊഴിഞ്ഞുപോയിരിക്കുകയാണ്.
ജീവിതത്തിന്റെ സിംഹഭാഗവും പ്രവാസിയായി ജീവിച്ച്, ജീവിത സായാഹ്നത്തില്‍ വിശ്രമിക്കാനായി നാടണയുമ്പോള്‍ രോഗത്തിന്റെ പിടിയിലായി മരണത്തിന് കീഴടങ്ങുന്ന ഹതഭാഗ്യവാന്മാരുടെ പട്ടികയില്‍ തന്നെയായിരുന്നു അബ്ബാസ്ച്ചയുടെയും സ്ഥാനം.
ആരോടും പിണക്കമോ പരിഭവമോ ഇല്ലാതെ, അദ്ദേഹത്തിന്റെ ആഗ്രഹം പോലെതന്നെ വീട്ടുകാര്‍ക്കുപോലും ഭാരമാവാതെ ജീവിച്ച് റബ്ബിന്റെ വിളിക്കുത്തരം നല്‍കി യാത്രയാവാന്‍ നിഷ്‌കളങ്കനായ അബ്ബാസ്ച്ചക്ക് സാധിച്ചു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയതിന് ശേഷം മൊഗ്രാല്‍ കടവത്തെ പുതിയപള്ളിയില്‍ എല്ലാ നിസ്‌കാരങ്ങളിലും ആദ്യ സ്വഫില്‍ തന്നെ അദ്ദേഹം ഇടം നേടുമായിരുന്നു.
എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി രോഗത്തിന്റെ പിടിയിലായതോടെ അദ്ദേഹത്തിന് നേരാം വണ്ണം പള്ളിയിലെത്താന്‍ സാധിക്കാതെ വന്നു. ഇത് മൂലം പലപ്പോഴും വീട്ടില്‍ തന്നെ പ്രാര്‍ത്ഥന നിര്‍വ്വഹിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. ഇത് അദ്ദേഹത്തിന്റെ മനസ്സില്‍ ഏറെ വിഷമം സൃഷ്ടിച്ചതായി അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്.
ആരോടും പിണങ്ങാതെ എല്ലാവര്‍ക്കും സ്‌നേഹം മാത്രം പകുത്ത് നല്‍കുന്ന വേറിട്ട വ്യക്തിത്വത്തിന് ഉടമായിരുന്നു അബ്ബാസ്ച്ച.
വീട്ടിലായാലും അദ്ദേഹത്തിന്റെ സ്വഭാവം ഇതേ രീതിയില്‍ തന്നെയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഏകമകനും എന്റെ സുഹൃത്തുമായ പി.ആര്‍ ഫസല്‍ സാക്ഷ്യപ്പെടുത്തുന്നു.
കൂട്ടംകൂടി നിന്ന് അന്യരെ കുറ്റം പറയാനോ ദേഷ്യപ്പെട്ട് സംസാരിക്കാനോ അദ്ദേഹത്തിന് അറിയില്ലായിരുന്നു. ജീവിതത്തിലുടനീളം സൗമ്യത കാത്ത് സൂക്ഷിച്ച് എല്ലാവരോടും ചിരിച്ച് മാത്രം സംസാരിക്കുക വഴി പരിചയപ്പെട്ടവരുടെ മനസ്സിലെല്ലാം ഇടം നേടാനും അദ്ദേഹത്തിന് കഴിഞ്ഞു. എന്റെ ഏറ്റവും അടുത്ത അയല്‍വാസിയായിരുന്നു അബ്ബാസ്ച്ച.
ഞാന്‍ വീട്ടിലേക്ക് വരുന്ന വഴിയോട് ചേര്‍ന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെ കിടപ്പുമുറിയുടെ ജനാല. അത്‌കൊണ്ട് തന്നെ അതുവഴി കടന്ന് വരുമ്പോഴൊക്കെ അബ്ബാസ്ച്ചയോട് സുഖ വിവരം അന്വേഷിക്കാന്‍ എനിക്ക് സാധിച്ചിരുന്നു.
അവസാന നാളുകളില്‍ അങ്ങോട്ട് നോക്കുമ്പോഴൊക്കെ നിസ്‌കരിക്കുകയോ ഖുര്‍ആന്‍ ഓതുകയോ ചെയ്യുന്നതായിട്ടാണ് ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നത്. വീട്ടിലും നാട്ടിലും സ്‌നേഹസൗരഭ്യം പരത്തിയിരുന്ന പാറവളപ്പില്‍ അബ്ബാസ് പ്രപഞ്ചനാഥനിലേക്ക് മടങ്ങിയിരിക്കുന്നു.
നാഥാ... നിന്റെ സ്വര്‍ഗ്ഗീയാരാമത്തില്‍ അദ്ദേഹത്തിനും ഞങ്ങള്‍ക്കും ഒരിടം നല്‍കണേ...ആമീന്‍.


-ടി.കെ അന്‍വര്‍

Related Articles
Next Story
Share it